താൾ:Ramarajabahadoor.djvu/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം ഇരുപത്തിരണ്ട്


''കൃത്രിമസടകളണിഞ്ഞാലും മൃഗധൂർത്തനഹോ! കഥമോർത്താൽ,
മത്തദ്വിപകുലകുംഭവിഭേദനശക്തനതായ് മരുവീടും?''


കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാർ ദിവാൻജിയുടെ ഉദ്ധവരായിരുന്നു. എങ്കിലും തന്റെ ശൗരിയെ അനുയാത്രചെയ്യാതെ അദ്ദേഹം മന്ത്രിനിലയനത്തിന്റെ മുൻഭാഗത്തുതന്നെ നിലകൊണ്ടു. ശ്രീകൃഷ്ണനോടൊന്നിച്ചു വൈകുണ്ഠത്തിലേക്കുണ്ടായ രഥയാത്രയിൽ അർജ്ജുനനെ വ്യഥിപ്പിച്ച അന്ധകാരസമുദ്രംപോലെ വീചീനൃത്തം ചെയ്തുകൊണ്ടിരുന്ന ശിരസ്സമുച്ചയം ദിവാൻജിയെ ആവരണം ചെയ്തു സമുദ്രതീരത്തിലേക്കു പ്രവഹിച്ചു. രാജധാനിരക്ഷയ്ക്കു വിപൃഥുസ്ഥാനം വഹിച്ചു തുടങ്ങിയിരിക്കുന്ന കാര്യക്കാർ അസ്തഗിരിയിൽനിന്നുണ്ടാകേണ്ട ഒരു ദിവാകരോദയത്തെ പ്രതീക്ഷിച്ചെന്നപോലെ വികസന്നേത്രനായി നില്ക്കെ, അദ്ദേഹത്തിന്റെ ജടാകൂടം അന്തർന്നിരീക്ഷണങ്ങളുടെ ഓരോ പർവ്വാന്തത്തെയും ചാഞ്ചാട്ടങ്ങൾകൊണ്ടു ചിഹ്നനംചെയ്തു. ഈ വിവിധ കലാഭിജ്ഞന്റെ ആര്യഭടത്വം ഇലിമാത്രസ്ഖലിതങ്ങൾ കൂടാതുള്ള കവടിക്രിയകളെ സ്വാന്തസ്ഥോപകരണങ്ങളെക്കൊണ്ടു യഥാശാസ്ത്രം നിവർത്തിക്കുകയായിരുന്നു. ഗണനപരീക്ഷകളിൽ മിശ്രഫലങ്ങളെ കണ്ടിട്ടു കാലയവനികയെ സ്വാന്താങ്കുശത്താൽ ഭേദിച്ചു വഞ്ചിരാജ്യായുർദ്ദൈഘ്യത്തെ പര്യേക്ഷണം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മുഖം അഷ്ടവിഭൂതിപ്രസരത്താൽ ക്ഷണനേരത്തേക്ക് പ്രാചീനാകാശസ്ഥമായ ജ്യോതിബിംബത്തിന്റെ പ്രതിരൂപം എന്നപോലെ ഭാസ്വത്തായി. മന്ദോന്മേഷരും മാന്ത്രികസമ്പ്രദായങ്ങളിൽ ജിജ്ഞാസുക്കളും കാര്യക്കാരോടു പ്രത്യേകം ബന്ധങ്ങൾ ഉള്ളവരുമായി ആ രംഗത്തിൽ ശേഷിച്ചിരുന്നവർ അദ്ദേഹത്തിന്റെ നിയമവിരുദ്ധമായുള്ള ഈ മുഖപ്രസന്നതയെ കണ്ടു നരസിംഹോപാസകദ്യുതി ആണെന്നു വിധിച്ചും ആ ആവിഷ്ടാവസ്ഥയിലെ നേത്രനിപാതം ദോഷഹേതുകമാണെന്നു ചിന്തിച്ചും പിരിഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/241&oldid=168085" എന്ന താളിൽനിന്ന് ശേഖരിച്ചത്