താൾ:Ramarajabahadoor.djvu/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അതിശുഭം, അങ്ങോട്ടു മണ്ടിയ ഇവനെ ഈ തീട്ടൂരമാണ് നമ്മുടെ ഇന്നത്തെ സദ്യഊട്ടിനുള്ള പ്രഥമനായി ഇങ്ങോട്ടു തള്ളിവിട്ടത്."

ദിവാൻജി: "എല്ലാം ഭംഗിയായി കാര്യക്കാരേ! ഈ എഴുത്തിനെ അങ്ങോട്ടയച്ചേക്കാം. പള്ളിയുണർന്നാൽ സമയം കണ്ടു കാര്യക്കാർതന്നെ വസ്തുതകൾ തിരുമനസ്സിലറിയിക്കുക. ഈ ശവം എടുത്തുമറവുചെയ്തുകളയട്ടെ. നിങ്ങൾ ആ പത്മതീർത്ഥത്തിൽ ഒന്നു ചാടിയേച്ചു വേഗം വന്നേക്കിൻ. നേരം വെളിച്ചയാകാറാകുന്നു."

കുഞ്ചൈക്കുട്ടിപ്പിള്ള മൃതശരീരത്തിൽനിന്നും ഖഡ്ഗത്തെ വലിച്ചൂരി, അതിലെ രക്തത്തെ സ്വാംഗുലികളാൽ വടിച്ച്, ഏതോ മഹാകാളിയെ സങ്കല്പിച്ചുകൊണ്ട് ഒരു മന്ത്രവും ചൊല്ലി ദിവാൻജിയുടെ മുമ്പിൽത്തന്നെ പ്രോക്ഷിച്ചു. ഭരണധുരന്ധരന്മാർ രക്തദർശനസഹിഷ്ണുതയെ പരിശീലിക്കേണ്ടതിനെയും മറ്റുംപറ്റി അനന്തപത്മനാഭൻ പടത്തലവൻ പ്രസംഗിച്ചിട്ടുള്ളതിനെ ദിവാൻജി സ്മരിച്ചു.


പുലർച്ചയ്ക്ക് ഏഴെട്ടു നാഴികയേ ഉള്ളു എന്നു കണ്ടു ദിവാൻജി അതിഥിശാലയിലെ ദണ്ഡുചാവട്ടയിന്മേൽത്തന്നെ അർദ്ധനിദ്ര ആരംഭിച്ചു. സ്വപ്നങ്ങൾ എന്നുള്ള ബാധ പ്രവേശിച്ചുകൂടാത്തതായ ഒരു ക്ഷുദ്രയന്ത്രം അദ്ദേഹം ജന്മനാതന്നെ ബുദ്ധിയിൽ ധരിച്ചിരുന്നു എങ്കിലും, ദേഹമാത്രത്തിനുള്ള വിശ്രമോപായമായി ആ നിദ്ര അനുഷ്ഠിക്കപ്പെട്ടു. നാഴിക രണ്ടുമൂന്നു ചെന്നപ്പോൾ അതും വിഘ്നപ്പെട്ടു.

"പാലയ മധുമഥന പാവനപുണ്യശീലാ!" എന്നു സങ്കീർത്തനമട്ടിൽ പ്രയോഗിക്കപ്പെട്ട ഗാനം സമാഗതനെ സ്നേഹാദരപൂർവ്വം തന്നെ സല്ക്കരിപ്പാൻ ദിവാൻജിയെ എഴുന്നേല്പിച്ചു. ഒറ്റ ബ്രാഹ്മണനായി പ്രവേശിച്ചുകൂടെന്നുള്ള ബോധത്തോടെ പുത്രസഹിതനായി പുറപ്പെട്ടിരിക്കുന്ന മാമന്റെ ഈ ഗാനം കേട്ടു മറ്റൊരു ശുഭശകുനവും തനിക്കു കിട്ടി എന്നുള്ള സന്തുഷ്ടിയോടെ ദിവാൻജി നിലകൊണ്ടു. മാമൻ പരിസേവിജനങ്ങൾ കാൺകെതന്നെ, മന്ത്രിയുടെ ശിരസ്സിന്മേൽ ഹസ്തങ്ങൾ അർപ്പിച്ചുകൊണ്ട്, "അപ്പനേ! ഈ അവസ്ഥകൾ പത്മനാഭൻ കടാക്ഷിച്ചു തന്നിരിക്കുന്നു. മാമന്റെ പ്രാർത്ഥനകൾകൊണ്ടാണ് അപ്പന്റെ പ്രാഗത്ഭ്യം, അതു വേറൊന്ന്. തിരുമനസ്സിലെ കൃപാകടാക്ഷം, അതു മുഖ്യമായൊന്ന്. പോയി പാണ്ഡവരാട്ടം ജയിച്ചുവരിക, അതു കാണാനും അന്ന് കഥകളിയിൽ തിരുമനസ്സുകൊണ്ട് തല്ലാൻ വന്നാലും ചേങ്ങല ഏൾപ്പാനും മാമൻ ശേഷിക്കും. (സ്വരം താഴ്ത്തി) എന്നാൽ നാളത്തെ യാത്രയ്ക്കുള്ള വഴി ഒന്നു മാറ്റിയാൽ എന്തെന്നുണ്ട്."

ദിവാൻജി: "വഴിമാറ്റുകയോ? അതെല്ലാം കല്പിച്ച് അനുവദിച്ചുപോയതല്ലേ?"

ദിവാൻജിയെ കൂട്ടിച്ചുംകൊണ്ട് മാമൻ നിദ്രാശാലയിലേക്കു നീങ്ങി. അവിടെ എത്തിയപ്പോൾ മാമൻ വഹിച്ചിരുന്ന ദൗത്യത്തിന്റെ രഹസ്യസ്വ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/203&oldid=168043" എന്ന താളിൽനിന്ന് ശേഖരിച്ചത്