താൾ:Ramarajabahadoor.djvu/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൃഢപാദൻ ആയിരുന്നു. തന്റെ ചാരപ്രധാനനായ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ദൃഷ്ടിമാർഗ്ഗേണ പാണ്ടയുടെ തിരുവനന്തപുരത്തുള്ള സങ്കേതം കണ്ടുപിടിച്ച് അവിടത്തെ ഭടസംഘത്തെ നിഗ്രഹിച്ചും ഓടിച്ചും അമർത്തിയത് മന്ത്രിയുടെ ഒരു സാമർത്ഥ്യംതന്നെ ആയിരുന്നു. എന്നാൽ ആ ക്രിയയ്ക്ക് അനുമതി നല്കിയ ബുദ്ധി പെരിഞ്ചക്കോടന്റെ ചിത്തസ്വരൂപത്തെ സൂക്ഷ്മഗ്രഹണം ചെയ്തതായി അനന്തരസംഭവങ്ങൾ തെളിയിക്കുമോ എന്നു സംശയിക്കേണ്ടതായിരിക്കുന്നു. രക്ഷാശിക്ഷാദികൾ സാധിക്കുവാൻ നരജന്മം എടുക്കുന്ന ഈശ്വരന്മാരും ജളപ്രക്ഷേപണംകൊണ്ടു മാത്രം അവരവരുടെ അവതാരോദ്ദേശ്യങ്ങളെ നിറവേറ്റുന്നില്ല. അവരവരുടെ പരിശ്രമപർവ്വങ്ങൾതന്നെ അപൂർണ്ണദർശനം എന്നുള്ള ക്ഷീണം ഭൂജീവിതസഹജമെന്നു തെളിയിക്കുന്നതുകൊണ്ട് കേശവപിള്ളയിൽ വല്ല ബുദ്ധിന്യൂനതയും കാണുന്നുണ്ടെങ്കിൽ അതു ക്ഷന്തവ്യമാണ്.

പറപാണ്ടയുടെ പാളയനഷ്ടം കണ്ടു ക്ഷീണിച്ച പെരിഞ്ചക്കോടൻ ഒട്ടുകഴിഞ്ഞപ്പോൾ ഉൽക്കൂലമായ കോപാഹങ്കാരത്തോടെ "അവന്റെ കണ്ണിൽ നിന്നു തീച്ചോര" എന്ന് ഒരു ഘോരപ്രതിജ്ഞയെ മന്ത്രിച്ചു. ചാകാതെ ശേഷിച്ച ഭടജനത്തെ വരുത്തി ഏതുവിധവും പെരിഞ്ചക്കോട്ടുകാവിൽ എത്തിക്കൊള്ളുന്നതിന് ആജ്ഞയും കൊടുത്തു ഗൃഹത്തിലേക്കു മടങ്ങാൻ താനും പുറപ്പെട്ടു കരമനനദിയുടെ മറുകരയിൽ എത്തിയപ്പോൾ രാജ്യാധികാരികളുടെ പ്രതിനിധികൾ ദക്ഷിണദിക്കിലേക്കുള്ള അയാളുടെ യാത്രയെ പ്രതിരോധിച്ചു. ആ ഭീമകായം പുറകിലുള്ള നദീജലത്തിൽ ആശിരസ്നാനംചെയ്തു. അവിടെ മുങ്ങിയ ആ ഭീമശരീരത്തെ വീണ്ടും കാണാഴികയാൽ രാജ്യകാര്യനിർവ്വാഹകന്മാരിൽ താണപടിക്കാരായ പ്രതിരോധികൾ താടിക്കു കൈകൊടുത്ത് ആശ്ചര്യപ്പെട്ടും നിലാവുവെളിച്ചം നോക്കി ആനന്ദിച്ചും നിലകൊണ്ടു. രാജശാസന അല്ലെങ്കിൽ മന്ത്രിശാസനയുടെ പ്രയോഗശക്തി പെരിഞ്ചക്കോടന്റെ സംഗതിയിൽ തല്ക്കാലം അവിടെ അവസാനിച്ചു.

ഒന്നുരണ്ടു സംവത്സരങ്ങൾക്കു മുമ്പ്, പെരിഞ്ചക്കോടന്റെ ഘണ്ടാകർണ്ണബഹുലം അദ്ദേഹത്തിന്റെ സങ്കേതത്തെ വലയം ചെയ്തിരിക്കെത്തന്നെ പ്രാണഭയം ഇല്ലാത്ത അഴകൻപിള്ളയ്ക്ക് ആ ധേനുകവനത്തിനകത്തുള്ള പ്രതിഷ്ഠയെ ഒന്നു കാണണമെന്നു മോഹം ഉണ്ടായി. അയാൾ അവിടത്തെ കണ്ടകപ്രകാരങ്ങളെയും മതിൽക്കോട്ടയെയും തരണംചെയ്തു രണ്ടൂ വനയക്ഷികളെ കണ്ടു. ആ ഓമൽകൗതൂഹലത്തെ ആസ്വദിപ്പാൻ യജമാനനെയും ആകുഞ്ജസദനത്തിൽ അഴകൻപിള്ള പ്രവേശിപ്പിച്ചു. ഇങ്ങനെ ദേവകിയും കല്ലറയ്ക്കൽപിള്ളയും അഴകുശ്ശാരുടെ ചിത്രലേഖാകർമ്മങ്ങളാൽ ഉഷാനിരുദ്ധന്മാരായി സംഘടിക്കപ്പെട്ടു. എന്നിട്ടും, അച്ഛനായ ബാണപ്രഭുവെക്കുറിച്ചുള്ള സ്നേഹത്താൽ, ഈ ഉഷഃപുരാണത്തിലെ ഉഷയെപ്പോലെ 'കന്യാഗൃഹത്തിൽ പുരുഷവസനങ്ങൾ കാണ്മാനും മറ്റും സംഗതി ആക്കിയിട്ടില്ല. തടസ്സങ്ങൾ വർദ്ധിക്കു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/163&oldid=167998" എന്ന താളിൽനിന്ന് ശേഖരിച്ചത്