താൾ:Ramarajabahadoor.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം പതിനൊന്ന്
"കർണ്ണാ മതി മതി പോരും പറഞ്ഞതു
നിന്നുടെ വീര്യങ്ങൾ നാവിന്മേലേയുള്ളു
ജംഭാരിനന്ദനൻ വൻപുകൾ കേൾക്ക നീ
കിംഫലമാത്മപ്രശംസകൊണ്ടോർക്കെടോ."


ശ്രീമഹാബലിവനം അനന്തൻകാട്ടിന്റെ വടക്കുപടിഞ്ഞാറുള്ള ഒരു ഉപവനം ആയിരുന്നു. അനന്തവനം തിരുവനന്തപുരം ആയി സ്ഥലവിസ്തൃതിയിലും നാമദൈർഘ്യത്തിലും വർദ്ധിച്ചപ്പോൾ, ഉപവനം 'ശീവേലി' എന്ന രൂപത്തിൽ അക്ഷരസംഖ്യയിലും മഹത്ത്വത്തിലും സങ്കോചിച്ചു. ഇംഗ്ലീഷുകാരോടുണ്ടായ സഖ്യാനന്തരം തിരുവിതാംകൂറിലെ സേനാനായകസ്ഥാനങ്ങളിലേക്കു ദത്തഖഡ്ഗന്മാരായ സായ്പന്മാർ ഈ കാടിന്റെ വടക്കരുകിനെ തെളിച്ചു ബംഗ്ലാവുകൾ സ്ഥാപിച്ചു. പാശ്ചാത്യരുടെ അധിവാസം ആയിത്തീർന്ന ഈ സ്ഥലത്തിനു 'തിരുമധുരപ്പേട്ട' എന്നുള്ള താലുദ്രാവകമായ അഭിധാനവും കിട്ടി. ലോകസ്ഥിതികളുടെ നിമ്നോന്നതന്യായത്തിന്റെ പരിരക്ഷണത്തിന് എന്നപോലെ, ആ നവമധുരാപുരിയുടെ ദക്ഷിണപശ്ചിമഭാഗങ്ങൾ ഗൃഹശൂന്മാന്മാരായി സഞ്ചരിക്കുന്ന 'ഒഡ്ഢർ', 'ചലിപ്പർ' മുതലായവരുടെ വാസസങ്കേതം ആയി. ആ കാടിന്റെ 'തത്സമ'രൂപത്തിലുള്ള നാമത്തെ സാർത്ഥകമാക്കാൻ എന്നപോലെ ധാർമ്മികലോകത്തിന്റെ കൃപാസന്താനങ്ങളായി ഒന്നുരണ്ടു മണ്ഡപങ്ങളും ഈ സ്ഥിരവാസശൂന്യരെ ഋതുകാഠിന്യങ്ങളിൽനിന്നു രക്ഷിപ്പാൻ ആ വനമദ്ധ്യത്തിൽ ജാതം ചെയ്തു. വേലിപ്പരുത്തി, ഞെരിഞ്ഞിൽ, ഞാറൽ എന്ന ചെടികൾകൊണ്ടു നിറഞ്ഞിരുന്ന ഈ വനം സത്യവ്രതനായ മഹാബലി ചക്രവർത്തിയുടെ നാമത്തെത്തന്നെയും മലിനപ്പെടുത്തുംവിധം ഉള്ള ജീവചാരിത്രങ്ങളുടെ ധ്വംസനത്തിനു ബലിപീഠമായി ഉപയോഗപ്പെട്ടു. ഇവിടത്തെ നിർജ്ജനത ശവശരീരങ്ങളുടെ നിക്ഷിപ്തിയാൽ പരിഹരിക്കപ്പെട്ടു. വനതയെ അവനനിയമങ്ങളുടെ അധിക്ഷിപ്തി അനുദിനം ബൃഹത്കരിച്ചു. ഇപ്പോൾ നാളികേരത്തോട്ടങ്ങൾ ആയിരി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/118&oldid=167948" എന്ന താളിൽനിന്ന് ശേഖരിച്ചത്