താൾ:Puthenpaana.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
16
രണ്ടാം പാദം
 

നിൻതൃക്കൈബലം രക്ഷിച്ചില്ലെങ്കിലോ
ഗതിയെന്നിയേ മുടിഞ്ഞു നാം സദാ       77
ഇപ്രകാരമനേക വിലാപമായ്
സുപീഡയോടവരിരിക്കും വിധൌ       78
കണ്ണുനീരും തൃക്കൺപാർത്തു നായകൻ
ത്രാണം കൽപിച്ചനുഗ്രഹിച്ചു പുനർ       79
സ്ത്രീ, പാദത്തിനു കേടു വന്നിടാതെ
സർപ്പത്തിന്നുടെ തല തകർത്തീടും       80
ആ ദോഷത്തിന്റെ നാശമേൽക്കാതെ ക-
ണ്ടാദത്തിന്നുടെ ജന്മനി ഭൂതയായ്.       81
കറ കൂടാതെ നിർമ്മല കന്യകാ
സർവ്വപാലനു ജനനിയായ് വരും       82
പുത്രൻ തമ്പുരാൻ നരാവതാരത്തിൽ
ധാത്രി ദോഷവിനാശമൊഴിച്ചീടും       83
ദിവ്യവാക്കുകൾ കേട്ടോരനന്തരം
ഉൾവ്യാധി കുറഞ്ഞാശ്വസിച്ചാരവർ       84
രക്ഷയ്ക്കാന്തരം വരാതിരിപ്പാനായ്
ശിക്ഷയാം വണ്ണമിരുന്നു സന്തതം       85
അവർകളുടെ കാലം കഴിഞ്ഞിട്ട്
അപജയമൊഴിക്കും പ്രകാരങ്ങൾ,       86
മുമ്പിലാദത്തോടരുൾ ചെയ്തപോൽ
തമ്പുരാൻ പിന്നെ ഔറാഹത്തിനോടും       87
ദാവീദാകുന്ന പുണ്യരാജാവോടും,
അവർക്കാത്മജന്‌‍മിശിഹായായ്‌വരും       88
എന്നുള്ള ശുഭവാർത്തയറിയിച്ച്,
മാനസാശയുമേറെ വർദ്ധിപ്പിച്ചു.       89
ലോകമാനുഷരായ മഹാജനം
ലോകനായകനെ സ്തുതിച്ചീടിനാർ.       90
ലോകൈകനാഥ! സർവ്വദയാനിധേ!
ലോകരക്ഷയ്ക്കു വന്നുകൊള്ളേണമേ       91
മേഘം പെയ്യുന്ന മഞ്ഞതിലെങ്കിലും
ശീഘ്രം നീയും വരാഞ്ഞതിതെന്തയ്യോ,       92
ആകാശം വെടിഞ്ഞിറങ്ങും രക്ഷകാ,
ആകെ നിൻകൃപയില്ലാതെന്തു ഗതി!       93

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/18&oldid=215852" എന്ന താളിൽനിന്ന് ശേഖരിച്ചത്