താൾ:Puthenpaana.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12
രണ്ടാം പാദം
 

ദൈവകല്പന കാത്തുകൊണ്ടിങ്ങനെ
ദേവാസേവികളായിരിക്കുന്നിതാ       9
ഹാവായിങ്ങനെ ചൊന്നതിനുത്തരം
അവൾ സമ്മതിപ്പാനസുരേശനും       10
വഞ്ചനയായ വൻചതിവാക്കുകൾ
നെഞ്ചകം തെളിവാനുരചെയ്തവൻ       11
കണ്ടകായ്‍കനിയുണ്ടുകൊണ്ടിങ്ങനെ
കുണ്‌‍ഠരായ് നിങ്ങൾ വാഴ്വതഴകതോ?       12
സാരമായ കനിഭുജിച്ചിടാതെ
സാരഹീന ഫലങ്ങളും ഭക്ഷിച്ച്,       13
നേരറിയാതെ സാരരഹിതരായ്
പാരിൽ മൃഗസമാനമെന്തിങ്ങനെ,       14
എത്ര വിസ്മയമായ കനിയിത്!
ഭദ്രമാണെന്റെ വാക്കെന്നറിഞ്ഞാലും       15
നന്മയേറ്റം വളർത്തുമിതിൻകനി
തിന്മാനും രുചിയുണ്ടതിനേറ്റവും       16
ഭാഗ്യമായ കനിയിതു തിന്നുവാൻ
യോഗ്യരോ നിങ്ങളെന്നറിഞ്ഞില്ല ഞാൻ       17
അറ്റമില്ലിതു തിന്നാലതിൻ ഗുണം
കുറ്റവർക്കറിയാമെന്നതേ വേണ്ടു,       18
ദിവ്യമായ കനിയിതു തിന്നുകിൽ
ദേവനു സമമായ്‍വരും നിങ്ങളാ,       19
ആയതുകൊണ്ട് ദേവൻ വിരോധിച്ചു.
ആയുപായത്തട്ടിപ്പു ഗ്രഹിച്ചു ഞാൻ       20
സ്നേഹം നിങ്ങളെയുണ്ടെന്നതുകൊണ്ടു
മഹാസാരരഹസ്യം പറഞ്ഞു ഞാൻ       21
ചൊന്ന സാരം ഗ്രഹിച്ചിതു തിന്നുകിൽ
വന്നിടുമ്മഹാ ഭാഗ്യമറിഞ്ഞാലും.       22
ദുഷ്ടനിഷ്ടം പറഞ്ഞതു കേട്ടപ്പോൾ
കഷ്ടമാക്കനി തിന്നു പിഴച്ചഹോ,       23
നഷ്ടമായെന്നറിയാതെ പിന്നെയും
ഇഷ്ട ഭക്ഷ്യമായ് നൽകി ഭർത്താവിന്നും       24
ഹാവാ തങ്കൽ മനോരുചിയാകയാൽ
അവൾക്കിമ്പം വരുവതിന്നാദവും       25

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/14&oldid=215793" എന്ന താളിൽനിന്ന് ശേഖരിച്ചത്