താൾ:Puthenpaana.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പുത്തൻപാന
11
 

അന്നു വഞ്ചകൻ തൻ വ്യാജക്രിയയ്ക്ക്        99
തക്ക വാഹനമായ് കണ്ടു സർപ്പത്തെ
എക്കാലത്തും മർത്ത്യർക്കു രിപു സർപ്പം        100
അറപ്പാൻ യോഗ്യൻ വിഷം ധൂളുന്നവൻ
മറിഞ്ഞിഴഞ്ഞു ഭൂമിയിൽ മേവുന്നോൻ        101
നീചൻ ഘാതകൻ ജാത്യാരിപു സാത്താൻ
നീചസർപ്പത്തിൽ ചെന്നു ഹാവാ മുന്നിൽ        102


ഒന്നാം പാദം സമാപ്തം


രണ്ടാംപാദം


ഹാവായോടു പിശാചു ചൊല്ലിയ വഞ്ചനയും അവൾ ആയതിനെ വിശ്വസിച്ചു കനിതിന്നുന്നതും ഭാര്യയുടെ വാക്കും സ്നേഹവും നിമിത്തം ആദവും ആ കനി തിന്ന് ഇരുവരും പിഴച്ചതും, ദൈവനാദം കേട്ട് അനുതപിച്ചതും, ആ പാപം കാരണത്താൽ വന്നുകൂടിയ ചേതനാശവും, അവരുടെ മനസ്താപത്താൽ സർവ്വേശ്വരൻ അനുഗ്രഹിച്ചു പുത്രൻ തമ്പുരാന്റെ മനുഷ്യാവതാരത്തിൽ രക്ഷ കല്പിച്ചാശ്വസിപ്പിച്ചതും, മിശിഹായുടെ അവതാരത്തെ പൂർവ്വപുതാക്കന്മാർ പ്രാർത്ഥിച്ചു വന്നതും.

മാനുഷരെ പിഴപ്പിച്ചു കൊള്ളുവാൻ
മാനസ ദാഹമൊടു പിശാചവൻ.        1
തൻകരുത്തു മറച്ചിട്ടുപായമായ്
ശങ്കകൂടാതെ ഹാവായോടോതിനാൻ        2
മങ്കമാർ മണി മാണിക്യരത്നമേ,
പെൺകുലമൗലേ കേൾ മമ വാക്കുനീ        3
നല്ല കായ്കനിയും വെടിഞ്ഞിങ്ങനെ
അല്ലലായിരിപ്പാനെന്തവാകാശം        4
എന്നസുരൻ മധുരം പറഞ്ഞപ്പോൾ
ചൊന്നവനോടു നേരായ വാർത്തകൾ        5
കണ്ടതെല്ലാമടക്കി വാണിടുവാൻ
ദണ്ഡമെന്നിയെ കൽപിച്ചു തമ്പുരാൻ        6
വേണ്ടുന്നതെല്ലാം സാധിച്ചുകൊള്ളൂവാൻ
വോണ്ടുന്നവരവും തന്നു തങ്ങൾക്ക്        7
പിന്നെയീമരത്തിന്റെ കനിയിത്
തിന്നരുതെന്ന പ്രമാണം കല്പിച്ചു        8

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/13&oldid=215789" എന്ന താളിൽനിന്ന് ശേഖരിച്ചത്