നീപോയാൽ മമ പ്രാണനായകാ
നിൻ പരിശ്രമം മറന്നുപോകല്ലേ
നിൻ ചോരവിലയാലെ നീ കൊണ്ടത്
നിൻ കാരുണ്യത്താൽ രക്ഷിച്ചുകൊള്ളുക
ബലഹീനജനമെന്നറിവല്ലോ
ബാലരെപ്പോലെ താങ്ങി നടത്തുക
കയ്യയയ്ക്കുമ്പോൾ വീണിടും ബാലകർ
നായകാ നരരിങ്ങല്ലയോ?
നീതുടങ്ങിയ വൃത്തി തികയ്ക്കാ
സന്തതമവർ നിന്നെ സ്തുതിക്കട്ടെ
ഇതമ്മ ദയാവിന്നുടെയമ്മപോൽ
തൻ തൃക്കാൽ മുത്തിത്തഴുകി പുത്രനെ
സന്തോഷത്തിന്റെ മഴയും കണ്ണിനാൽ
വീഴ്ത്തി മിശിഹാതാനുമെഴുന്നള്ളി
പിന്നെയുമീശോ ഭൂമിരക്ഷാകരൻ
ചെന്നു. ശിഷ്യരെക്കണ്ടരുളിച്ചെയ്തു:
“എന്റെ പുത്രരെ യെറുശലേം പുരേ
നിങ്ങൾ പാർക്കണമെന്ന് അരുളിച്ചെയ്തു
പിതാവൊത്തപോലെവിടെ റൂഹാടെ
ശക്തിനിങ്ങൾക്കുണ്ടാകുമവിടുന്ന്
ഞാൻ പിതാവിന്റെ പക്കൽ പോകുന്നിത്
എന്നരുൾചെയ്ത നേരത്തു ശിഷ്യരും;
“അന്നേരം യൂദന്മാരുടെ രാജ്യത്തെ
നന്നാക്കുന്നതെപ്പോളെന്നു ചോദിച്ചു
“അവരോടിപ്പോളിതറിഞ്ഞീടുവാൻ
ആവശ്യമില്ല. നിങ്ങൾക്കടുത്തില്ല
താതൻ കല്പിക്കുംപോൽ വരും സർവ്വവും
അതറിഞ്ഞിട്ടു കാര്യം നിങ്ങൾക്കെന്ത്
റൂഹാദാദാശ ഇറങ്ങുന്നേരം
സഹായം നിങ്ങൾക്കുണ്ടാകും, ശക്തിയും
എനിക്കു നിങ്ങൾ സാക്ഷികളാകണം
എന്റെ വേദവും നീളെ നടത്തണം
വിശ്വസിച്ചവർ രക്ഷ ലഭിച്ചീടും
വിശ്വസിക്കാത്തവർക്കുണ്ടാകും, ശിക്ഷയും
താൾ:Puthenpaana.djvu/105
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പുത്തൻപാന
103
