താൾ:Puthenpaana.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
102
പതിനാലാം പാദം
 


എന്തു വേണ്ടുവതൊക്കെയും ചൊൽക നീ
ഒത്തപോലെ ഞാൻ കല്പിക്കാൻ സർവ്വതും
പോയാൽ ഞാൻ പിന്നെ റൂഹായെപ്പാൻ
അയാൾ നിന്നെയുമേറെ സ്നേഹിക്കുന്നു
നിന്നിൽ വാസമാൾക്ക് വേണമതും
നിൻ തിരുമനസ്സാവിധമായത്
അപരിച്ഛേദ്യ ഗുണസഞ്ചയത്താൽ
സംപൂർണ്ണം നിനക്കയ്യാൾ വരുത്തീടും
നിന്നെക്കൂട്ടിക്കൊണ്ടു പോവതിനു ഞാൻ
പിന്നെയും വരുമെന്നറിഞ്ഞാലും
എന്റെ ശ്ലീഹാകളെന്റെ ശിഷ്യന്മാരും
എനിക്കുള്ളവരെന്നതറിവല്ലോ
അവർക്കു ഗുണം ചൊല്ലിക്കൊടുക്കണം
ഞാൻ വ്യഥാ നിന്നോടെന്തു പറയുന്നു.
ഞാൻ ചൊല്ലാഞ്ഞാലും നീയതു ചെയ്തീടും
ഞാൻ കല്പിച്ചിട്ടു ചെയ്യുന്നതിഷ്ടമാം
എന്നാൽ ചെയ്താലും പിതാവിതിങ്ങനെ
നിന്നോടു കല്പിച്ചെന്നതറിഞ്ഞാലും
നിന്റയപേക്ഷകൊണ്ടു മമ സഭ
ജനനിയെ വർദ്ധിക്കേണം ഭൂമിയിൽ
എനിക്കമ്മപോലെയെന്നുമമ്മ നീ
സന്തോഷം വാഴ്ക മൽപ്രിയ കന്യകേ
“പുത്ര! പോകു നീ” എന്നു നാരീമണി
“ധാത്രി നിനക്കു യോഗ്യസ്ഥലമല്ല
ആകാശത്തിലെ സ്വരൂപാരൂപികൾ
ഉൽകൃഷ്ട ജയവന്ദനം ചൊല്ലുന്നു
സാപ്പയാദി മാലാഖമാർ ഘോഷമായ്
സ്വപ്രഭുവിനെയാഗ്രഹിച്ചീടുന്നു.
പോക ത്രിലോകരാജ്യം വാണിടുക
സങ്കടലോകേയിരുന്നതുമതി
എന്റെ കാര്യം നിനക്കൊത്തീടുംപോലെ
എന്മനസ്സും നീ കല്പിക്കുമ്പോൾ സദാ
നിന്റെ ദാസി ഞാനെന്നോരനുഗ്രഹം
നിനക്കുള്ളതെനിക്കുമതി മതി

"https://ml.wikisource.org/w/index.php?title=താൾ:Puthenpaana.djvu/104&oldid=216031" എന്ന താളിൽനിന്ന് ശേഖരിച്ചത്