94 <poem> മാനസേ ചിന്തിച്ചുകൊൾക മുകുന്തനെ ദാനവർ ചൊല്ലുന്നതും കേട്ടുകൊൾക നീ ലംഘിക്കവേണ്ട ജനകവാക്യത്തെയും പങ്കജനാഭസ്മരണയുമാമെടോ!" ആരണരേവം പറയുന്ന നേരത്തു ചാരുശീലനസുരാത്മജൻ ചൊല്ലിനാൻ: "പന്നഗശായിതന്നെബ്ഭജിച്ചീടുവാ- നിന്ന നാളെന്നുമുണ്ടോ പറഞ്ഞീടുവിൻ? നാരായണനുടെ നാമമോതീടുകി- ലാരെയെന്നാകിലും പേടിക്ക വേണമോ? 2290 ഉപ്പലനേത്രനെസ്സേവിച്ചുകൊള്ളുവാൻ കല്പനയിങ്ങനെയെന്നു വന്നീടുമോ? എന്തു പറകിലുമെന്നുടെ ദേവനെ- യന്തണരേ! വെടിഞ്ഞീടുകില്ലേതുമേ" എന്നുള്ളവീക്യം നിശമ്യ ഭൂദേവരും വന്നോരു കോപേന ചൊല്ലിനാരിങ്ങനെ: "അന്തകനു വശമായിട്ടിരിപ്പവ- നന്തരവാക്കുകൾ ചിന്തയിൽ കൊൾവതോ?" എന്നുരചെയ്തുകുണ്ടമതിലഗ്നിയെ നന്നായ് വളർത്തി ഹോമം തുടങ്ങീടിനാർ.
ആഭിചാരക്രിയ ചെയ്യും ദശാന്തരേ ഭാഭിയ്യുതമൊരു ഭൂതവും ജാതമായ്. ഘോരമായുള്ളൊരു കൺമിഴിതന്നീന്നു പാരം ചിതറുന്നു തീപ്പൊരിയേറ്റവും. ഹുങ്കാരനാദേന ലോകങ്ങളൊക്കയും സങ്കുലം പൂണ്ടു മറഞ്ഞിതു മേൽക്കുമേൽ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.