ഇങ്ങനെ പറഞ്ഞുകൊണ്ടു രാഘവൻ നന്താവനത്തിലേക്ക് ഓടി, ഒരു മൺവെട്ടിയും വെട്ടുകത്തിയും കൊണ്ടുവന്നു് ആശാൻ കാണിച്ചുകൊടുത്ത സ്ഥലത്തു (കന്നിമമൂലയിൽ) രാഘവൻ ഒരു തടമെടുക്കാൻ ആരംഭിച്ചു. സുന്ദരനും സുകുമാരനും ആയ രാഘവൻ കഠിനമായ ദേഹപ്രയത്നം ആവശ്യമുള്ള മൺവെട്ടി വേല ആരംഭിച്ചതു കണ്ടപ്പോൾ ചടയൻ പറഞ്ഞു:-- "മമ്മട്ടി ഇങ്ങു തരീൻ! ഏൻ കുയികുയിക്കാം."
ചടയൻ ഈ മറുപടികൊണ്ടു തൃപ്തനായില്ലെങ്കിലും ഒന്നും മിണ്ടിയില്ല. രാഘവൻ ഒരു നല്ല തടമെടുത്തു. വടവൃക്ഷത്തിന്റെ ഒരു നല്ല കമ്പ് മുറിച്ചുകൊണ്ടുവന്നു് അതിൽ നട്ടു. അതിനു വെള്ളമൊഴിച്ചു. അനന്തരം കിഴക്കുതെക്കേ മൂലയിലേക്കു അവർ തിരിച്ചു. ഈ യാത്രയിൽ മൺവെട്ടി ചടയൻ കരസ്ഥമാക്കി, അവനും പിന്നാലേ നടന്നു. അവിടെ തടം എടുക്കേണ്ട സ്ഥാനം ആശാൻ ചൂണ്ടിക്കാണിച്ച ഉടനേ ചടയൻ "കുയികുയിക്കാനും” തുടങ്ങി. പറയൻെറ ഉത്സാഹത്തെ തടുക്കേണ്ട എന്നു ആശാൻ രാഘവനോടു ആംഗ്യം കാണിച്ചു. കാൽ നാഴികയ്ക്കകം ഒരു നല്ലതടം എടുത്തുകഴിഞ്ഞു. അതിലും ഒരു ആല് രാഘവൻ തന്നെ നട്ടു. ചടയൻ അതിനെ വെള്ളം കോരി നനച്ചു. “എന്റെ കാടിയാതീ! ഇമ്മരം മാമരമായാൽ നിന്നെ ഞാൻ ഇവിടെ കുടിയിരുത്തിയേക്കാം എന്നു് ചടയൻ നേർച്ചയും കഴിച്ചു.