ത്താൻ ശ്രമിക്കാതെ രാഘവൻ പതിവു ജോലികൾക്കായി തോട്ടത്തിലേയ്ക്കു പോയി.
അന്നു സന്ധ്യയായിട്ടും ആശാൻ മടങ്ങിയെത്തിയില്ല. രാഘവനു ക്ഷേത്രത്തിൽ പോകാനുള്ള സമയമായി. പറയൻ അപ്പോഴും നല്ല നിദ്രയിൽ കിടക്കയാണ്. അവൻ വല്ലതും ഭക്ഷണത്തിനു കൊടുത്തു വിവരം പറയാതെ പോയാൽ, രാഘവൻ മടങ്ങിവരുന്നതിനുള്ളിൽ അവനുണർന്നെങ്കിലോ എന്നു വിചാരിച്ചു കൂടെക്കൂടെ ആട്ടാലയിൽ ചെന്നു പറയനെയും ചിറവക്കത്തിറങ്ങി ആശാനെയും നോക്കിക്കൊണ്ടു രാഘവൻ ഉഴന്നു. ഈ സന്ദർഭത്തിൽ നന്താവനത്തിലെ കന്നുകാലികൾ വീട്ടിലേക്കു മടങ്ങി എത്തി. അവയുടെ തൊഴുത്തുകളിൽ ചെന്നു നിലയായി. രണ്ടു മൂന്നു ആട്ടിൻകുട്ടികൾ തുള്ളിച്ചാടി ആട്ടാലയിൽ ചെന്നു കയറി. പറയൻ ഉപദ്രവം വല്ലതും നേരിട്ടേക്കാമെന്നു വിചാരിച്ചു. രാഘവൻ ആട്ടാലയിലേക്കു പോകാൻ ഭാവിച്ചു. രാഘവന്റെ അന്തർഗ്ഗതം അറിഞ്ഞിട്ടോ എന്നു തോന്നുംവണ്ണം, അവന്റെ സമീപം നിന്നിരുന്ന വെള്ളു കുരച്ചു പാഞ്ഞു ചെന്നു ആട്ടിൻകുട്ടികളെ ആട്ടാലയിൽ നിന്നു ഓടിച്ചു. വെള്ളുവിന്റെ കുരച്ചിലും ആട്ടിൻകുട്ടികളുടെ നിലവിളികളും കേട്ട് പറയൻ ഉണൎന്നു. വെള്ളു ചെയ്ത ഉപകാരത്തെ ഓർത്തു മന്ദഹസിച്ചുകൊണ്ട് രാഘവൻ ആട്ടാലയിൽ എത്തി. പറയനു കഞ്ഞി കൊടുത്തശേഷം, പതിവനുസരിച്ചു അവൻ ക്ഷേത്രത്തിലേക്കു പോയി.