താൾ:Kundalatha.djvu/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൾ അങ്ങോടെ അവശസ്ഥിതിയിൽ ഞാൻ കുറഞ്ഞാരുപകാരം ചെയ്തതിനെക്കുറിച്ചു് കൃതജ്ഞത ഹേതുവായിട്ടുമാത്രം പറഞ്ഞതായിരിക്കുമോ എന്നു ശങ്കിരിച്ചു.

രാമകിശോരൻ: അയ്യോ! ഈ ശങ്കകൾക്കു് എന്തു കാരണം? നമ്മിലെ അനുരാഗം നാം തമ്മിൽ വാക്കുകളെകൊണ്ടു് പറഞ്ഞിട്ടില്ലെങ്കിലും നമ്മുടെ ഹൃദയങ്ങൾ അനുരാഗോൽഭ്രതങ്ങളായ പല ചേഷ്ടകളെകൊണ്ടും അനോന്യം പ്രദർശിപ്പിച്ചിട്ടില്ലെ? എന്റെ പ്രേമഭാരം അനിർവചനീയമാകയാൽ വാക്കുകളെകൊണ്ടു് അധികം വ്യക്തമാക്കുവാൻ എനിക്കു് കഴിയാഞ്ഞതാണു്.

കുന്ദലത: അങ്ങേയ്ക്കു് എന്റെമേൽ അനുരാഗമുണ്ടെന്നു തോന്നുമ്പോൾ സന്തോഷവും പിന്നെ അങ്ങേടെ പരമാർത്ഥം അറിയായ്കയാൽ വല്ല സംഗതികൊണ്ടും ആശാഭംഗം വന്നുപോകുമോ എന്നുള്ള ഭയവും, രണ്ടിനെക്കുറിച്ചും സംശയവും എന്റെ മനസ്സിൽ ഇടകലർന്നുകൊണ്ടാണു് ഇത്ര നാളും കഴിഞ്ഞതു്. അയ്യോ! ദൈവമേ, എന്റെ ഹൃദയം ഈ വേദനകൾ അനുഭവിക്കേണ്ടതല്ലേ! എന്നിങ്ങനെ പലപ്പോഴും ഞാൻ ചിന്തിക്കാറുമുണ്ടു്. അങ്ങുമിങ്ങും ഉഴന്നുകൊണ്ടും ഒരേടത്തും ഉറച്ചുനിൽക്കുവാൻ വഴിയില്ലാതെയും എത്ര അദ്ധ്വാനിച്ചു ഈ ഹൃദയം! കഷ്ടം!

രാമകിശോരൻ, `എന്റെ പ്രിയതമയായ കുന്ദലതേ! എന്റെ അനുരാഗം മുഴുവനും ഭവതിയുടെമേൽ നിക്ഷിപ്തമായിരിക്കുന്നു. ഭവതി എന്റെ പ്രാണനായകിയാണ്. ഇനിയെങ്കിലും ആ ബാഷ്പധാരയെ നിർത്തി അങ്ങുമിങ്ങും സഞ്ചരിച്ചു് വളരെ വേദനയനുഭവിച്ച ആ ഹൃദയം ഇവിടെ വിശ്രമിക്കട്ടെ' എന്നു പറഞ്ഞു് കുന്ദലതയുടെ മാറിടം തന്റെ മാറിടത്തോണച്ചു്, ധാരാളമായി വന്നിരുന്ന കണ്ണുനീർ തുടച്ചുകൊണ്ട് യോഗീശ്വരനെക്കൂടി അറിയിക്കാത്ത തന്റെ ചില ചരിങ്ങളെ ഏറ്റവും ഗോപ്യമായി രാമകിശോരൻ കുന്ദലതയോടു പറഞ്ഞു.

അപ്പോൾ കുന്ദലത വളരെ മുഖപ്രസാദത്തോടുകൂടി രാമകിശോരന്റെ മുഖത്തേക്കു നോക്കി, ` ഇനി എന്റെ പ്രിയ രാമകിശോരാ എന്നു വിളിക്കാമല്ലോ എന്നു പറഞ്ഞു് ഒരു ദീർഘനിശ്വാസം അയച്ചു. ` എന്റെ മനസ്സിൽനിന്നു് ഒരു ഭാരം ഇറങ്ങിയപോലെ തോന്നുന്നു. ശ്വാസോച്ഛ്വാസങ്ങൾക്കുക്കൂടി സൗകര്യം വർദ്ധിച്ചതുപോലെയിരിക്കുന്നു' പറഞ്ഞു് രാമകിശോരനെ ആശ്ലേഷിക്കുകയും ചെയ്തൂ.

രാമകിശോരൻ: ` ഞാൻ ഒരു കാര്യം പറയാൻ മറന്നു. ' കുന്ദലതയ്ക്ക് മുഖപ്രസാദം മങ്ങിക്കൊണ്ടു് `അതു് എന്തു്? ' എന്നു ചോദിച്ചു.

രാമകിശോരൻ: എന്റെ പ്രിയ കുന്ദലതേ, ഭവതിയുടെ സേവനപ്രകാരം എന്നെ ഭർത്താവാക്കി വരിച്ചാൽ അച്ഛൻ യാതൊന്നും മറുത്തു പറകയില്ലായിരിക്കാം. എങ്കിലും ഭവതി എന്നെ ഭർത്താവായി വരിക്കുന്നതിന്നുമുമ്പായി ഒരു കാര്യം ആലോചിക്കേണ്ടതുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/86&oldid=163093" എന്ന താളിൽനിന്ന് ശേഖരിച്ചത്