താൾ:Kundalatha.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തന്റെ മുറിയിൽ പോയി ഒരു കട്ടിലിൻമേൽ വീണു-കിടന്നൂ എന്ന് പറഞ്ഞുകൂടാ--വിചാരം തുടങ്ങി:

'കഷ്ടം! ഞാൻ ഇത്ര ആലോചനക്കുറവോടുകൂടി പ്രവർത്തിച്ചുവല്ലോ അനിർവഹനീയമായ വല്ല തെററും ഉണ്ടെങ്കിലല്ലാതെ അഘോരനാഥൻ ഇങ്ങനെ ഒന്നും പറവാനും പ്രവർത്തിപ്പാനും സംഗതിയില്ല—ധൈര്യവും അഭയദായികവും അധികമുളള അഘോരനാഥൻകൂടി ഇങ്ങനെ ത്രസിക്കേണമെങ്കിൽ കുന്തളേശൻ വളരെ പ്രബലനായിരിക്കേണമെന്നു തീർച്ചതന്നെ--ഇത് അവിവേകിയായല്ലോ ഞാൻ--അച്ഛൻ അതിവൃദ്ധൻ--മൃതപ്രായൻ എനിക്ക് പട്ടം കിട്ടിയത് ഇന്നലെ ! യുദ്ധവൈദഗ്ദ്ധ്യം എനിക്കില്ല—ബലവും ശിഥിലം--പ്രബലന്മാരായ ബന്ധുക്കളും ആരുമില്ല. എന്റെ രാജ്യഭാരം തുടങ്ങിയപ്പോഴേക്കുതന്നെ ശാന്തമായിരിക്കുന്ന ഈ രാജ്യത്തേക്ക് എന്റെ ജളത്വംകൊണ്ടു യുദ്ധത്തിന്റെ നിഷ്ഠുരതകളെ ഞാൻ വലിച്ചിട്ടുവെന്നല്ലെ മാഹാജനങ്ങൾ പറയുക-- കഠിനം ! കഠിനം! കുന്തളേശൻ ബലവാനാണെങ്കിൽ ജയം അയാൾ കൊണ്ടുപോകും--അപമാനം എനിക്കു ശേഷിക്കുകയുംചെയ്യും. ഇതാണ് എന്റെ സൂക്ഷ്മാവസ്ഥ—ദൈവമെ ! അനാഥനായ ഈ ബാലനെ കാരുണ്യലേശത്തോടുകൂടി ഒന്നുകടാക്ഷിക്കേണമെ 'എന്നിങ്ങനെ വിചാരിച്ചുക്കൊണ്ട്, ഇടക്കിടെ നെടുവീർപ്പോടുകൂടി പ്രതാപചന്ദ്രൻ കേണുകൊണ്ടു കിടക്കുമ്പോൾ സ്വർണമയി അടുക്കൽ ചെന്നു. ഭർത്താവം ഇളയച്ഛനും തമ്മിൽ സന്തോഷമായി സല്ലാപം ചെയ്തുകൊണ്ടിരിക്കെ ഇളയച്ഛൻ ഭാവം പകർന്നു ക്ഷോഭത്തോടുകൂടി പോയതും പോകുമ്പോൾ പറഞ്ഞ വാക്കും, താൻ സൂക്ഷമമായി അന്വേഷിച്ചറിഞ്ഞു്, ഭർത്താവ് വ്യസനിക്കുന്നുണ്ടെങ്കിൽ സമാധാനപ്പെടുത്താമല്ലോ എന്നു വിചാരിച്ചാണ് അവിടേക്കു ചെന്നതു് . ഭർത്താവ് കഠിനമായി വ്യസനിക്കുന്നത് കണ്ടപ്പോൾ തന്റെ ധൈ‌ര്യം ജലരൂപേണ കണ്ണിൽ നിന്നൊലിച്ചു. ഭർത്താവിന്റെ അരികത്തിരുന്ന് താൻ വന്നതു് അറിയിക്കുവാനായിട്ടു്, സ്വർണ്ണമയി തന്റെ വലതു കൈ ഭർത്താവിന്റെ മാറിൽ വെച്ചു. അപ്പോൾ പ്രതാപചന്ദ്രൻ ആ കൈ തന്റെ കൈകളെകൊണ്ടു പിടിച്ചു മാറത്തേക്കമർത്തി, 'നാം ഈ വ്യസനം അനുഭവിക്കുമാറയല്ലോ 'എന്നു പറയും വിധത്തിൽ സ്വർണ്ണമയിയുടെ മുകത്തേക്കു് ഒന്നു നോക്കി,ഒന്നും പറയാതെ ഒരു ദീർഘനിശ്വാസം അയച്ചു് ,തിരിഞ്ഞു കിടന്നു. സ്വർണ്ണമയി പലതും പറവാൻ വിചാരിച്ചിട്ടായിരുന്നു വന്നിരുന്നതു് എങ്കിലും തല്ക്കാലം ഒന്നും പറവാൻ തോന്നിയതുമില്ല. കുറേ നേരം ഭർത്താവിന്റെ അരികെ ഒന്നും സംസാരിക്കാതെ ദുഃഖിച്ചുകൊണ്ടിരുന്ന‍ശേഷം സാവധാനത്തിൽ ഭർത്താവിന്റെ മാറത്തുനിന്നു തന്റെ കൈയ്യെടുത്ത്, പുറത്തേക്കു പോകുകയും ചെയ്തു.

അഘോരനാഥൻ ചന്ദനോദ്യാനത്തിൽ എത്തിയ ഉടനെ ഒരു വിനാഴികപോലും താമസിയാതെ, ചില എഴുത്തുകൾ എഴുതി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/77&oldid=163083" എന്ന താളിൽനിന്ന് ശേഖരിച്ചത്