താൾ:Kundalatha.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗോപനത്തിന്റെ വൈഭവം ക്രിയാസത്വരതകൊണ്ടല്ലാതെ ശോഭിക്കുകയില്ല.

കൃതവീരൻ ആ അഭിപ്രായവും കേട്ടപ്പോൾ ശിരഃകമ്പനംകൊണ്ടു തന്റെ അഭിപ്രായവും അതുതന്നെയാണെന്നു സൂചിപ്പിച്ചു. പിന്നെ മന്ത്രിമാർ പറഞ്ഞതൊക്കെയും ആലോചിച്ചു ചിലതുകൂടെ പറയുവാൻ തുടങ്ങുമ്പോഴേക്കു്, മന്ത്രശാലയുടെ പുരോഭാഗത്തു് കാവൽനിന്നിരുന്ന ആയുധപാണികളായ ഭടന്മാരിൽ ഒരുവൻ കടന്നുവന്നു സഭയുടെ മുമ്പാകെ കുമ്പിട്ടു.

കൃതവീരൻ 'എന്തു് 'എന്നുചോദിച്ചു.

ഭടൻ: കലിംഗമഹാരാജാവു് അയച്ച ഒരു ദൂതൻ വന്നിട്ടുണ്ടു്. അടിയന്തിരമായ ഒരു കാര്യത്തെപ്പറ്റി ഇവിടുത്തെ കണ്ടു സംസാരിക്കേണമെന്നും വന്ന വിവരം ഇ‍‍‍വിടെ ഉണർത്തിച്ചു്കാണ്മാൻ സമ്മതം വാങ്ങി വരേണമെന്നും ആവശ്യപ്പെടുന്നു.

കൃതവീരൻ, 'മറുപടി പറവാൻ വിളിക്കാം. പുറത്തു നില്ക്കൂ' എന്നു പറഞ്ഞു് അവനെ പുറത്തേക്കയച്ചു്, അതിനെക്കുറിച്ചു് മന്ത്രിമാരോടു് കുറെ നേരം ആലോചിച്ചശേ‍ഷം, ആ ഭടനെ തിരികെവിളിച്ചു് 'നാളെ രാവിലെ രണ്ടര നാഴിക പുലരുമ്പോഴേക്കു് നമ്മുടെ സഭയിൽ നാമും മന്ത്രിമാരും കൂടിയിരിക്കും, അപ്പോൾ നമ്മെ കാണാൻ സമയമാണെന്നു പറക' എന്നും മറുപടി പറഞ്ഞയച്ചു. കുറെ നേരംകൂടി രാജാവും മന്ത്രിമാരും തമ്മിൽ പിന്നെയും ആലോചന കഴിഞ്ഞശേഷം, സഭ പിരിയുകയും ചെയ്തു.

നിശ്ചയിച്ച പ്രകാരം പിറ്റേദിവസം ക്രത്യമായി രണ്ടര നാഴിക പുലർന്നപ്പോഴേക്കു് കുന്തളേശൻ കിരീടകണ്ഡലാദികളെക്കൊണ്ട് അലംകൃതനായി ആലവട്ടം, വെഞ്ചാമര മുതലായ രാജചിഹ്നങ്ങളോടും അധികം പരിവാരങ്ങളോടുംകൂടി തന്റെ പ്രതാപത്തെമുഴുവനും കാണിച്ചുകൊണ്ടു സഭയിൽ എത്തി;ഉന്നതമായ തന്റെ സിംഹാസനത്തിന്മേൽ വളരെ ഗാംഭീര്യത്തോടുകൂടി വന്നിരുന്ന രാജാവ് സഭയിലേക്കെത്തിയപ്പോഴേക്കു്, ഒന്നൊന്നായി എഴുന്നെറ്റുനിന്നിരുന്ന സഭക്കാരും, രാജാവു് ഇരുന്ന ഉടനെ ഇരുന്നു. സഭ നിശ്ശബ്ദമായി. സഭയുടെ മുൻഭാഗത്തു് രണ്ടു വരിയായി കുഞ്ചുകികൾ നില്ക്കുന്നവരുടെ നടുവിൽക്കൂടി ആ സമയത്തുതന്നെ കലിംഗരാജാവിന്റെ ദൂതനും വന്നെത്തി. എത്തിയ ഉടനെ വളരെ താഴ്മയോടുകൂടി കുന്തളേശനെയും സഭക്കാരെയും കുമ്പിട്ടു. കുന്തളേശൻ ചൂണ്ടികാണിച്ച ഒരു ആസനത്തിന്മേൽ ഇരിക്കുകയുംചെയ്തു.

ദൂതനു പ്രായം കുറയുമെങ്കിലും വളരെ വിനയവും ഔചിത്യവുമുള്ളവനായിരുന്നു. സഭയിലേക്കു കടന്ന ഉടനെതന്നെ അരക്ഷണം കൊണ്ടു് തല ചുറ്റും തിരിച്ചു് ഒന്നു നോക്കിയപ്പോഴേക്കു് രാജാവിനെയും പ്രധാനികളായ സഭക്കാരെയും അവരുടെ മുഖരസങ്ങളേയുംകൂടി തന്റെ വിമലമായ മതിദർപ്പണത്തിൽ പ്രതിഫലിപ്പു് കാണുമാറാക്കി. ഒരു പരിചയമുള്ള മുഖം എങ്ങുംതന്നെ കാണ്മാനി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/72&oldid=163078" എന്ന താളിൽനിന്ന് ശേഖരിച്ചത്