താൾ:Kulastreeyum Chanthapennum Undayathengane.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളുടേയോസാമുഹ്യവിപ്ലവത്തിന്റേയോ അനന്തരഫലമായി യാദൃശ്ചികമായി ഉണ്ടായ സമുദായസ്ഥിതി എന്നല്ലാതെ മരുമക്കത്തായം സ്ത്രീസ്വാതന്ത്ര്യക്കൊടിയാണെന്ന് പറയുന്നതിൽ വലിയ അർത്ഥമില്ലെന്ന് അനുഭവസ്ഥർക്കറിയാം. വിവാഹവിഷയത്തിൽ എന്തു സ്വാതന്ത്ര്യമാണ് ഈ സാധു സഹോദരിമാർ അനുഭവിച്ചുവരുന്നത്? അമ്മാവന്റെയോ സഹോദരന്റെയോ ദുരാഗ്രഹത്തിന്റെ ഫലമായി ആലോചിച്ചുറച്ച വിവാഹത്തിൽ സുഗ്രീവാജ്ഞയ്ക്കധീനരായി ദുരന്തദുരിതം അനുഭവിക്കുന്ന സഹോദരികൾ ഇല്ലെന്നാണോ... വസ്തുവകകൾ സ്ത്രീകളുടെ സന്താനങ്ങൾക്ക് മാത്രമേ ഉള്ളു എന്നഭിമാനിക്കുന്ന സ്ത്രീകൾ എന്തു സ്വാതന്ത്ര്യമാണ് യഥാർത്ഥത്തിൽ അനുഭവിച്ചുവരുന്നത്? അമ്മാവനോ സഹോദരനോ ഒപ്പുവയ്ക്കാൻ പറയുന്നിടത്ത് ഒപ്പുവച്ച് സ്വത്തനുഭവിക്കുന്ന ഏർപ്പാടാണ് സാധാരണ കണ്ടുവരുന്നത്.

അന്നാ ചാണ്ടി
കേരളത്തിൽ നിയമബിരുദംനേടിയ ആദ്യത്ത വനിത, മുൻസിഫ് പദവിയിലെത്തിയ ആദ്യത്തെ സ്ത്രീ എന്നീ നിലകളിലാണ് അന്നാ ചാണ്ടി (1905-1996) ഇന്ന് അറിയപ്പെടുന്നത്. എന്നാൽ കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്കായി പൊരുതിയ ആദ്യകാല സ്ത്രീവാദി എന്ന അവരുടെ നില അത്ര പ്രസിദ്ധമല്ല. തിരുവനന്തപുരത്ത് അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 1926ൽ പ്രശസ്തമായ നിലയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. പിന്നീട് നിയമപഠനത്തിനുശേഷം വക്കീൽ പദവിയിലേക്കു പ്രവേശിക്കുകയും ക്രിമിനൽവക്കീലായി പേരെടുക്കുകയും ചെയ്തു. ഒപ്പം, സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായി. തിരുവിതാംകൂറിലെ നിയമനിർമ്മാണസഭയായ ശ്രീമൂലംപ്രജാസഭയ്ക്കകത്തും പുറത്തും സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി. 1930കളിൽ ശ്രീമതി എന്ന സ്ത്രീപക്ഷപ്രസിദ്ധീകരണത്തിന്റെ പ്രസാധകയായിരുന്നു. സ്വാതന്ത്ര്യാനന്തരകാലത്തിൽ ഔദ്യോഗികപദവിയിൽ മുന്നേറിയെങ്കിലും സ്ത്രീപക്ഷവക്താവ് എന്ന നിലയിൽ അവർ നിശബ്ദയായി. 1959ൽ ഹൈക്കോടതി ജഡ്ജിയായ അവർ 1967ൽ വിരമിച്ചു. ആത്മകഥയെഴുതി പ്രസിദ്ധീകരിച്ചെങ്കിലും അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ല.


ഈയിടെ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിച്ച ഒരു ഗ്രാമപ്രദേശത്തുവച്ച് എനിക്ക് മരുമക്കത്തായകുടുംബങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റി സ്വൽപ്പമൊരു അറിവുണ്ടായി. സ്ത്രീകളോട് രണ്ടുവാക്ക് സംസാരിക്കുവാനായി യോഗം ഭാരവാഹികളുടെ അനുപേക്ഷണീയമായ നിർബന്ധംമൂലം ഇറങ്ങിപ്പുറപ്പെട്ട എനിക്ക് ആ വിശാലമായ ഹാളിൽ ഒരൊറ്റ പെൺകുഞ്ഞിനെപ്പോലും കാണാനിടയായില്ല. കാര്യമന്വേഷിച്ചപ്പോൾ ഉത്സവത്തിനുംമറ്റും പോകുമെങ്കിലും ആ സ്ഥലത്തുള്ള സ്ത്രീകളെ പൊതുയോഗങ്ങളിൽ ഹാജരാകാൻ പുരുഷന്മാർ സമ്മതിച്ചുതുടങ്ങിയിട്ടില്ലെന്ന് അറിഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യചരിത്രം ആ വിധത്തിൽ ഇരിക്കുമ്പോൾ അവരെ ഗൃഹസാമ്രാജ്യ ചക്രവർത്തിനികളെന്നോ ആരാദ്ധ്യദേവതമാരെന്നോ നാമകരണം ചെയ്യുന്നതിൽ യാതൊരർത്ഥവുമില്ല. ഉത്സവത്തിന് ഹാജരായി തിക്കുംതിരക്കും അനുഭവിക്കുന്ന ഈ ചക്രവർത്തിനിമാർക്ക് ആവക അസുഖങ്ങളൊന്നും ഉണ്ടാവാനിടയില്ലാത്ത പരസ്യയോഗങ്ങളിൽ സംബന്ധിക്കുന്നതിന് സ്വാതന്ത്ര്യമില്ലെന്നുവച്ചാൽ ചക്രവർത്തിനി പദവികൊണ്ടുള്ള പ്രയോജനമെന്ത്?

('സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി',
സഹോദരൻ വിശേഷാൽപ്രതി, 1929)

അങ്ങനെ 'ചക്രവർത്തിനി'യായിരുന്നവൾ ഗൃഹജീവിയായിമാറി. ഉമയമ്മ എന്ന തികഞ്ഞ ഭരണതന്ത്രജ്ഞയ്ക്ക് പുതിയലോകത്തിൽ ആദരവുവേണമെങ്കിൽ നല്ല മാതാവിന്റെ കുപ്പായമില്ലാതെ പറ്റില്ലെന്നുവന്നു. വീട്ടിലിരുന്നാലാണ് സ്ത്രീ 'ശരിക്കും' ചക്രവർത്തിനിയാവുക എന്നു വാദിക്കാൻ ആളുണ്ടായ കാലം ആരംഭിച്ചുകഴിഞ്ഞിരുന്നു. ശക്തിയുടെയും അധികാരത്തിന്റെയും പ്രതീകങ്ങളായി ചരിത്രത്തിലും ഐതിഹ്യത്തിലും പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ മായ്ച്ചുകളയുന്ന രീതിയായിരുന്നു ഉള്ളൂരിന്റെ ഉമാകേരളത്തിൽ. ഇന്ന് ആ രീതി അൽപ്പം മാറ്റത്തോടെ തുടരുന്നു. അധികാരം കയ്യാളുന്ന സ്ത്രീയെ 'ചീത്ത'യായി ചിത്രീകരിക്കുന്ന രീതിയാണിന്ന്. മലയാളസിനിമാപ്രമികൾ വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ഉണ്ണിയാർച്ചയെക്കുറിച്ചു നമുക്കറിയാവുന്ന ഐതിഹ്യങ്ങളെ വേറൊരുവിധത്തിൽ വായിച്ചതിന് ഏറെ അഭിനന്ദിക്കപ്പെട്ട സൃഷ്ടിയായിരുന്നു അത്. ഉണ്ണിയാർച്ചയുടെ ശക്തിയെ കേവലം അധികാരദുർമോഹമായി ചിത്രീകരിച്ചു, ഈ സിനിമ.

അധികാരം കാംക്ഷിക്കുകയും അധികാരതന്ത്രങ്ങൾ വശമാക്കുകയുംചെയ്ത സ്ത്രീകളോട് പുരോഗമനപാരമ്പര്യത്തെപ്പിടിച്ച് ആണയിടുന്നവർപോലും പുലർത്തിയ അസഹിഷ്ണുതയുടെ

66

കേരളത്തിൽ റാണിമാർ ഉണ്ടായിരുന്നോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/66&oldid=162942" എന്ന താളിൽനിന്ന് ശേഖരിച്ചത്