താൾ:Kulastreeyum Chanthapennum Undayathengane.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളിൽ കച്ചവടക്കാര്യത്തിലുംമറ്റും ഈ രണ്ടു സമുദായക്കാർ തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്നതുകൊണ്ട് അടികലശലിനുംമറ്റും സാദ്ധ്യതയും കൂടുതലായിരുന്നു. പക്ഷേ, അടി പൊട്ടിപ്പുറപ്പെട്ടത് പലപ്പോഴും വസ്ത്രധാരണത്തെക്കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളെ ചുറ്റിപ്പറ്റിയായിരുന്നെന്ന് വാമൊഴിക്കഥകൾ സൂചിപ്പിക്കുന്നു. നഗ്നമായ മാറിടവുമായി ചന്തയിലെത്തിയിരുന്ന ഈഴവസ്ത്രീകളെ മുസ്ലീം പുരുഷന്മാർ കളിയാക്കിയെന്നും തുടർന്നു ലഹളയുണ്ടായെന്നുംമറ്റുമാണ് കഥകളിലെ പരാമർശം.

'ജാതിയിൽ കൂടിയ സ്ത്രീകൾക്ക് കൂടിയ സ്വാതന്ത്ര്യം' എന്ന ഇന്നത്തെക്കണക്ക് അന്ന് എല്ലായിടത്തും ഒത്തിരുന്നില്ലെന്നതാണ് രസകരമായ വസ്തുത. ജാതിയിൽ ഏറ്റവും മുന്തിയവർ എന്ന് സ്വയം അവകാശപ്പെട്ട ബ്രാഹ്മണസ്ത്രീകൾ അതികഠിനമായ നിയന്ത്രണങ്ങൾക്കു വിധേയരായിരുന്നു. അതേസമയം 'താരതമ്യേന സ്വതന്ത്രകൾ' എന്നു നാം തിരിച്ചറിയുന്ന മരുമക്കത്തായ സ്ത്രീകൾ - വിശേഷിച്ചും ഉയർന്ന ജാതിക്കാർ - മറ്റു പലവിധ നിയന്ത്രണങ്ങൾക്കുമുള്ളിലായിരുന്നു. വീട്ടിലെ അദ്ധ്വാനത്തിന്റെ കാര്യമെടുത്താൽ ഉന്നതജാതിക്കാരായ സ്ത്രീകൾപോലും അതിൽനിന്ന് പൂർണ്ണമായും ഒഴിവായിരുന്നില്ലെന്നു വ്യക്തം.


വരേണ്യ മലയാളിസ്ത്രീകളുടെ ദൈനംദിനജീവിതം

പരമ്പരാഗത മലയാളിസമൂഹത്തിൽ പല ജാതിവിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളുടെയും സ്ത്രീത്വാദർശവും അവർക്കു ബാധകമായ ദൈനംദിനജീവിതനിയമങ്ങളും വെവ്വേറെയായിരുന്നെന്ന് പറഞ്ഞുവല്ലോ. ഈ വ്യത്യാസത്തിന് ഊന്നൽ നല്കിക്കൊണ്ട്, ലഭ്യമായ വിവരങ്ങൾ അനുവദിക്കുന്നിടത്തോളം പരമ്പരാഗത മലയാളിസമൂഹത്തിലെ പല ജാതിക്കാരായ സ്ത്രീകളുടെ ദൈനംദിനജീവിതം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. എല്ലാ ജാതിക്കാരെക്കുറിച്ചും പറയാൻ സ്ഥലപരിമിതിയും വിവരങ്ങളുടെ കുറവും അനുവദിക്കുന്നില്ല. കേരളത്തിലെ ജാതികളുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, വിവാഹരീതി, വിവാഹകർമ്മം മുതലായവയെക്കുറിച്ച് ധാരാളം വിവരങ്ങൾ നരവംശശാസ്ത്രകൃതികളിൽനിന്നും സർക്കാരിന്റെ ഔദ്യോഗികപ്രസിദ്ധീകരണങ്ങളിൽനിന്നും ലഭ്യമാണ്. ആ വിവരങ്ങൾ ഇവിടെ ആവർത്തിക്കുന്നില്ല.

പരമ്പരാഗത മലയാളിസമൂഹത്തിൽ മേധാവിത്വമുണ്ടായിരുന്ന മലയാള ബ്രാഹ്മണരിൽനിന്നു തുടങ്ങാം. സ്ത്രീകളുടെമേൽ ഏറ്റവും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന സമുദായമായിരുന്നു ഇത്. ആൺവഴിക്ക് കുടുംബപിന്തുടർച്ചയും സ്വത്തവകാശവും കണക്കാക്കിയിരുന്നതിനാൽ സ്ത്രീകൾക്ക് കാര്യമായി വിലകൽപിക്കാതിരുന്ന സമൂഹം (എങ്കിലും ഇന്ന് വടക്കേയിന്ത്യയിൽ കാണുന്നത്ര സ്ത്രീവിരുദ്ധത ഇക്കൂട്ടർക്കിടയിൽ ഇല്ലായിരുന്നെന്ന് കരുതാൻ നമ്മെ അനുവദിക്കുന്ന ചില സൂചനകളുണ്ട്). നമ്പൂതിരിയില്ലങ്ങളിൽ ജനനംമുതൽക്കേ ആൺകുട്ടിക്ക് പ്രത്യേക പരിഗണന നൽകുന്ന പല സമ്പ്രദായങ്ങളും പിന്തുടർന്നിരുന്നുവെന്ന് നമ്പൂതിരിസമുദായത്തെക്കുറിച്ച് എഴുതിയ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നു. പ്രായപൂർത്തിയായിക്കഴിഞ്ഞാൽ പെൺകുട്ടി അന്യപുരുഷന്മാരുമായി സംസാരിച്ചുകൂടാ; എട്ടു വയസ്സുകഴിഞ്ഞാൽ അവൾ വീട്ടുജോലി ചെയ്തുതുടങ്ങണം; കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതങ്ങൾ നോക്കണം - ഇങ്ങനെയൊക്കെയായിരുന്നു നിയമങ്ങൾ. ചേലപ്പുതപ്പുകൊണ്ട് ഉടലാകെ മൂടി, വലിയ മറക്കുടചൂടി, വേലക്കാരുടെ അകമ്പടിയോടെമാത്രമേ നമ്പൂതിരിസ്ത്രീകൾക്ക് (അക്കാലത്ത് മലയാളബ്രാഹ്മണസ്ത്രീകളെ 'അന്തർജനങ്ങൾ' എന്നാണ് വിളിച്ചിരുന്നത്) ഇല്ലംവിട്ട് സഞ്ചരിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ.

'ഉപനയനം' എന്ന ചടങ്ങുകഴിഞ്ഞാൽ നമ്പൂതിരിബാലന്മാരുടെ ജീവിതവും ദുഃസഹമായിരുന്നെന്ന സൂചന അക്കാലത്തു ജീവിച്ചിരുന്ന പലരുടെയും ആത്മകഥകളിലുണ്ട്. പക്ഷേ, ഈ കഷ്ടപ്പാടിലൂടെ കടന്നുകഴിഞ്ഞാൽ സമുദായത്തിൽ പൂർണ്ണമായ അംഗത്വവും അധികാരവും അവർക്ക് ലഭിക്കുമായിരുന്നു. വാരം, പൂരം തുടങ്ങിയ വിശേഷാവസരങ്ങളിൽ അമ്പലങ്ങളിലും മറ്റു നമ്പൂതിരിയില്ലങ്ങളിലും ഒത്തുകൂടി സദ്യയും വെടിവട്ടവുമായി കഴിയാൻ അവർക്കു കഴിയുമായിരുന്നു. കഷ്ടിച്ച് വായിക്കാൻ പഠിച്ചാൽ അന്തർജനത്തിന്റെ വിദ്യാഭ്യാസം കഴിയും; പിന്നെ വീട്ടിനുള്ളിലും പരിസരത്തുള്ള ഇല്ലങ്ങൾ, അമ്പലങ്ങൾ എന്നിവിടങ്ങളിലും സ്വന്തം വീട്ടിലും മാത്രമായി അവരുടെ ജീവിതം കഴിയും.

ഇല്ലങ്ങളിലെ അന്തർജനങ്ങളുടെ ദിനചര്യ വളരെ കൃത്യമായി ആവർത്തിക്കേണ്ട ചടങ്ങുകളുടെ നീണ്ട ശൃംഖലതന്നെയായിരുന്നുവെന്നു പറയാം. കുളിപോലും സൂക്ഷിച്ചു ചെയ്യേണ്ട ചടങ്ങുകളുടെ കൂട്ടമായിരുന്നുവെന്ന് കാണിപ്പയ്യൂരിന്റെ വിവരണം വ്യക്തമാക്കുന്നു. അന്തർജനങ്ങൾക്കിടയിൽത്തന്നെ അവിവാഹിതകളായ പെൺകുട്ടികളും വിധവകളുമായിരുന്നു കഠിനവ്രതങ്ങൾ അനുഷ്ഠിച്ചിരുന്നത് - വിധവയെ സംബന്ധിച്ചിടത്തോളം ഭർത്താവിന്റെ മര

34

പെണ്ണരശുനാടോ? കേരളമോ?


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/34&oldid=162907" എന്ന താളിൽനിന്ന് ശേഖരിച്ചത്