താൾ:Kulastreeyum Chanthapennum Undayathengane.djvu/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർ നമ്പൂതിരി സമുദായപരിഷ്ക്കരണത്തിൽ വളരെ താൽപര്യംകാട്ടിയിരുന്നു. എന്നാൽ, ഈ പരിഷ്ക്കരണത്തെയും അതു നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ പുരുഷന്മാരായ സമുദായപരിഷ്ക്കർത്താക്കളെയും സൂക്ഷ്മമായി വിമർശിക്കുന്ന മറ്റുകഥകളും അവരുടേതായിട്ടുണ്ട്! അതൊന്നും അധികമാരും ചർച്ചചെയ്തുകാണാറില്ലെന്നുമാത്രം. അതുപോലെ, ആധുനികകുടുംബാദർശങ്ങളിൽ ഉയർന്നുവന്ന മാതൃത്വത്തിന്റെ മാതൃകയെ - 'ഉത്തമകുടുംബിനി'യെ - വിമർശിക്കുന്ന കഥകൾ പലതുമുണ്ട് അവരുടെ എഴുത്തിൽ. അക്കാലത്തു നടന്ന ചർച്ചകളിൽ ഉത്തമമാതൃത്വമായി വാഴ്ത്തപ്പെട്ട ആദർശത്തെ - കുടുംബത്തിന്റെ ഭൗതികമായ ഉന്നതിയിൽമാത്രം കണ്ണുനട്ട്, മക്കളെ വളർച്ചയുടെയും കീർത്തിയുടെയും മേഖലകളിലേക്ക് ഏതുവിധവുമെത്തിക്കാനുള്ള തത്രപ്പാടിൽ സ്നേഹശൂന്യരായി, വെറും 'അച്ചടക്കയന്ത്രമായി' മാറുന്ന മാതാവിനെ - അവർ തുടരെത്തുടരെ വിമർശിച്ചിട്ടുണ്ട്. 'ആത്മനിയന്ത്രണം' അധികമായതുകൊണ്ട് സ്നേഹശൂന്യരായിത്തീർന്ന, ജീവിതത്തിന്റെ ആനന്ദംമുഴുവൻ നഷ്ടപ്പെടുത്തിയ വ്യക്തികളുടെ ചിത്രങ്ങൾ അവർ സ്വന്തംകഥകളിൽ പലതവണ വരച്ചിട്ടുണ്ട്. എന്നിട്ടും അന്തർജനത്തെ 'നിരായുധീകരിച്ച്' വ്യവസ്ഥാപിത മാതൃത്വദർശനത്തിന്റെ കുഴലൂത്തുകാരിയായി തരംതാഴ്ത്താനായിരുന്നു പലർക്കും തിടുക്കം! എഴുത്തുകാരിയെന്ന അംഗീകാരം നൽകുമ്പോഴും അവർ 'സ്ത്രീത്വ'ത്തിനുള്ളിൽ കഴിഞ്ഞുകൂടിയവർതന്നെ എന്നു സ്ഥാപിക്കാനും ചിലർക്ക് വ്യഗ്രതയുണ്ടായിരുന്നു:

പ്രജ്ഞാപരമായ പ്രവർത്തനങ്ങളിൽ സ്ത്രീവർഗ്ഗത്തിന് പുരുഷവർഗ്ഗത്തോടു കിടനിൽക്കാൻ കഴിവില്ലെന്നിരുന്നാലും ലളിതാംബികയെ ഇക്കാര്യത്തിൽ പുരുഷവർഗ്ഗത്തിൽനിന്നകറ്റി നിർത്തേണ്ട... എന്നാലും ഒരു സ്ത്രീയുടെ സൃഷ്ടിവൈദഗ്ദ്ധ്യം സന്താനങ്ങളുടെ വാസനാഭാവനാനിർമ്മാണങ്ങളിലാണെന്ന് ലളിതാംബിക വിശ്വസിക്കുന്നു.

(വക്കം എം. അബ്ദുൽ ഖാദർ, ചിത്രദർശിനി, തൃശൂർ 1946, പുറം 82-83)


19-ാം നൂറ്റാണ്ടിൽ കുട്ടിക്കുഞ്ഞുതങ്കച്ചിക്ക് ഗോവിന്ദപ്പിള്ള നൽകിയ അഭിനന്ദനത്തിൽനിന്ന് വളരെയൊന്നും വ്യത്യസ്തമായിരുന്നില്ല ഇതെന്നു വ്യക്തം!

ദേശഭക്തി സ്ത്രീകളുടെ കവിതകളിൽ
ഭാരതീയ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലമായിരുന്നു പല സ്ത്രീകളെയും കവിതാരംഗത്ത് പ്രചോദിപ്പിച്ചത്. കടത്തനാട്ടു മാധവിയമ്മയുടെ 'ആത്മരോദനം', 'എന്റെ സ്വപ്നം', 'ഭാരതാംബ' മുതലായ കവിതകൾ ദേശാഭിമാനത്തിന്റെ ഗീതങ്ങളാണ് - ഗാന്ധിയൻ ആശയപ്രചരണത്തിന്റെ മാദ്ധ്യമങ്ങൾകൂടിയായിരുന്നു ഇവ. ബാലാമണിയമ്മയും ഇതേ ലക്ഷ്യമുള്ള നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ഗാന്ധിയൻസ്ത്രീത്വാദർശങ്ങൾ സ്ത്രീകൾക്കു നൽകിയ മേൽക്കൈ സ്ത്രീകളുടെ സാഹിത്യപ്രവർത്തനങ്ങൾക്ക് ഉത്തേജനമായെന്നർത്ഥം. സ്ത്രീകളിലേക്കു ഗാന്ധിയൻ ആദർശങ്ങളെത്തിക്കുന്ന കവിതകളും അക്കാലത്ത് സ്ത്രീകൾ ധാരാളമെഴുതിയിരുന്നു. അവയിലൊന്നായിരുന്നു ബാലാമണിയമ്മയുടെ 'ഇനിമേലിൽ' (1934).


ഇനിമേലിൽ സാവിത്രി നിൻ തനയമാരിവർ നിജ
പ്രണയികൾക്കരിയ കാൽക്കെട്ടുകളാകാ
ഇനിമേലിൽ പുതുപ്പട്ടിൽ പൊതിഞ്ഞ പൊൻപാവകളായ്
മണിമേടപ്പുറത്തിവർ മരുവുകില്ല
മർദ്ദിതരാം പാവങ്ങൾതൻ അശ്രുബിന്ദുക്കളാൽത്തീർത്ത
മുത്തുമാല ചാർത്തിക്കഴുത്തുയർത്തുകയില്ല.


1930കളിലും എഴുത്തുകാരികൾക്കെതിരെ തെറിപ്രയോഗംനടത്തി അവരുടെ വായടപ്പിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരുന്നുവെങ്കിലും അതിനു ചുട്ട മറുപടികൊടുത്ത എഴുത്തുകാരികളുമുണ്ടായി. ആഭാസപ്രയോഗങ്ങളെ മറുതെറിയിലൂടെ നേരിടാൻ ധൈര്യംകാട്ടിയ എഴുത്തുകാരികളുണ്ടായി. എന്നാൽ, എഴുത്തിൽ ഇടുങ്ങിയ ലൈംഗികസദാചാരത്തെ എതിർത്തിരുന്ന പുരോഗമനപ്രസ്ഥാനവുമായി എഴു

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/181&oldid=162818" എന്ന താളിൽനിന്ന് ശേഖരിച്ചത്