താൾ:Kulastreeyum Chanthapennum Undayathengane.djvu/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തുകാരികൾക്ക് പരിമിതവും ചിലപ്പോൾ കലുഷിതവുമായ ബന്ധമാണുണ്ടായിരുന്നത്. 1940കളിൽ സജീവമായിത്തീർന്ന പുരോഗമനസാഹിത്യപ്രസ്ഥാനത്തെ തുറന്ന് അനുകൂലിച്ചുകൊണ്ട് പൊതുരംഗത്തുവന്ന എഴുത്തുകാരിയായിരുന്നു അന്തർജനം. പക്ഷേ, അവരെ ഉൾക്കൊള്ളാൻ ആ പ്രസ്ഥാനം തീരെ ശ്രമിച്ചില്ല. മാത്രമല്ല, പുരോഗമനസാഹിത്യകാരന്മാരുടെ ലൈംഗികസദാചാരവിരുദ്ധതയുടെ പൊള്ളത്തരത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവർ കഥയെഴുതി ('റിയലിസം' എന്ന കഥ)യെന്നത് വലിയ വിവാദത്തിനിടയാക്കി. തകഴി ശിവശങ്കരപ്പിള്ള അവർക്കെതിരെ മറ്റൊരു കഥയെഴുതി - അവരെ വ്യക്തിപരമായി അധിക്ഷേപിച്ച 'ആദർശാത്മകത' എന്ന കഥ!

അന്തർജനങ്ങൾ അന്തർജനങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ നാടകം
1930കളിലും 40കളിലും നമ്പൂതിരിസമുദായത്തിനുള്ളിൽ സ്ത്രീകളുടെ ദുരിതമയമായ ജീവിതത്തെ കഠിനമായി വിമർശിച്ച നിരവധി സാമുദായികപരിഷ്ക്കരണമാടകങ്ങളുണ്ടായി - അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്, മറക്കുടയ്ക്കുള്ളിലെ മഹാനരകം, ഋതുമതി മുതലായവ. എന്നാൽ അന്തർജനസമാജത്തിന്റെ മേൽക്കയ്യിൽ അവതരിപ്പിക്കപ്പെട്ട തൊഴിൽകേന്ദ്രത്തിലേക്ക് 'അന്തർജനങ്ങൾ അന്തർജനങ്ങൾക്കുവേണ്ടി ബോധപൂർവ്വം ആദ്യമായി നടത്തിയ' നാടകമെന്ന് വിശേഷിപ്പിക്കപ്പെട്ടു. 'രക്ഷകനായ പുരുഷൻ' ഹതഭാഗ്യയായ അന്തർജനത്തെ രക്ഷിക്കുന്ന പ്രമേയമായിരുന്നില്ല ഇതിൽ - രക്ഷകനെത്തുംവരെ കാത്തിരിക്കാതെ തൊഴിൽചെയ്തു തന്നെത്താൻ ജീവിക്കാൻ പുറപ്പെടുന്ന അന്തർജനങ്ങളാണ് മുഖ്യകഥാപാത്രങ്ങൾ. ഈ നാടകം വൈദികാധികാരത്തിനുനേരെ മാത്രമല്ല, 'പുരുഷമേധാവിത്വ'ത്തിനുനേർക്കുകൂടിയാണ് കൈയോങ്ങുന്നതെന്ന് അവതാരികയിൽ പറഞ്ഞിരിക്കുന്നു.
പക്ഷേ, പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പിൻബലംകൊണ്ടുമാത്രമാണ് കലാകാരികൾക്കു പിടിച്ചുനിൽക്കാനായതെന്ന കാര്യം വിസ്മരിച്ചുകൂട - സമുദായദൃഷ്ടിയിൽ കലാപ്രവർത്തകയാവുക എന്നത് അഭിലഷണീയമായിരുന്നില്ല. സമുദായത്തിന്റെ ഘോരമായ എതിർപ്പിനെ കല്ലിന്റെയും വെടിയുണ്ടയുടെയും രൂപത്തിൽ നേരിട്ടുകൊണ്ടാണ് നിലമ്പൂർ അയിഷയെപ്പോലുള്ളവർ നാടകരംഗത്ത് ഉറച്ചുനിന്നത്.


'സാഹിത്യത്തെ ജീവിതത്തോടടുപ്പിക്കുക' എന്ന പുരോഗമനസാഹിത്യ മുദ്രാവാക്യത്തിലൂടെ കീഴാളസ്ത്രീകൾ കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയ കാലത്ത് - 1930കളിൽ - മനഃശക്തിയെക്കാളധികം സുന്ദരസ്ത്രീരൂപങ്ങളുടെ തിരിച്ചുവരവുണ്ടായിയെന്നു വേണമെങ്കിൽ പറയാം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ കേരളത്തിൽ ഏറ്റവും ജനപ്രിയമായ രചനയായിരുന്നു - അതിലെ സ്ത്രീകഥാപാത്രത്തിന്റെ സവിശേഷതതന്നെ, മനഃശക്തിയുടെ കുറവാണ്. (നാരിയുടെ അബലത്വവും ചപലത്വവും പാടിനടക്കുന്നവരെക്കണ്ടിട്ടാണ് കെ. സരസ്വതിയമ്മ അതിന് പിൽക്കാലത്ത് ഒരു 'മറുപടിക്കഥ' എഴുതിയത് - 'രമണി' എന്ന പേരിൽ). സ്ത്രീയെ സുന്ദരവും കാമ്യവുമായ എന്നാൽ ചഞ്ചലമായ ഒരു വസ്തുവായി ചിത്രീകരിച്ചതിൽ ചങ്ങമ്പുഴയ്ക്ക് വലിയൊരു പങ്കുണ്ട്. ഈ പ്രവണതയെ നേരിട്ടും അല്ലാതെയും വിമർശിച്ചവരാണ് അന്തർജനവും സരസ്വതിയമ്മയും. 'മാതൃത്വ'ത്തിന്റെ കുപ്പായം സരസ്വതിയമ്മയ്ക്ക് തീരെ ചേരാത്തതുകൊണ്ടാവാം, നിരൂപകലോകം അവരെ പൂർണ്ണമായും അവഗണിച്ചു. 1970കളിൽ അവരുടെ മരണം ഏറെക്കുറെ ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. > കാണുക പുറം 121 < 1990കളിൽ കേരളത്തിൽ സ്ത്രീപക്ഷസാഹിത്യം ശക്തമായതോടെയാണ് അവരുടെ കൃതികൾ വീണ്ടും വായിക്കപ്പെട്ടത്.

1950കൾക്കുശേഷവും സാഹിത്യരംഗത്ത് സ്ത്രീകൾ പൊരുതിത്തന്നെയാണ് നിന്നത്. സാഹിത്യരംഗത്തെ പുരുഷാധികാരം ആധുനികതാപ്രസ്ഥാനത്തിലൂടെ പുതുരൂപംപൂണ്ട് ഉയർന്നുവന്ന കാലത്ത് മാധവിക്കുട്ടി എന്ന പ്രതിഭാസം കേരളത്തിൽ അപ്പോഴേക്കും ഉറച്ചുകഴിഞ്ഞിരുന്ന കുടുംബാദർശങ്ങളെയും സ്ത്രീപുരുഷബന്ധങ്ങളെയും തന്റെ എഴുത്തിലൂടെ കീറിമുറിച്ചുകൊണ്ടിരുന്നു. വീടുമായി സ്ത്രീയെ ബന്ധിപ്പിക്കുന്ന സ്ത്രീത്വദർശനത്തിന് അവർ എതിരായിരുന്നില്ല; എന്നാൽ നിലവിലുള്ള ലിംഗാദർശത്തിൽ വീട് സ്ത്രീയുടെ തടവറ മാത്രമാണെന്നും തീരെ സന്തോഷമോ സൗന്ദര്യമോ ഇല്ലാത്ത, ഒരിക്കലും തീരാത്ത ജോലിയും ഒരിക്കലുമൊടുങ്ങാത്ത ഭാരങ്ങളും സ്ത്രീയുടെമേൽ കെട്ടിയേൽപ്പിക്കുന്ന ഒരു സ്ഥാപനമാണതെന്നും തന്റെ കഥകളിലൂടെ അവർ വീണ്ടുംവീണ്ടും നമ്മെ ഓർമ്മപ്പെടുത്തി. അതുപോലെ, സ്ത്രീപുരുഷസ്നേഹത്തെ അവർ വളരെ വിലമതിച്ചിരുന്നു - പക്ഷേ സ്ത്രീയെ വെറുമൊരു വസ്തുവായി കരുതുന്ന പുരുഷത്വത്തിന് മേൽക്കൈയുള്ളിടത്തോളം സ്ത്രീപുരുഷബന്ധം സുന്ദരമാവില്ലെന്ന് അവർ തറപ്പിച്ചുപറഞ്ഞു. സ്നേഹത്തെയും സൗന്ദര്യത്തെയും ഏതുരീതിയിലും സ്വീകരിക്കണമെന്നും, അതിനാൽ സമൂഹം അടിച്ചേൽപ്പിക്കുന്ന സദാചാരത്തിന് യാതൊരു ന്യായീകരണവുമില്ലെന്നും അവർ മലയാളികളെ പഠിപ്പിക്കാൻ ശ്രമിച്ചു. എന്റെ കഥ എന്ന അവരുടെ ആത്മകഥയ്ക്ക് സമാനമായ ഒന്നും മല

182

പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/182&oldid=162819" എന്ന താളിൽനിന്ന് ശേഖരിച്ചത്