താൾ:Kulastreeyum Chanthapennum Undayathengane.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

മാർക്സിസ്റ്റ് ചരിത്രരചനയിൽ മഹാന്മാരുടെ ചെയ്തികൾക്കപ്പുറം മുതലാളിത്തവ്യവസ്ഥയുടെ രൂപീകരണത്തിന്റെ ഫലമായി ശക്തിപ്രാപിച്ച അധികാരരൂപങ്ങൾ, ആശയസമുച്ചയങ്ങൾ, സാമ്പത്തികപ്രയോഗങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, പുതിയ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിന് പ്രാധാന്യം കൈവന്നു. എങ്കിലും പണിയെടുക്കുന്നവരുടെ ചരിത്രങ്ങൾ എഴുതിയവർ എല്ലാ തൊഴിലാളികൾക്കും ഒരേ പ്രാധാന്യം കൊടുത്തില്ല. സമൂഹത്തെ മുന്നോട്ടുനയിക്കുന്നത് തൊഴിലാളികളാണെന്ന ബോധമായിരുന്നു ഇടതുപക്ഷചരിത്രരചനയ്ക്ക് പലപ്പോഴും പ്രചോദനമായത്. എന്നാൽ ഇവിടെയും സംഘടനകളിലൂടെ ശക്തരായിത്തീർന്ന തൊഴിലാളികൾക്കാണ് പ്രാധാന്യംകിട്ടിയത്. തൊഴിലാളികളിൽ വലിയൊരു വിഭാഗം സ്ത്രീകളായിരുന്നിട്ടും അവർ അപ്പോഴും അദൃശ്യരായിത്തന്നെയിരുന്നു. എന്നാൽ ഇന്ന് മേലാള-മാർക്സിസ്റ്റ് ചരിത്രത്തിന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കുന്ന ചരിത്രരചനാധാരകൾ അനവധിയാണ്.

പാഠപുസ്തകങ്ങളിൽ നാം പഠിക്കുന്ന 'നിഷ്പക്ഷചരിത്ര'ത്തിന് താഴെപ്പറയുന്ന അഞ്ചു പ്രധാന ധാരണകളാണുള്ളത്. അഞ്ചും കാലഹരണപ്പെട്ടുകഴിഞ്ഞുവെന്ന് പുതുചരിത്രകാരന്മാരും ചരിത്രകാരികളും പറയുന്നുണ്ടെങ്കിലും, പലയിടങ്ങളിലും പഠനസമ്പ്രദായത്തിൽ മാറ്റംവരുത്താൻ ശ്രമം നടക്കുന്നെങ്കിലും, ഇന്നും ചരിത്രത്തെക്കുറിച്ചുളള സാമാന്യബോധം ഇതൊക്കെത്തന്നെയാണ്.

1. ഭൂതകാലംമുതൽ വർത്തമാനകാലംവരെ നടന്നിട്ടുളള ചരിത്രസംഭവങ്ങളെ അവയുടെ കാലമനുസരിച്ച് ക്രമത്തിൽ അടുക്കിപ്പറയുന്ന രീതിയാണ് ഉത്തമ ചരിത്രരചനയുടെ ലക്ഷണം. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, ചരിത്രരചനയെന്നാൽ ചരിത്രസംഭവങ്ങളെ സംഭവിച്ച ക്രമമനുസരിച്ച് കോർത്തിണക്കി അവതരിപ്പിക്കുന്ന പറച്ചിൽ അഥവാ ആഖ്യാനമാണ്.

നിഷ്പക്ഷചരിത്ര'ത്തിന്റെ മറ്റു വിമർശകർ
മാർക്സിസ്റ്റുകൾക്കു പുറമേ 'നിഷ്പക്ഷചരിത്ര'ത്തിന്റെ പരിമിതികളെക്കുറിച്ച് ശക്തമായ വിമർശനമുന്നയിച്ച പ്രമുഖരായിരുന്നു Marc Bloch, Lucien Febvre, Fernand Braudel എന്നീ ഫ്രഞ്ച് ചരിത്രകാരന്മാർ. ഇവർ വളർത്തിയെടുത്ത ചരിത്രരചനാസമ്പ്രദായത്തെ Annales School of History എന്ന് വിളിക്കുന്നു. രാഷ്ട്രീയ സംഭവങ്ങൾക്കു നൽകുന്ന അമിതപ്രാധാന്യത്തെ എതിർത്ത ഇവർ സാമ്പത്തിക-സാംസ്കാരികചരിത്രത്തിന് മുന്തിയ സ്ഥാനംനൽകി. പള്ളി ഇടവക രേഖകൾ, ചന്തകളും മറ്റു വ്യാപാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ മുതലായവ കഴിഞ്ഞകാലത്തെക്കുറിച്ച് വിലപ്പെട്ട അറിവ് നൽകുന്നവയാണെന്ന് സ്ഥാപിച്ചു. സാധാരണജനങ്ങളുടെ ദൈനംദിനജീവിതത്തിന്റെ പ്രാധാന്യത്തിന് ഊന്നൽകൊടുത്തു. രാഷ്ട്രീയചരിത്രമല്ല സാമൂഹ്യജീവിതത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും പഠിക്കുന്ന 'സമ്പൂർണ്ണചരിത്രം' (total history) ആയിരിക്കണം ചരിത്രരചനയുടെ ലക്ഷ്യമെന്ന് Braudel അഭിപ്രായപ്പെട്ടു. മൂന്നുതരം കാലഗണനാതലങ്ങൾ സ്വീകരിച്ചുകൊണ്ടായിരിക്കണം ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു: ഒന്ന്, 'ഘടന/പാരമ്പര്യം' (structure) എന്ന തലം. ഇത് ഏറ്റവും അടിസ്ഥാനപരവും ഏറ്റവും സാവധാനംമാത്രം മാറുന്നതുമായ തലമാണ് - നൂറ്റാണ്ടുകളോളം നില നിൽക്കുന്നത്. രണ്ട്, 'പ്രവണത' അഥവാ conjuncture. ഇത് ഒന്നുരണ്ടു തലമുറ നീളുന്ന കാലയളവാണ്. മൂന്ന്, 'സംഭവം' അഥവാ event. അതിവേഗം മാറുന്ന തലമാണിത്; നേരിട്ട് കണ്ടെത്താനാവുന്നതും. ആദ്യതലം 'കടലിലെ അടിയൊഴുക്കുകൾ' പോലെയും, രണ്ടാമത്തെ തലം 'കടലിലെ വേലിയേറ്റ-വേലിയിറക്കങ്ങൾ' പോലെയും മൂന്നാമത്തെ തലം 'കടലിലെ തിരമാലകൾ' പോലെയും ആണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.



17


ചരിത്രപഠനം കൊണ്ട് എന്തു കാര്യം?

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/17&oldid=162805" എന്ന താളിൽനിന്ന് ശേഖരിച്ചത്