താൾ:Kulastreeyum Chanthapennum Undayathengane.djvu/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധാനം ഏറ്റവും കാര്യക്ഷമമായ ബാലപരിചരണത്തിന് ഉതകുന്നതല്ല എന്നായിരുന്നു പരിഷ്ക്കരണവാദികളുടെ പക്ഷം.

'കാര്യക്ഷമമായ മാതൃത്വം' 1930കളോടെ സർവ്വസാധാരണമായ ഒരു മുദ്രാവാക്യമായിത്തീർന്നു.സർക്കാരിന്റെ ജനക്ഷേമപരിപാടികളുടെ വിജയത്തിന് അനിവാര്യമായ ഒരു ഘടകമായി അതംഗീകരിക്കപ്പെട്ടു. ഇതോടൊപ്പം സന്താനനിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചയും ചൂടുപിടിച്ചു. കുട്ടികളുടെ എണ്ണം കുറച്ചാൽ കാര്യക്ഷമമായ ബാലപരിചരണം എളുപ്പമാകുമെന്നായിരുന്നു സന്താനനിയന്ത്രണാനുകൂലികളുടെ വാദം. കാര്യക്ഷമമായ മാതൃത്വത്തെ ചുറ്റിപ്പറ്റിയാണ് കേരളീയസ്ത്രീകളെ സംബന്ധിച്ചണ്ടായ ഒട്ടുവളരെ ചർച്ചകളും നടന്നത്. സ്ത്രീവിദ്യാഭ്യാസം, വിവാഹപ്രായം, ഉന്നതവിദ്യാഭ്യാസം, ജോലി, പൊതുപ്രവർത്തനം - ഇങ്ങനെ പോകുന്നു വിഷയങ്ങളുടെ പട്ടിക. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മാതൃത്വത്തെ എങ്ങനെ ബാധിക്കുമെന്ന ഉപവിഷയം ഏറെ ചർച്ചചെയ്യപ്പെട്ടു. സ്ത്രീവിദ്യാഭ്യാസത്തിലൂടെ കൂടുതൽ നല്ല അമ്മമാരുണ്ടാവുമോ? ചെറുപ്പത്തിലേ വിവാഹിതരായ സ്ത്രീകൾക്ക് കാര്യക്ഷമമായ മാതൃത്വം സാധിക്കുമോ? ജോലിക്കുപോകുന്ന സ്ത്രീ നല്ല അമ്മയാകുമോ? - ഇതൊക്കെയാണ് ഈ ചർച്ചകളിലുയർന്നുവന്ന സംശയങ്ങൾ. എന്തിന്, സ്ത്രീസ്വാതന്ത്ര്യത്തിന്റെ അളവുകോലുതന്നെ പുരുഷന്മാരുടേതിൽനിന്നു വ്യത്യസ്തമാണെന്നും ഒരു നല്ല മാതാവാകാൻ ഒരു സ്ത്രീക്ക് എത്ര സ്വാതന്ത്ര്യം ആവശ്യമുണ്ടോ അത്രമാത്രമേ പൊതുവെ സ്ത്രീകൾക്ക് അനുവദിക്കേണ്ടതുള്ളൂ എന്നുതന്നെ വാദിച്ചവരുടെ എണ്ണം കുറവായിരുന്നില്ല! ഇതു തുല്യപൗരത്വമല്ലല്ലോ എന്ന് ആശങ്കപ്പെട്ടവരോട് സ്ത്രീകളുടെ പൗരത്വം അമ്മമാർ എന്ന നിലയിലാണെന്ന് മറുപടി പറയാനും ഇക്കൂട്ടർ മടിച്ചില്ല. അവിവാഹിതകളും പ്രസവിക്കാത്തവരും ഈ പൗരത്വത്തിനു പുറത്താവില്ലേ എന്ന ചോദ്യത്തിന് മാതൃവാസന സ്ത്രീകളുടെ 'സഹജമായ വാസന'യാണെന്നും അതാണ് പ്രകൃതിനിയമം എന്നുമായിരുന്നു മറുപടി.

ആധുനികകുടുംബത്തിൽ അമ്മയ്ക്കു കൽപ്പിച്ച അധികാരത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഭൗതികാധികാരത്തിനുള്ള മോഹം പുരുഷന്മാരെപ്പോലെ സ്ത്രീക്കില്ലെന്നും 'മാതൃവാസന'യുള്ള സ്ത്രീ കുടുംബാംഗങ്ങളുടെമേൽ 'സൗമ്യാധികാര'മാണ് ചെലുത്തുന്നതെന്നും നിരവധി ലേഖകർ വാദിച്ചു. എന്താണീ 'സൗമ്യാധികാരം'? മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ കുടുംബത്തിനുള്ളിലെ സ്ത്രീക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക്, ന്യായമായും ചെലുത്താവുന്ന പരോക്ഷമായ സ്വാധീനത്തെ 'സൗമ്യാധികാരം' എന്നു വിളിക്കാവുന്നതാണ്. പുരുഷന്മാരെപ്പോലെ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ അല്ല സ്ത്രീ കാര്യങ്ങൾ നടത്തുന്നത്; മറിച്ച് സൗമ്യവും സ്നേഹപൂർണ്ണവുമായ പെരുമാറ്റത്തിലൂടെ, നല്ല വാക്കുപദേശിക്കുന്നതിലൂടെ, പ്രാർത്ഥനയിലൂടെ, ക്ഷമാശീലത്തിലൂടെ, കണ്ണുനീരിലൂടെ ആണ് അമ്മ മക്കളെ സ്വാധീനിക്കുന്നത് എന്ന അവകാശവാദമാണ് ഉന്നയിക്കപ്പെട്ടത്.

ആദ്യകാലമലയാളനോവലുകൾ പലപ്പോഴും 'നല്ല അമ്മ'യുടെയും 'ചീത്ത അമ്മയുടെ'യും മാതൃകകൾ സൃഷ്ടിച്ചവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ പുരോഗതി എന്ന ലക്ഷ്യത്തിന് സ്വയംസമർപ്പിച്ച്, അവരുടെ ആഹാരം, വസ്ത്രം, ദിനചര്യ എന്നിവയെ യുക്തിപൂർവ്വം ക്രമീകരിച്ച്, അനുസരണയുടെയും കഠിനാദ്ധ്വാനത്തിന്റെയും പാതയിലൂടെ അവരെ നടത്താൻ ശ്രമിക്കുന്ന അമ്മയോ വീട്ടുകാരോ ആണ് 'നല്ല മാതൃക'. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയാണ് സ്വന്തം ജീവിതലക്ഷ്യമെന്നംഗീകരിക്കാതെ വീട്ടിനുപുറത്തുള്ള പ്രവൃത്തികളിലോ വിനോദങ്ങളിലോ ഏർപ്പെടുന്ന, സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ താൽപര്യം കാട്ടുന്ന സ്ത്രീ 'ചീത്ത മാതൃക'യും! ബാലപരിചരണത്തിനുള്ള സഹജവാസന കുറഞ്ഞവരോ നല്ല വിദ്യാഭ്യാസത്തിലൂടെ അതിനെ വളർത്താൻ ശ്രമിക്കാത്തവരോ ആണ് ഈ 'ചീത്ത അമ്മമാർ' എന്നായിരുന്നു നവമാതൃദർശനത്തിന്റെ വക്താക്കളുടെ അഭിപ്രായം. വീടിനുപുറത്തുള്ള പ്രവൃത്തികളിൽ അധികം ശ്രദ്ധപതിപ്പിക്കുന്ന പെണ്ണുങ്ങൾ അവരുടെ മാതൃത്വത്തെയും സ്ത്രീത്വത്തെയും നശിപ്പിക്കുകയാണെന്നുപോലും ഇവരിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നു. ഉദാഹരണത്തിന്, അക്കാലത്തെ പ്രശസ്തലേഖകനും കൊച്ചീരാജ്യത്തിലെ പ്രമുഖരാജസേവകനുമായിരുന്ന പുത്തേഴത്തു രാമമേനോൻ. അദ്ദേഹത്തിന്റെ ചില വാക്കുകൾ:

പുറംജോലിക്കു പോകുന്ന സ്ത്രീകൾക്ക് ആ ജോലിയുടെ ചുറ്റുപാടുകളിൽ അവരുടെ മാതൃസഹജങ്ങളായ ഹൃദയതരളതയ്ക്കും സ്നേഹാദരങ്ങൾക്കും ത്യാഗസന്നദ്ധതയ്ക്കും ഏറെക്കുറെ ഇടിവു സംഭവിക്കുന്നതും അസംഗതമല്ല. അപ്രകാരമുള്ളവരാണു പ്രായേണ പൗരുഷമുള്ളവരായി, പരുഷസ്വഭാവക്കാരായി, അഹംഭാവികളായി, സ്ത്രീപുരുഷമത്സരത്തിന്റെ ധ്വജവാഹികളായി ഭവിക്കുന്നത്... ഇത്തരം സ്ത്രീകൾ സ്വന്തം ഗൃഹത്തിനു മാത്രമല്ല, സമുദായത്തിനും രാജ്യത്തിനും മാനവവംശത്തിനുതന്നെയും വിപത്തുകളത്രെ.

('സ്ത്രീപുരുഷമത്സരം', അറിവുള്ള അജ്ഞാനികൾ, കൊല്ലം, 1995, പുറം 48-49)



117


മാറുന്ന മാതൃത്വം

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/117&oldid=162747" എന്ന താളിൽനിന്ന് ശേഖരിച്ചത്