താൾ:Kulastreeyum Chanthapennum Undayathengane.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇപ്പറഞ്ഞത് എത്രത്തോളം അസംബന്ധമാണെന്ന് സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ പ്രയാസമില്ല. ജോലിക്കുപോകുന്ന സ്ത്രീകളുടെ മാതൃത്വം കുറഞ്ഞുപോകുമെന്നോ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾമുഴുവൻ മാലാഖമാരാണെന്നോ ഇന്നു പറഞ്ഞാൽ അത് ഒരിടത്തും ചെല്ലില്ല. അതുപോലെ വീട്ടിൽത്തന്നെ തപസ്സിരുന്നുകൊണ്ട് കുട്ടികളെ വരച്ചവരയിൽ നിർത്തി 'ഒന്നാംറാങ്കു'കാരാക്കിത്തീർക്കാൻ പണിപ്പെടുന്ന മാതാപിതാക്കന്മാർ മാതൃകയല്ലെന്നാണ് ഇന്ന് നമ്മോട് വിദ്യാഭ്യാസവിചക്ഷണരും മനുഷ്യാവകാശപ്രവർത്തകരും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും പറയുന്നത്. കുഞ്ഞുങ്ങൾക്ക് ലാളനയും പരിഗണനയും സ്വന്തംവഴിക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്ന എല്ലാവരും മാതൃത്വവാസന കുറഞ്ഞവരും പ്രകൃതിനിയമം ലംഘിക്കുന്നവരുമാണെന്ന് ഇന്ന് സ്ഥിരബുദ്ധിയുള്ളവരാരും പറയില്ല!

എന്നാൽ 'നല്ല അമ്മ', 'ചീത്ത അമ്മ' മുതലായ വാർപ്പുമാതൃകകൾ രൂപപ്പെട്ടകാലത്തുതന്നെ അവയുടെ കുഴപ്പങ്ങൾ തിരിച്ചറിഞ്ഞ ചിലരെങ്കിലുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു ആദ്യകാല സ്ത്രീവാദിയും കേരളത്തിൽ ആദ്യമായി നിയമബിരുദംനേടിയ സ്ത്രീയുമായിരുന്നു അന്നാ ചാണ്ടി. > കാണുക പുറം 64 < പുത്തേഴന്റെ പോലുള്ള വാദങ്ങളോട് (മുമ്പ് ഉദ്ധരിച്ച) അവർ പ്രതികരിച്ചത് ഇപ്രകാരമാണ്:

സ്ത്രീകൾ ഉദ്യോഗത്തിനുപോയാൽ അവരുടെ കുഞ്ഞുങ്ങളെ ശരിയായി പരിചരിക്കാൻ സാധിക്കുകയില്ലെന്നാണ് വേറൊരാക്ഷേപം. പ്രഥമദൃഷ്ടിയിൽ ഇതിലൽപ്പം വാസ്തവമുണ്ടെന്ന് തോന്നിയാലും സൂക്ഷ്മം ആലോചിച്ചാൽ സ്ത്രീകളെ ഉദ്യോഗത്തിൽനിന്നകറ്റിനിർത്തത്തക്ക ന്യായമല്ല ഇതെന്നുകാണാം. ശിശുപരിചരണത്തിൽ അമ്മയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാൻ പാടില്ലാത്തതു പ്രസവശേഷമുള്ള കുറച്ചുകാലം മാത്രമാണ്. സ്കൂളിലയച്ചുതുടങ്ങിയാൽ പിന്നെ അടുക്കളമൂർത്തികളായവരുടെ കുട്ടികൾക്കുപോലും മാതൃപരിചരണം രാത്രിമാത്രമേ ലഭിക്കുന്നുള്ളൂ. ഉദ്യോഗസ്ഥകൾക്കും അനുദ്യോഗസ്ഥകൾക്കും ആവശ്യത്തിനുള്ള ശിശുപരിചരണം സാദ്ധ്യമാണെന്നാണ് എനിക്കുതോന്നുന്നത്. അഥവാ സ്വൽപ്പം കറഞ്ഞുപോയാലും അതു രാജ്യനന്മയ്ക്കു നല്ലതാണെന്നാണ് എന്റെ അഭിപ്രായം...

...ഏതാണ്ട് നിസ്സഹായാവസ്ഥയിൽനിന്ന് ഒരു ശിശുവിനെ കരകയറ്റണമെന്നുള്ള ഉത്തരവാദിത്വമേ മാതാപിതാക്കന്മാർക്കുള്ളൂ എന്നു നാം വിചാരിച്ചാൽ നമ്മുടെ കുട്ടികൾ സ്വാശ്രയശക്തിയുള്ളവരും ബി.എ. പരീക്ഷാഫലത്തിനു കമ്പികിട്ടുമ്പോൾ ഹൃദയം സ്തംഭിച്ച് മരിച്ചുപോകാത്തവരും ആകും.

('സ്ത്രീസ്വാതന്ത്യ്രത്തെപ്പറ്റി',
സഹോദരൻ വിശേഷാൽപ്രതി, 1929)



'സൗമ്യാധികാരം' വീട്ടിനുപുറത്തേക്ക്

പുതിയ മാതൃത്വാദർശത്തെ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും സർക്കാരുകളും ദേശീയ പ്രസ്ഥാനവും സ്വാഗതം ചെയ്തുവെന്ന് പറഞ്ഞിരുന്നല്ലോ. അഭ്യസ്തവിദ്യരായ സ്ത്രീകളിൽ നല്ലൊരുപങ്ക് പുതിയ മാതൃത്വം മുന്നോട്ടുവച്ച പുതിയ കടമകൾ, കർത്തവ്യങ്ങൾ, പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ഇവയിൽ ആകൃഷ്ടരാവുകയുംചെയ്തു. പക്ഷേ, പുതിയ മാതൃത്വാദർശത്തെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നു സംശയങ്ങളുയർത്തിയ നിരവധി ശബ്ദങ്ങളും ഇവിടെയുണ്ടായിരുന്നു. അവയിൽ ചിലത് പഴയ "തറവാട്ടിലമ്മ'യുടെ നിലയെ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാദിച്ചു. മറ്റുചിലർ പുതിയ മാതൃസങ്കൽപ്പത്തെ അണുകുടുംബത്തിന്റെ നാലുചുമരുകൾക്കപ്പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. വേറെയും ചിലർ പുതിയ മാതൃത്വം സ്ത്രീകളുടെമേൽ അനാവശ്യമായ പരിമിതികൾ ആരോപിക്കുകയല്ലേ എന്നു ശങ്കിച്ചു.

ഇപ്പറഞ്ഞ വിമർശനാത്മകനിലപാടുകളിൽ ആദ്യത്തേത് മഹിളയിൽ 1935ൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്. അണുകുടുംബത്തേക്കാളധികം കൂട്ടുകുടുംബരീതി പരിചയിച്ച, ഒരു സ്ത്രീക്ക് ഒരു വിവാഹമേ പാടുള്ളൂ എന്ന നിയമവുമായി അധികം പരിചയമില്ലാത്ത, ഒരു ശബ്ദമാണ് ഈ കുറിപ്പിൽ. 'തറവാട്ടിലമ്മ' എന്ന നിലയോടാണ് ഇവർക്ക് പ്രതിപത്തി. കേരളീയസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയിലെങ്ങും പ്രശംസയാണു കേൾക്കുന്നതെന്നും അത് 'പണ്ടത്തെ തറവാട്ടിലമ്മമാരുടെ അന്തസ്സും പ്രൗഢിയും നിമിത്തമാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കുവാൻ പാടില്ലെ'ന്നും അവർ പറയുന്നു. ഈ ഗൗരവമേറിയ സ്ഥാനം വഹിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് ആവശ്യമെന്ന് ഈ ലേഖിക അഭിപ്രായപ്പെട്ടു. 'തറവാട്ടിലമ്മ'യുടെപോലെ മാന്യമായ ഒരു സ്ഥാനം വഹിക്കുന്ന സ്ത്രീക്ക് (അന്നത്തെ മരുമക്കത്തായ സമുദായപരിഷ്ക്കാരികൾ അവകാശപ്പെട്ടതുപോലെ) ഒരൊറ്റ വിവാഹംമാത്രമേ പാടുള്ളൂ എന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ലെന്നാണ് ലേഖനത്തിന്റെ സൂചന! മാത്രമല്ല സ്ത്രീക്ക് സ്വന്തംപേരുപോലും അനുവദിക്കാത്ത ഈ പരിഷ്ക്കാരത്തിലൂടെ 'തറവാട്ടിലമ്മ'മാർ എങ്ങനെയുണ്ടാകും എന്നവർ ചോദിക്കുന്നു.

ഒരു ചെറോട്ടിക്കോ കുഞ്ഞമ്മയ്ക്കോ എന്തുകൊണ്ട് ചെറോട്ടിയും കുഞ്ഞമ്മയും തന്നെയായിരുന്നുകൂടാ? വിവാഹംകഴിയുമ്പോൾ അവർ മിസ്സിസ്സ് ചാപ്പനോ കോരപ്പനോ ആയിത്തീരുന്നു. ഇതാണുപോൽ പരിഷ്ക്കാരം.

118

മാറുന്ന മാതൃത്വം


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/118&oldid=162748" എന്ന താളിൽനിന്ന് ശേഖരിച്ചത്