താൾ:Kulastreeyum Chanthapennum Undayathengane.djvu/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംശയമാണ്. എന്നാൽ, ഇങ്ങനെ സ്ത്രീയോടന്വേഷിക്കാതെ ഉറപ്പിക്കുന്ന ബന്ധങ്ങളിൽപ്പോലും അവൾ ഭർത്താവിന്റെയോ ഭർതൃകുടുംബത്തിന്റെയോ പൂർണ്ണവരുതിയിൽ വന്നിരുന്നില്ല. സ്വന്തം തറവാട്ടിൽ അവൾക്കുള്ള സ്ഥാനം അതുമൂലം നഷ്ടമായിരുന്നില്ല. അമ്മാവന്മാരും ആങ്ങളമാരും അനീതി പ്രവർത്തിക്കുമ്പോൾ ചോദ്യംചെയ്യാനുള്ള ധൈര്യം പല സ്ത്രീകൾക്കും ഉണ്ടായിരുന്നില്ലെന്ന് അക്കാലത്തു ജീവിച്ചിരുന്ന പല വ്യക്തികളുടെയും ആത്മകഥകൾ വെളിവാക്കുന്നുണ്ട്. എങ്കിൽപ്പോലും സ്വന്തം കുടുംബത്തിൽ സഹോദരിക്കുള്ള അടിസ്ഥാനാവകാശത്തെ ഇല്ലാതാക്കാൻ എത്ര പ്രതാപിയായ സഹോദരനും എളുപ്പത്തിൽ സാധിക്കുമായിരന്നില്ല. എങ്കിലും ജാതിവ്യവസ്ഥയ്ക്കുള്ളിൽ നിലവിലുണ്ടായിരുന്ന വിലക്കുകളെ അതിലംഘിച്ച സ്ത്രീകൾ ജാതിയിൽനിന്നുതന്നെ പുറന്തള്ളപ്പെട്ടിരുന്നു. അതോടെ കുടുംബാവകാശങ്ങളും അവർക്കു നഷ്ടമായിരുന്നു.

മലബാർ മരുമക്കത്തായ കമ്മീഷൻ
മലബാറിലെ വിവാഹനിയമനിർമ്മാണത്തിന്റെ ആവശ്യകതയെക്കുറിച്ചു വിലയിരുത്താൻ 1890ൽ മദ്രാസ് സർക്കാർ നിയമിച്ച ഒരു കമ്മിഷനായിരുന്നു ഇത്. മലബാറിലെ മരുമക്കത്തായികളായ ഹിന്ദുക്കളുടെ അഭിപ്രായമാരായാനും 1887ൽ സി. ശങ്കരൻനായർ എന്ന നായർസമുദായപ്രമാണി തയ്യാറാക്കിയ മലബാർ വിവാഹനിയമം (Madras Marriage Bill) എത്രകണ്ട് പ്രയോജനപ്രദമാണെന്ന് വിലയിരുത്താനും കമ്മിഷൻ ശ്രമിച്ചു. മരുമക്കത്തായികളുടെ ഇടയിലെ വിവാഹം 'വിവാഹ'മല്ലെന്ന് ആധുനികവിദ്യാഭ്യാസംനേടിയ പല ചെറുപ്പക്കാരും വാദിച്ചുതുടങ്ങിയതിനെത്തുടർന്നായിരുന്നു കമ്മിഷന്റെ രൂപീകരണം. കൂടുതൽ യാഥാസ്ഥിതികമായ ബ്രാഹ്മണവിവാഹമാതൃകയ്ക്കടുത്തുവരുന്ന രീതിയിൽ മരുമക്കത്തായവിവാഹരീതിയെ എങ്ങനെ പരിഷ്ക്കരിക്കാമെന്ന ചിന്തയായിരുന്നു നായർസമുദായപരിഷ്ക്കർത്താക്കളുടെയുള്ളിൽ. വിവാഹത്തിൽ സ്ത്രീപുരുഷന്മാരുടെ അവകാശങ്ങളെ നിജപ്പെടുത്തിയും വിവാഹമോചനത്തിന് നിയമപരമായ തടസ്സങ്ങൾ വരുത്തിയും 'പരിഷ്കൃതവിവാഹ'ത്തിലേക്ക് മരുമക്കത്തായികൾ കടക്കണമെന്നായിരുന്നു പരിഷ്ക്കാരികളുടെ അഭിപ്രായം. 1891ൽ മലബാറിലെ പലയിടങ്ങളിലുംവച്ച് കമ്മിഷനംഗങ്ങൾ തെളിവു ശേഖരിച്ചു. തെളിവു നൽകിയവരിൽ സ്ത്രീകൾ നന്നെ കുറവായിരുന്നു. കമ്മിഷൻ അംഗങ്ങൾ തമ്മിൽത്തന്നെ മലബാർ മരുമക്കത്തായവിവാഹരീതിയെപ്പറ്റി കാര്യമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. മരുമക്കത്തായവിവാഹം വെറും 'വെപ്പാട്ടിവ്യവസ്ഥ'യാണെന്ന വാദത്തോട് കമ്മിഷൻ അംഗമായിരുന്ന ഒ. ചന്തുമേനോൻ ശക്തമായി വിയോജിച്ചു. ശങ്കരൻനായർ തയ്യാറാക്കിയ ബില്ല് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ താത്പര്യപ്പെടുന്നവർക്ക് അതിനുള്ള സൗകര്യം നൽകി. ഇത്തരം വിവാഹങ്ങൾ ആജീവനാന്തമുള്ള സാധുതയുള്ളവയും ഏകഭാര്യാവ്യവസ്ഥയ്ക്കു കീഴ്പ്പെട്ടവയും ആയിരിക്കണമെന്ന് ബിൽ നിഷ്ക്കർഷിച്ചു. തന്നെയുമല്ല, ഇപ്രകാരം രജിസ്റ്റർചെയ്ത വിവാഹങ്ങൾക്കുമാത്രമേ വിവാഹമോചനം, സ്വത്തുക്കളുടെ അനന്തരാവകാശം എന്നിവയെ സംബന്ധിച്ചുള്ള സിവിൽ അവകാശങ്ങൾ ബാധകമാകുമായിരുന്നുള്ളൂ. മരുമക്കത്തായകമ്മിഷന്റെ പ്രവർത്തനത്തിനിടയിൽ ഇതെല്ലാം മലബാറിൽ ചൂടേറിയ ചർച്ചാവിഷയമായി. നിയമം ആവശ്യമാണെന്ന തീരുമാനത്തിലാണ് കമ്മിഷൻ അംഗങ്ങളിൽ ഭൂരിഭാഗംപേരും എത്തിച്ചേർന്നത്; മരുമക്കത്തായത്തിൽ ശരിയായ വിവാഹനിയമമില്ലെന്ന് അവർ വാദിച്ചു. ചില തിരുത്തലുകളോടെ ശങ്കരൻനായരുടെ ബില്ല് സ്വീകരിക്കാവുന്നതാണെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. മരുമക്കത്തായസമ്പ്രദായത്തിനെതിരെ 19-ാം നൂറ്റാണ്ടുമുതൽ ആരംഭിച്ച നീക്കങ്ങളെ സ്ത്രീപക്ഷത്തുനിന്ന് വിലയിരുത്തുന്ന ചരിത്രപഠനങ്ങൾ ഇന്ന് ലഭ്യമാണ്. പ്രവീണാ കോടോത്ത്, ജി. അരുണിമ, കെ. ശാരദാമണി എന്നിവരുടെ കൃതികൾ ശ്രദ്ധിക്കുക ('കൂടുതൽ വായനയ്ക്ക്' എന്ന ഭാഗം നോക്കുക).


വിവാഹമോചനവും പുനർവിവാഹവും സാധാരണയായിരുന്നു. തിരുവിതാംകൂറിലെ റാണി ഗൗരി പാർവ്വതീഭായി മൂന്നു വിവാഹം കഴിച്ചിരുന്നു; അത് അന്നത്തെ മരുമക്കത്തായ സമുദായങ്ങളിലെ നടപ്പുരീതിയായിരുന്നു. മരുമക്കത്തായമെന്നാൽ 'നമ്പൂതിരി സംബന്ധം' - അതായത്, ജാതിശ്രേണിയിൽ ഉയർന്നജാതിയായ മലയാളബ്രാഹ്മണർ അതിൽ താഴെനിന്ന നായർ-അമ്പലവാസി സമുദായങ്ങളിലെ സ്ത്രീകളുമായി ഏർപ്പെട്ടിരുന്ന വിവാഹബന്ധം - ആയിരുന്നുവെന്ന ഒരു ധാരണ പൊതുവേയുണ്ട്. നമ്പൂതിരിസംബന്ധം 'അയഞ്ഞതോ' 'താത്കാലിക'മോ ആയിരുന്നുവെന്ന് പലരും പറഞ്ഞുകേൾക്കാറുണ്ട്. ഇപ്പറഞ്ഞത് അത്രയ്ക്കൊന്നും ശരിയല്ല എന്ന് നമ്പൂതിരിസംബന്ധത്തെക്കുറിച്ച് പഠിച്ച നരവംശശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ഇത്തരം ബന്ധങ്ങളിൽ ജീവിച്ച സ്ത്രീകൾ അധികവും ചൂഷണംചെയ്യപ്പെട്ടു എന്ന ധാരണയും തെറ്റാണെന്ന് ഈ പഠനങ്ങൾ വ്യക്തമാക്കുന്നു. വാസ്തവത്തിൽ 'മരുമക്കത്തായം' എന്നു നമ്മൾ പൊതുവെ പറയുന്നുണ്ടെങ്കിലും കേരളത്തിന്റെ പലഭാഗത്തും പല രീതിയിലുള്ള വിവാഹക്രമങ്ങളാണ് മരുമക്കത്തായസമുദായക്കാർ പിന്തുടർന്നുവന്നിരുന്നത്. തെക്കേമലബാർ - കൊച്ചീപ്രദേശങ്ങളിൽ നമ്പൂതിരിസംബന്ധം ധാരാളമുണ്ടായിരുന്നെങ്കിലും തിരുവിതാംകൂറിൽ പലയിടത്തും മുറച്ചെറുക്കനും മുറപ്പെണ്ണുമായുള്ള വിവാഹം വളരെ പ്രചാരത്തിലുണ്ടായിരുന്നു. തെക്കൻ പ്രദേശങ്ങളിൽ 'ബഹുഭർതൃത്വം' അല്ലെ


101


'വരവില' എന്ന നുകം രൂപമെടുക്കുന്നു

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/101&oldid=162730" എന്ന താളിൽനിന്ന് ശേഖരിച്ചത്