താൾ:Kristumata Nirupanam.djvu/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നും മനു‌ഷ്യർ ഇപ്പോൾ ചെയ്യുന്ന പാപങ്ങളെ കാരണമാക്കിക്കൊണ്ട് അവരെ മരിച്ചതിന്റെ ശേ‌ഷം നരകത്തിൽ തള്ളി നിത്യവേദനകളെ അനുഭവിപ്പിക്കുമെന്നും നിങ്ങൾ പറകകൊണ്ട് ക്രിസ്തുവും ഈ ജന്മത്ത് അനുഭവിച്ച സകല ദുഃഖങ്ങളും ഒരു കാരണവും കൂടാതെ ദൈവത്തിന്റെ തിരുവുള്ളപ്രകാരം വന്നുചേർന്നതെന്നും അതുകൊണ്ട് മനു‌ഷ്യർക്കും പാപമോചനമില്ലെന്നും ഈ ജന്മത്തു ക്രിസ്തു സകലമനു‌ഷ്യരുടെ പാപങ്ങളെയും ഏറ്റുകൊണ്ടു എന്നു പറയുന്നത് സത്യമെന്നുവരികിൽ പരത്തിൽ നിത്യനരകവേദന അനുഭവിക്കുമെന്നും നിശ്ചയിച്ചുകൊള്ളാം, അല്ലയോ?

അല്ലാതെയും ഇഹത്തിൽ അല്പം പാപം ചെയ്തവരും പരത്തിൽ നിത്യവേദന അനുഭവിക്കുമെന്നു നിങ്ങൾ പറയുന്നുവല്ലോ. ആ സ്ഥിതിക്ക് എല്ലാ മഹാപാപങ്ങളെയും തന്നിൽ ഏറ്റുകൊണ്ടു ക്രിസ്തു ഇഹത്തിലും പരത്തിലും അത്യന്തഘോരവേദനകളെ നിത്യവും അനുഭവിക്കേണ്ടതാണ് എന്നുള്ളതിന് സന്ദേഹമില്ലല്ലോ.

തന്റെ പുത്രനെന്ന വാത്സല്യംകൊണ്ട് യഹോവാ ഇദ്ദേഹത്തിനെ നരകത്തിൽ തള്ളാതെകണ്ട് വിട്ടയയ്ക്കും എന്നു വരികിൽ യഹോവാ പക്ഷപാതം ഉള്ളവനായിപ്പോകും.

മേലും മനു‌ഷ്യർ മുമ്പേ ചെയ്തുപോയ പാപങ്ങളുടെ മാത്രമല്ലാ പിന്നീട് ചെയ്വാൻപോകുന്ന പാപങ്ങളുടെ നിവൃത്തിക്കായിട്ടും കൂടി പാടുപെട്ടു എന്നു നിങ്ങൾ പറയുന്നല്ലോ? ഒരുത്തന് ഇനി വരുവാൻ പോകുന്ന സംവത്സരത്തിലെ വിശപ്പിനെയുംകൂടി തീർത്തുകളയുന്നതിലേയ്ക്കു മറ്റൊരുത്തൻ ഇപ്പോൾതന്നെ ഉണ്ടു കളഞ്ഞു എന്നു പറഞ്ഞാൽ ആയതിനെ കുഞ്ഞുങ്ങൾ പോലും വിശ്വസിക്കുമോ?

ഇങ്ങനെയെല്ലാമിരിക്കക്കൊണ്ടു ക്രിസ്തു മനു‌ഷ്യരുടെ പാപങ്ങൾക്കായി ദണ്ഡിക്കപ്പെട്ടു എന്നുപറയുന്നത് അല്പവും ചേരുകയില്ലല്ലോ.

ക്രിസ്തു പാപവിമോചനം ചെയ്തു എന്നുപറയുന്നല്ലോ; അങ്ങനെ ചെയ്തു എങ്കിൽ പാപം പിന്നീട് ലോകത്തിൽ എങ്ങാനും ഇരിക്കുമോ? ഒരു മനു‌ഷ്യൻ കല്പനയെ അതിക്രമിച്ചതുകൊണ്ട് ഉണ്ടായ പാപം എല്ലാ മനു‌ഷ്യരേയും പിടികൂടി എന്നു പറയുന്ന നിങ്ങൾക്ക് ഒരുവൻ വിമോചനം ചെയ്തതുകൊണ്ടു കഴിഞ്ഞ പാപം തൽക്ഷണംതന്നെ എല്ലാവരിൽനിന്നും വിട്ടുമാറിപ്പോയി എന്നുള്ള അഭിപ്രായം എന്താ കൊള്ളുകയില്ലയോ?

ക്രിസ്തു എല്ലാവരുടെയും മുൻപുണ്ടായിരുന്നതും പിന്നീട് ഉണ്ടാവാൻ പോകുന്നതും ആയ പാപങ്ങളെ നിവാരണം ചെയ്തു എങ്കിൽ ആ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/90&oldid=162619" എന്ന താളിൽനിന്ന് ശേഖരിച്ചത്