താൾ:Koudilyande Arthasasthram 1935.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൯൧
അറുപത്തൊന്നാം പ്രകരണം ഒമ്പതാം അധ്യായം


ളുകളോ സീമാസേതുക്കൾ ഇന്നിന്നവയാണെന്നു നിൎദ്ദേശിക്കുകയും, പിന്നെ വിപരീതവേഷം ധരിച്ചു സ്ഥലത്തുചെന്നു സീമയെക്കാണിക്കുകയും ചെയ്യണം. ആദ്യം നിൎദ്ദേശിച്ച അടയാളങ്ങൾ കാണാത്തപക്ഷം അവൎക്കു് ആയിരം പണം ദണ്ഡം. സീമയെ നിൎണ്ണയിച്ചതിനുശേഷം അതിനെ അപഹരിക്കുകയോ സീമാചിഹ്നങ്ങളെ നശിപ്പിക്കുകയോ ചെയ്യുന്നവൎക്കും അതുതന്നെ ദണ്ഡം. സേതുവും, ഭോഗവും (കൈവശം) തീരെ നശിച്ചുപോയിട്ടുള്ള വഹകളെ രാജാവ് ജനങ്ങൾക്കുപകാരം വരുമാറു വിഭജിക്കണം.

ക്ഷേത്രങ്ങളെപ്പറ്റിയുള്ള വിവാദത്തെ സാമന്തന്മാരായ ഗ്രാമവൃദ്ധന്മാർ നിൎണ്ണയിക്കണം. അവർ രണ്ടു പക്ഷക്കാരായി വന്നാൽ ഏതു പക്ഷത്തിലാണോ ശുചികളും ജനസമ്മതന്മാരുമായ അധികം പേർ ചേൎന്നിരിക്കുന്നതു് ആ പക്ഷമനുസരിച്ചു നിൎണ്ണയിക്കണം. അല്ലെങ്കിൽ മധ്യമപക്ഷമനുസരിച്ചു രണ്ടു ഭാഗത്തേക്കും സമമായി വിഭജിക്കണം. ഇതു രണ്ടും കക്ഷികൾ സമ്മതിക്കാത്തപക്ഷം വാദത്തിൽപ്പെട്ട വാസ്തു രാജാവിന്നെടുക്കാം. പ്രനഷ്ടസ്വാമികം (ഉടമസ്ഥനെ കാണാത്തതു്) ആയ വാസ്തുവും രാജാവിന്നെടുക്കാം. അല്ലെങ്കിൽ ജനങ്ങൾക്കുപകാരമാകുമാറു് വിഭജിക്കുകയുമാകാം.

ഒരാളുടെ വാസ്തുവിനെ മറ്റൊരാൾ ബലാൽക്കാരേണ കൈവശപ്പെടുത്തിയാൽ സ്തേയദണ്ഡം; കാരണമുണ്ടായിട്ടു കൈവശപ്പെടുത്തിയാൽ അവന്റെ പ്രയാസം (ദേഹദണ്ഡം), ആജീവം (അനുഭവം) എന്നിവയെ സംഖ്യകൊണ്ടു കണക്കാക്കി ബന്ധം (ഋണധനം കഴിച്ചു ബാക്കിയുള്ളതു്) ഉടമസ്ഥന്നു കൊടുക്കണം. മൎയ്യാദയെ അപഹരിച്ചാൽ പൂൎവ്വസാഹസം ദണ്ഡം; മൎയ്യാദയെ ഭേദിച്ചാൽ ഇരുപത്തിനാലുപണം ദണ്ഡം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/302&oldid=205092" എന്ന താളിൽനിന്ന് ശേഖരിച്ചത്