താൾ:Karnabhooshanam.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ ചോദ്യങ്ങൾ ആണു ഉള്ളൂർ കർണ്ണഭൂഷണത്തിൽ ഈ വിഷയത്തെക്കുറിച്ച് വീണ്ടും പൂർവ്വപക്ഷമുണ്ടാകാതിരിക്കത്തക്കവിധത്തിൽ മറുപടി പറയുന്നത്.

അതിലെ ആന്തരതത്വം


പാണ്ഡവന്മാരും കൗരവന്മാരും ചിരകാലത്തെ ചില്ലറ കലഹങ്ങൾക്കുശേഷം ഒരു മഹായുദ്ധത്തിൽ തന്നെ തങ്ങളുടെ അവകാശങ്ങളെ തീർച്ചപ്പെടുത്തേണമെന്നു കരുതി, മൃത്യുവിന്റെ ഇപ്പുറത്തു പരസ്പരം യോജിക്കുവാനിടയില്ലാത്ത വിധത്തിൽ അകന്നു നിൽക്കുന്നു.

തങ്ങൾ ഏതുഭാഗത്തു നിന്നാലും ജയം പാണ്ഡവന്മാർക്കുതന്നെയാണുണ്ടാവുക എന്നുള്ള ദൃഢവിശ്വാസത്തൊടുകൂടിയവരും, കേവലം നിസ്സംഗികളായതിനാൽ കർമ്മത്തെ സംബന്ധിച്ചിടത്തോളം പാപലേശസ്പർശമില്ലാത്തവരുമായ ദ്രോണൻ, ഭീഷ്മൻ മുതലായ ആചാര്യന്മാർ തങ്ങളുടെ ബുദ്ധിയെ പരമാത്മാവിങ്കലും, ഇന്ദ്രിയവ്യാപാരങ്ങളെ കൗരവന്മാരിലും സമർപ്പിച്ച് ധൃതരാഷ്ട്ര സുതന്മാരെ ദേഹം കൊണ്ടു സഹായിക്കാമെന്ന് ഏറ്റിരിക്കുന്നു. ഈ ആചാര്യന്മാരുടെ പ്രവൃത്തി തന്റെ ഒൻപതുകോടി പടയെ ദുര്യോധനനും, നിരായുധമായ സാരഥ്യത്തെ അർജ്ജുനനും ദാനം ചെയ്ത അവതാരപുരുഷന്റെ പ്രവൃത്തിയിൽ നിന്നുഭിന്നമായിരുന്നില്ലെന്ന് വിചാരപടുക്കൾക്ക് അറിയുവാൻ കഴിയുന്നതാണു. ശകുനിയും ദുശ്ശാസനപ്രമുഖന്മാരായ ധാർത്തരാഷ്ട്രന്മാരും ദുര്യോധനപക്ഷത്തിൽ ചേർന്നത് ധർമ്മവിദ്വേഷവും അധർമ്മ പ്രതിപത്തിയും കൊണ്ടുതന്നെ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/83&oldid=161910" എന്ന താളിൽനിന്ന് ശേഖരിച്ചത്