കൊടിയടയാളം കൊടിയമാരുതി;
പരുത്തഖാണ്ഡവം സമർപ്പിച്ച മൂല-
മുരത്തഗാണ്ഡീവം കൊടുത്തിതഗ്നിയും;
ശരമൊടുങ്ങാത്ത ശരധിയുമുണ്ടു:
മൃഡനീശൻ പശുപതിജഗന്നാഥൻ
കൊടുത്തൊരു പാശുപാതവുമുണ്ടല്ലോ;
ഹരിജഗന്നാഥൻ പരൻ നാരായണ-
നരികിലുണ്ടല്ലൊ തുണയായെപ്പൊഴും;
വിജയനെന്നു പേരവനാകുന്നതു
ജയമെല്ലാം കൊണ്ടുമവനെവന്നീടൂ"
യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ കർണ്ണന്റെ തേരുകൾ ഭൂമിയിൽ താണുപോയപ്പോൾ പ്രാചീനകവി പറയുന്നതു നോക്കുക:--
"ജഗതിദാനശീലരിൽ മുൻ പുള്ളവൻ
ജനമനോഹരൻ വിമലനംഗേശൻ
നിരൂപിച്ചു വിധിബലമിതെന്നതും
വരുമിപ്പോൾ മമ മരണമെന്നതും"
ഇത്രമേൽ ഗുണവാനായ കർണ്ണൻ എന്തിനാണു ദുര്യോധന പക്ഷപാതിയായിത്തീർന്നത് ? നാരായണന്റെ പിൻബലത്തോടു കൂടി നേർക്കുന്ന നരനോടെതിരിടുന്നത് മരണത്തിൽ മാത്രമേ അവസാനിക്കുകയുള്ളുവെന്ന് തീർച്ചപ്പെടുത്തിയ കർണ്ണൻ പാണ്ഡവപക്ഷത്തിൽ ചേരാതിരുന്നത് ധാർത്തരാഷ്ട്രന്മാരുടെ ദോഷങ്ങളോടു സഹാനുഭൂതി അദ്ദേഹത്തിനു ഉണ്ടായിരുന്നതു കൊണ്ടാണോ ?