താൾ:Karnabhooshanam.djvu/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അനുബന്ധം

കർണ്ണഭൂഷണം


ഭാരതത്തിലെ കർണ്ണൻ


എത്ര പരിചയമില്ലാത്ത നോട്ടക്കാരൻ നോക്കിയാലും അതിന്റെ നീരോട്ടത്തെ കാണാതിരിക്കാൻ തരമില്ല; ഏത് ഉരകല്ലിൽ എത്ര മൃദുവായി ഉരച്ചാലും അതിന്റെ മാറ്റ് പത്തരയാണു; എത്ര വായിച്ചാലും അത് ഒരിക്കൽകൂടി വായിക്കാം; എത്ര പരിശോധിച്ചു കഴിഞ്ഞാലും, അതിൽ ഒരു ഭംഗികൂടി കാണ്മാനുണ്ടായിരിക്കും, "അത്" കൈരളിയുടെ കർണ്ണപുണ്യമാണു. ഉള്ളൂരിന്റെ കർണ്ണഭൂഷണമാണു.

അതിലെ അലങ്കാരങ്ങളുടെ എണ്ണമോ, വിലയോ കണക്കാക്കിയവരില്ല. മറ്റൊരു കവിതാംഗന ഇത്രയും ആഭരണങ്ങളുടെ ഭാരത്തള്ളലിൽപ്പെട്ട് നിലം പതിച്ചു പോകും. പക്ഷെ ഉള്ളൂരിന്റെ കവിത കൃശയല്ല, ബാലയല്ല, അബലയുമല്ല; അവൾ "പൃഥുജഘനു"യും "ഉതസ്മേരവിലാസിനി"യും ആരോഗ്യത്തിന്റെ കേളീരംഗവുമായ ഒരു ജഗമോഹിനിയാണു. ആ കമ്മലും മൂക്കുത്തിയും പതക്കവും, മാലകളും, കങ്കണങ്ങളും മോതിരങ്ങളും, കാഞ്ചിയും, നൂപുരവും-എല്ലാം അവൾക്കുചേരും. അവൾ അലങ്കാരരഹിതയായിരുന്നുവെങ്കിൽത്തന്നെ അനുഭവയോഗ്യയായിരിക്കുമായിരുന്നു; ഇപ്പോഴത്തെ നിലയ്ക്ക് അവൾ ആഭരണങ്ങളുടെ ആഭരണമാണു.


മാതൃഭൂമി പ്രസിദ്ധീകരണശാലക്കാരുടെ അനുവാദത്തോടുകൂടി.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/77&oldid=161903" എന്ന താളിൽനിന്ന് ശേഖരിച്ചത്