താൾ:Ghoshayatra.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നാലഞ്ചല്ലൊരു നൂറുജളന്മാർ
നാടുമടിപ്പാൻ വന്നുപിറന്നു.
പന്തംകാട്ടി നടക്കുന്നവരുടെ
ദന്തംതല്ലിയുതിർപ്പാൻ നല്ലൊരു
ബന്ധംകാണാഞ്ഞങ്ങുവസിക്കും
ഗന്ധർവ്വന്മാർക്കിന്നു കണക്കിൽ
ബന്ധിപ്പാനൊരു സംഗതിവന്നതു
സന്ധിക്കാതവർ വിടുകയുമില്ലവ-
രെന്തെങ്കിലുമൊന്നാരംഭിച്ചാൽ
അന്തരമില്ലതു ചെയ്തേ നില്പൂ.

വിണ്ണവർ നാട്ടിലിരിക്കും വേശ്യ-
പ്പെണ്ണുങ്ങടെ നടുമുറ്റമടിപ്പാൻ
പൊണ്ണന്മാരിവർ കൊള്ളാമവരുടെ
പെണ്ണുങ്ങടെ വിടുപണി ചെയ്യിക്കാം.

കാളിപ്പെണ്ണു കുളിക്കുന്നേരം
താളിപതപ്പാനൊരുവൻ കൊള്ളാം.
നീലിപ്പെണ്ണിനു നിദ്രാസമയേ
കാലിണഞെക്കാനപരൻ കൊള്ളാം.

ഉർവ്വശിതന്റെ പടിക്കമെടുപ്പാൻ
ഉർവ്വിയിലുള്ളവരിൽ ചിലർ കൊള്ളാം.
അരുവയർമൗലി തിലോത്തമ തന്നുടെ
പുരമുറി തൂപ്പാനൊരുവൻ കൊള്ളാം.
സ്വർഗ്ഗസ്ത്രീകടെ വൃഷലികൾ വേലയെ-
ടുക്കേണ്ടുന്നതിനിവരെക്കൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/65&oldid=160344" എന്ന താളിൽനിന്ന് ശേഖരിച്ചത്