താൾ:Ghoshayatra.djvu/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധീരൻ ചിത്രസേനൻഗഭീരൻ ഗന്ധർവ്വരാജ‌-
വീരൻ നൂറ്റുപേരുടെ നേരെ പാഞ്ഞടുത്താശു
"രേരേ മൂഢരേ! നിങ്ങളാരെക്കാണ്മാനോടുന്നു
പോരാടുവാൻ മിടുക്കുപോരാത്ത നിങ്ങളിപ്പോൾ
ആരുചൊല്ലിത്തങ്ങടെ പൗരുഷം കാട്ടാൻവന്നു?
നില്പിൻ തരിമ്പെങ്കിലും കെല്പില്ലാത്തവർ നിങ്ങൾ
ജല്പിപ്പാൻമാത്രം കൊള്ളാമല്പന്മാരയ്യോ കഷ്ടം.
ചൊല്പൊങ്ങും ദേവരാജൻ കല്പിച്ചുവന്നു ഞങ്ങൾ
സർപ്പധ്വജന്റെ കൂട്ടമെപ്പേരുമിന്നുതന്നെ
സ്വർഗ്ഗത്തിൽ വന്നീടണം ഭർഗ്ഗല്ല പറയുന്നു.
പട്ടും വളയുമെല്ലാം കിട്ടുമത്രയുമല്ലാ
വീരശൃംഖല നിങ്ങൾക്കോരോന്നു കൈക്കുപോടും
പാരാതെപോകുന്നുകൊൾവിൻ വീരാളിപ്പട്ടുംകിട്ടും
ഇത്തരം മൊഴിപറഞ്ഞുസമർത്ഥൻ
ചിത്രസേനനതിവേഗമടുത്തു
തോറ്റുദൂരമഥധാവതിചെയ്യും
നൂറ്റുപേരെയുടനടിച്ചുപിടിച്ച-
ക്കയ്റുകൊണ്ടുടൽ വരിഞ്ഞഥകെട്ടി
തേരിലെക്കൊടി മരത്തൊടുകൂടി-
ചേരുമാറു പല കെട്ടുമുറുക്കി.
ക്ഷിപ്രമംബരതലത്തിലുയർന്നാൻ
അപ്രമേയബലനാകിനദിവ്യൻ
ധാർത്തരാഷ്ട്രശതവും പുനരപ്പോൾ
ആർത്തരായിമുറയിട്ടു തുടങ്ങീ:‌-

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/61&oldid=160340" എന്ന താളിൽനിന്ന് ശേഖരിച്ചത്