താൾ:Ghoshayatra.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓട്ടംതുടങ്ങിയതു വാട്ടംവരുവാൻതന്നെ
കേട്ടാലുടനെത്തന്നെ നാട്ടാർ പരിഹസിക്കും.
കാട്ടിൽനിന്നോടിപ്പോന്നു വീട്ടിൽപുക്കൊളിക്കയെ-
ക്കാട്ടിൽ മരിക്കനല്ലൂ കേട്ടിലേ നായന്മാരേ !
ഗോഷ്ഠികൾ പതിന്നാലുനാട്ടിലും കേൾക്കുമയ്യോ !
കാട്ടിയ കർമ്മമേതും പാട്ടിലായതുമില്ല.
പെണ്ണുങ്ങളുടെ വാക്കീവണ്ണം കേൾക്കുന്ന ചില-
പൊണ്ണന്മാർ വീടുകളിൽ കണ്ണുമടച്ചിരുന്നാർ.
കർണ്ണൻ വികർണ്ണൻ ദുര്യോധനൻ ദുശ്ശാസനനും
കണ്ണും ചുകത്തിച്ചാപദണ്ഡം കുലച്ചുംകൊണ്ടു-
തത്രവന്നടുക്കുന്ന ചിത്രസേനന്റെ കൂട്ട-
മെത്രവളരെയുണ്ടുമിത്രന്മാരവരോടു
യുദ്ധംതുടങ്ങീയവരിത്ഥം പറഞ്ഞീടുന്നു
ക്രുദ്ധന്മാരായ് കുരുവൃദ്ധന്റെ നന്ദനന്മാർ:-


ഗന്ധർവന്മാരാകിന നിങ്ങടെ

ഗന്ധംപോലും നാസ്തിയതാമൊരു
ബന്ധംകൂടാതിങ്ങനെനേർപ്പാ-
നെന്തൊരു കാരണമധമന്മാരേ ?
അംബരചാരികളാകിനനിങ്ങടെ
ഡംബരമിന്നു ശമിക്കുമശേഷം
സംഗരമിവിടെച്ചയ്വതിനുള്ളൊരു
സംഗതിവന്നിതു നന്നിതുകാലം.
അംഗമഹീപതികർണ്ണൻ ഞാനിതു
നിങ്ങളറിഞ്ഞീലെങ്കിലിതറിവിൻ.
അംഗങ്ങളിലുടനമ്പുകൾ കൊണ്ടിഹ
ഭംഗംവരുമളവറിയാമെല്ലാം.
നിങ്ങടെവിരുതുകളൊന്നുമിദാനീം
ഞങ്ങടെനേരെ ഫലിക്കയുമില്ലാ.
കുരുകുലതിലകൻ ദുര്യോധനനൃപ-
നരികുലശലഭദവാനലസാരൻ.
കരബലശാലികളനുജന്മാരും
പരബലമാശുതകർക്കുമശേഷം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/55&oldid=160333" എന്ന താളിൽനിന്ന് ശേഖരിച്ചത്