താൾ:Ghoshayatra.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടുക്കുംകൊട്ടിക്കൊണ്ടഗ്രേ നടക്കുന്ന മേളക്കാരൻ
ഉടുക്കും മുണ്ടും കളഞ്ഞുമിടുക്കും ഭാവിച്ചുമണ്ടി
തിടുക്കം പൂണ്ടൊരുവീട്ടിൽ കിടപ്പാൻ ഭാവിക്കുന്നേരം
കടുത്ത നായർതാൻ വന്നു തടുത്താനത്രയുമല്ലാ
മുടിക്കും പിടിച്ചു നാലഞ്ചടിക്കുന്ന ഘോഷംകേട്ട്
പൊടുക്കെന്നു കാട്ടിൽ പുക്കു കിടക്കുന്ന നായന്മാർ വ-
ന്നടുക്കുന്ന കോലാഹലം കുടുക്കുന്നുണ്ടൊരുദിക്കിൽ
പടക്കു തോറ്റുമണ്ടുന്ന ഭടന്മാർ വന്നുകേറുമ്പോൾ
പടിക്കൽ കാവലുംവെച്ചു കടപ്പാനളതല്ലെന്നും
വനത്തിൽ നിന്നോടിവന്ന ജനത്തിന്റെ ഭാവംകണ്ടു
മനസ്സിൽ നിന്ദിക്കും നാരീജനത്തിന്റെ വാക്കുണ്ടായി.


വമ്പന്മാരായ മീശക്കൊമ്പന്മാരെല്ലാമോരോ-

വമ്പും പറഞ്ഞു വില്ലുമമ്പുമെടുത്തുംകൊണ്ടു
തമ്പുരാന്മാർക്കു തിരുമുമ്പിലകമ്പടിക്ക-
ങ്ങിമ്പം കലർന്നുചെന്നു വമ്പിച്ച കാനനത്തിൽ
ഗന്ധർവ്വന്മാരെപ്പേടിച്ചന്ധന്മാരായ നിങ്ങ-
ളെന്തിപ്പോളോടിപ്പോരാൻ ബന്ധമെൻ ഭോഷന്മാരേ !
ചന്തം പെരിയതൊങ്കൽ കുന്തം കളഞ്ഞുവീണു
ദന്തങ്ങളും തകർന്നു എന്തൊരു സാഹസങ്ങൾ
തോൽക്കുന്ന കൂട്ടം നിങ്ങൾ തോക്കും കളഞ്ഞുപോന്ന
താർക്കുമടുത്തതല്ലിതോർക്കുമ്പോൾ ചിരിയാകും
നേർക്കും മറ്റാരോടുപോരേൽക്കുന്നനേരം പല-
ചാക്കും മുറിവും പുനരാർക്കും വരാത്തതല്ല.
ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കെ നിങ്ങൾ
കൂട്ടം പിരിഞ്ഞു പാരം കോട്ടംപിണഞ്ഞമൂലം

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/54&oldid=160332" എന്ന താളിൽനിന്ന് ശേഖരിച്ചത്