താൾ:Dharmaraja.djvu/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിജ്ഞനായ തമ്പി : “ഫൊ മടലെ! മാടമ്പിള്ളയോ? എളേഡസ്തു നാട്ടിലെ ഒരു മാടമ്പീടെ മോനെ. ‘മാടമ്പി’ എന്നുവച്ചാൽ ‘തിരുവില്ലാത്ത മാടമ്പ്,—മാടമ്പേ, പൂണൂലിടല്—കഴിഞ്ഞവൻ— എന്നോ മറ്റോ ആണ് അതിന്റെ വ്യഭക്തി. അതേ–അങ്ങനേയും ഒരന്യായം നടന്നു.”

തങ്കച്ചി: “തള്ളേം തവപ്പനും എങ്ങനെ താങ്ങുവാരോ?”

തമ്പി: “കൊടുത്തവന് ഒടനേകൊണ്ടേ—അവടങ്ങളിൽ എട്ടാവട്ടത്തു ചവിട്ടാൻ എടവരാണ്ടേ പെയ്യ്.” (സംഗതിയുടെ കഠോരത ചിന്തിച്ചുണ്ടായ ദുസ്സഹതയാൽ രണ്ടുകൈകൊണ്ടും തങ്കച്ചിയുടെ നെഞ്ചിലടിച്ചുകൊണ്ട്) “ചെല്ലിപ്പറഞ്ഞോണ്ടല്യോ എണയെക്കുത്യൂട്ടു.”

തങ്കച്ചിക്ക് തമ്പിയുടെ ഊക്കേറിയ ശോചനോർജിതം പുറത്തും ഉള്ളിലും ഒന്നുപോലെ കൊണ്ടു. ഉമ്മിണിപ്പിള്ളയെ കേശവപിള്ള എന്നൊരു രായസപ്രൗഢൻ കൊല്ലുമെന്നു പ്രതിജ്ഞചെയ്തതും, പറമ്പു കിളയ്ക്കുമ്പോലെ നിവർന്നുനിന്നു കാച്ചി ജീവഹതിചെയ്തതും തങ്കച്ചിയുടെ കണ്ണുകളിൽ കാണുംവണ്ണമുള്ള ചമൽക്കാരത്തോടുകൂടി തമ്പി വർണ്ണിച്ചു. പരിചിതന്മാർ, സ്നേഹിതന്മാർ എന്നിങ്ങനെ ചേർന്നുകഴിയുന്ന വർഗ്ഗങ്ങളുടെ അടുത്തപടിയിലുള്ള ‘ഇണ’ ദമ്പതിമാരാണല്ലോ എന്നു ചിന്തിച്ച് തങ്കച്ചിയുടെ ഘനമാർന്ന ഹൃദയം വ്യാകുലമായി. രായസംപിള്ളയുടെ നാമം ‘കേശവപിള്ള’ എന്നായിരുന്നതുകൊണ്ട് താൻ കേട്ട കഥയെ ‘മാവാരതത്തെ’ക്കാളും പരമാർത്ഥമായി വിശ്വസിച്ചു. ദമ്പതിമാരുടെ സംഗതിയാകുമ്പോൾ ഇങ്ങനെയുള്ള കേശവനാമവാന്മാരായ ഭർത്താക്കന്മാരുടെ ഭാര്യമാർ എന്നും മൃത്യുവദനസ്ഥകളാണല്ലോ എന്ന് തന്റെ ഹൃദയസ്ഥനായിരിക്കുന്ന കേശവബാലനെകുറിച്ചുള്ള ഓർമ്മകൊണ്ടു തോന്നി. കേശവനാമാവല്ലാത്ത തന്റെ ഭർത്താവോടണഞ്ഞ്, ഭയാനുരാഗങ്ങൾ സമ്പുടമായ ഒരു അർദ്ധാലിംഗനത്തോടുകൂടി ഇങ്ങനെ ശോചിച്ചു: “എത്തും എതിരും ഇരുന്നോണ്ട്, എണയ്ക്കണെയായി വാഴ്വോര്, ഊട്ടിയറുത്താല്, തവിച്ച നീരെയും എങ്ങനെ നമ്പുവാര്?” (തന്റെ ഹൃദയമാലിന്യത്തിന്റെ ഊർജ്ജിതംകൊണ്ട്) “പേരുവാക്കെന്നേ! പേരുവാക്ക്!”

സൗഭാഗ്യഖമധ്യത്തിനും ഉപരിയായുള്ള ആകാശാരോഹണം സമീപിച്ചിരിക്കുന്ന ആ സന്ദർഭത്തിൽ, തനിക്കു തക്കതായ ഒരു രായസക്കാരനില്ലാത്തതിനെക്കുറിച്ച് ചിന്താപരിഭൂതനായിരിക്കുന്ന തമ്പിയുടെ മനസ്സിൽ തങ്കച്ചിയുടെ പരിരംഭണാർദ്ധം ഉറവുകൊള്ളിച്ച പ്രണയരസത്തെ, തന്റെ പ്രിയനായ ചെറുസിക്രട്ടറിയെ അപഹസിച്ചുണ്ടായ ഒടുവിലത്തെ സ്വരവിന്യാസം ഉദയമുഖംവരെ വറ്റിച്ചു. “കേശവൻ! കേശവൻ! അപ്പേരിവിടെ ജപിക്കാണ്ടായിട്ട് എത്ര പൂവു കഴിഞ്ഞു! ‘നഞ്ചൻ!’ ‘നഞ്ചൻ’ എന്നു പറഞ്ഞോണ്ട്, അവനെ കൊന്നോ കുഴിച്ചുമൂടിയോ എന്തരു ചെയ്താരോ? കൊണ്ടിരുന്നോണ്ടു കുലം പേശെണ്ടെന്നുവച്ചു മിണ്ടാണ്ടിരുന്നു. ഇപ്പോൾ താനേ ചാടി ഒള്ളതും ഉള്ളിരുപ്പും.”

തങ്കച്ചി: “ഹയ്യേ! ഈ കൊലംപേയണ കാര്യവും മറ്റും എടുക്കണതു ചെവ്വോ, മേനിയോ? ആ പൂപ്പൊടീടെ മേമയ്ക്ക് ഉച്ചിച്ചൂടി കൊണ്ടുടായിരുന്നോ? ഇങ്ങാരു കൊല്ലണതും കൊലയ്ക്കണതും?”

ഭഗവതിയമ്മ ഇത്തക്കം നോക്കി ഇടയ്ക്കു ചാടി മാധ്യസ്ഥവും വഹിച്ച്, ദമ്പതിമാരുടെ ശണ്ഠയെ ഒതുക്കി. പ്രതാപസിംഹനായിരിക്കുന്ന തമ്പിയോടു സംസാരിപ്പാൻ സന്ദർഭം കിട്ടിയ ഭഗവതിയമ്മ, പത്മനാഭൻ പള്ളികൊണ്ടു കിടന്ന് പന്ത്രണ്ടുകോടി അരി ദിവസേന അമൃതേത്തുകഴിക്കുന്നതും പൊന്നുതമ്പുരാൻ കാർത്തവീര്യചക്രവർത്തിയെപ്പോലെ ആയിരം കൈയാൽ അന്നദാനംചെയ്യുന്നതും തുടങ്ങിയുള്ള മഹാരാജപ്രഭാവങ്ങളെ വർണ്ണിച്ചു. തമ്പി അതുകളെ ഭക്തിയോടു കേട്ടതല്ലാതെ, താൻ ഉദീക്ഷിച്ചപോലെ അദ്ദേഹത്തിന്റെ മുഖത്തു രാജവിരോധലക്ഷ്യങ്ങൾ ഒന്നും കണ്ടില്ല. തമ്പി അരാജകകക്ഷിയെന്നു പടത്തലവർക്കുണ്ടായിട്ടുള്ള സംശയം അകാരണമായുള്ളതെന്നു ഭഗവതിയമ്മയ്ക്കു തോന്നി. എങ്കിലും, തന്റെ ശ്രമപരീക്ഷണങ്ങളെ അവിടെ അവസാനിപ്പിച്ചില്ല. ആ ഭവനം പ്രേതാദിബാധകളുടെ സങ്കേതമെന്നു താൻ കേട്ടിട്ടുള്ളതുകളെ തന്റെ മാന്ത്രികക്രിയകൾകൊണ്ട് ആവാഹനംചെയ്ത്, ആ ദേഹികൾക്കു മോക്ഷദാനം ചെയ്‌വാൻ ഭഗവതിയമ്മ ഏറ്റു. തമ്പിയുടെ നാസികാഗ്രത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/188&oldid=158458" എന്ന താളിൽനിന്ന് ശേഖരിച്ചത്