താൾ:Dharmaraja.djvu/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പെടുന്നു. വൃദ്ധന് ചന്ത്രക്കാറന്റെ യഥാർത്ഥോദ്ദേശ്യം മനസ്സിലായി, താൻ ബാല്യത്തിൽ കൈതൊഴുതിട്ടുള്ള ഭഗവതിയുടെ പാദങ്ങളിൽ തന്റെ ദേഹിയെ സമർപ്പിച്ചു. കഴക്കൂട്ടത്തുഭവനത്തിന്റേയും അതോടുസംബന്ധിച്ച സകലരുടേയും സമസ്താപരാധങ്ങളേയും തന്റെ ജീവദാനംകൊണ്ടു സന്തുഷ്ടയായി ക്ഷമിച്ച് തന്റെ യജമാനനായ കുട്ടിക്കോന്തിശ്ശൻ തന്നെ ഭരമേൽപിച്ചിട്ടുള്ള വൃദ്ധയേയും അവരുടെ ദൗഹിത്രിയേയും ശ്രീഭഗവതി കാത്തുരക്ഷിച്ച് കുലനാശം വരാതെ പുലർത്തികൊള്ളണേ എന്ന് അയാൾ പ്രാർത്ഥിച്ചു. പ്രപഞ്ചത്തിൽനിന്നു മുക്തമാകാൻപോകുന്ന അയാളുടെ ജീവബുദ്ധി, ഹരിപഞ്ചാനനനേയും, അദ്ദേഹത്തിന്റെ ഭൃത്യനും തന്റെ പുത്രനും ആയ ചെറുകരടിത്താനേയും സ്മരിച്ചു. അൽപപ്രാണിയായ തന്റെ ജന്മം ചന്ത്രക്കാറനായ ഘോരഘാതകന്റെ ദുരിതപൂർണ്ണമായുള്ള കരങ്ങളാൽ അവസാനിക്കുന്നതിനെ മാത്രം വിചാരിച്ച്, ആ ഭക്തശിരോരത്നം ക്ലേശിച്ചു. അങ്ങനെ സംഭവിക്കുന്നതും ഈശ്വരേച്ഛകൊണ്ടെന്ന് ഒടുവിൽ സമാധാനപ്പെട്ടു.

ചന്ത്രക്കാറൻ “ഫെലേടാ ഫേഷ് കൂട്ടരേ” എന്നു പറഞ്ഞുകൊണ്ട് അനുചരന്മാരെ ദൂരത്തു മാറ്റി നിറുത്തി. കുപ്പശ്ശാരുടെ അടുത്തു ചെന്ന്, “സാമീടെ ഖയ്പന—ഖഴയ്ക്കൂട്ടത്തെത്തൊമ്മ് നമ്മെ യേപ്പിപ്പാൻ ഖയ്പന. ഹെവിടെയിരികുണൂ ഫറ” എന്നു സ്വരംപ്രതിനിഷ്ഠൂരതയെ സ്ഫുരിപ്പിച്ചു ചോദ്യംചെയ്തു. കുപ്പശ്ശാരിൽനിന്നു മറുപടി ഒന്നും ഉണ്ടായില്ല. “ഹെടാ! ചെലമ്പിനേത്തു മാളികയിൽ വച്ചു ഖൂത്താടിയതും, തെരുതെരെ തിരുവന്ധരത്തു പെയ്യതും മറന്നോ? നിന്റെ ആ അപ്പാപ്പന്റെ ഖയ്പന. ഉയിരു വേണമെങ്കിപ്പറ—ചന്ത്രക്കാറന്റടുത്തെടുക്കാതെ നിന്റെ ധരവഴികള്!” എന്നു ചന്ത്രക്കാറൻ ഭയങ്കരമായി പിന്നെയും ഗർജ്ജിച്ചു. എന്നിട്ടും കുപ്പശ്ശാരിൽ നിന്നും മറുപടിയായി ഒരു ശബ്ദവും പുറപ്പെട്ടില്ല. വൃദ്ധയുടെ ഖജാൻജിയും പ്രധാനോപദേഷ്ടാവും ആയ കുപ്പശ്ശാരുടെ കഥകഴിഞ്ഞാൽ വൃദ്ധയിൽനിന്ന് ഉടനെ നിധി കരസ്ഥമാകുമെന്നു ചന്ത്രക്കാറൻ തീർച്ചയാക്കി. “ഫറയണോ, ഥുലയണോ?” എന്നു തന്റെ കണ്ഠത്തിനു നേർക്ക് ആ ഭൂമിൽവച്ച് ഓങ്ങപ്പെട്ട പിശ്ശാത്തിയെ അനുസ്മരിച്ചുകൊണ്ട്, അടുത്തപോലെ പുറപ്പെട്ട ചോദ്യം ചന്ത്രക്കാറൻ നിന്നിരുന്ന ഭൂകോശത്തിൽനിന്നുതന്നെ ആയിരുന്നു. അത് അത്രത്തോളം ഭയങ്കരമായ ഒരു ധ്വനിയിൽ മുഴങ്ങി. കലാനാഥൻ ശീതളകരങ്ങളെ നീട്ടി സൽക്കാരഭാവത്തെ കൈക്കൊണ്ടു. മീനാക്ഷീവിനോദദായകന്റെ ലബ്ധയെ സമീപിച്ച് താരപോതങ്ങൾ നേത്രങ്ങളെത്തുറന്ന് അംബരതളിമത്തിൽ തുള്ളിക്കളിയാടി. ചന്ത്രക്കാറഭൗമന് ശേഷമുള്ള കൃത്യം ക്ഷണമാത്രക്രിയയായിരുന്നു. ചോദ്യംചെയ്‌വാനായി എഴുന്നേറ്റപ്പോൾ ഒഴിഞ്ഞ് അടുത്തു കിടന്നിരുന്ന ചാമുണ്ഡീവിഗ്രഹത്തെ അനായാസേന എടുത്ത് നിധിലോഭിയായ ചന്ത്രക്കാറൻ കുപ്പശ്ശാരുടെ ശിരോദേശത്തെ ലക്ഷ്യമാക്കി ഒന്നു കീഴ്പ്പെട്ടു തോണ്ടി, ബഹുകോടി ജന്മങ്ങളിൽ ആ അമാനുഷനെ തുടരാൻ പോരുന്ന ഒരു മഹാപാപനിധിയെ സമ്പാദിച്ചു. ചന്ത്രക്കാറന്റെ അനുഗാമികൾ മഹിഷമേധകന്റെ ശക്തിയോടുകൂടിയുള്ള ആ കരപ്രയോഗത്തെക്കണ്ടും, ‘ദേവീ’ എന്ന് അതിദയനീയമായ ഒരു വിളി കുപ്പശ്ശാരുടെ കണ്ഠത്തിൽനിന്ന് ഉൽഗളിതമായതു കേട്ടും, വ്യാജകഥകളാൽ തങ്ങൾ വഞ്ചിക്കപ്പെട്ടുപോയെന്നു പശ്ചാത്തപിച്ചുകൊണ്ട്, സാക്ഷാൽ ശക്തിസ്വരൂപിണിയുടെ നിർദ്ദേശത്താൽ പ്രതിക്രിയേച്ഛുക്കളായെന്നപോലെ അവിടെനിന്നു പലായനംചെയ്തു.

പ്രകൃതിദേവന്റെ ഭയങ്കരമായ വികൃതികൾക്കിടയിൽ ഉണർന്ന്, സുഖനിദ്രകൂടാതെ രാത്രിയെ നയിച്ച വൃദ്ധ, നാലുകെട്ടിന്റെ വാതുക്കൽ ആരോ മര്യാദലേശംകൂടാതെ മുട്ടിവിളിക്കുന്നതിനെക്കേട്ട്, വിളക്കു കത്തിച്ച്, വാതൽ തുറന്നു. ആ ശബ്ദംകേട്ടുണർന്ന മീനാക്ഷി മാതാമഹിയുടെ പുറകിൽ എത്തി. നിണമണിഞ്ഞുള്ള ചന്ത്രക്കാറന്റെ ഗാത്രത്തെക്കണ്ട് രണ്ടുപേരും അത്യന്തഭയംകൊണ്ടു വിറച്ചു. പൈശാചത്വം നേത്രഗോചരമാംവണ്ണം രൂപീകരിച്ചുള്ള ആ രാക്ഷസന്റെ രോമങ്ങൾക്ക് അകത്തുള്ള ഹൃദയത്തെക്കാളും മനുഷ്യത്വമുണ്ടായിരുന്നതിനാൽ, അതുകൾ തങ്ങളുടെ ജന്മഭൂവായ ആ ശരീരത്തോടു വിദ്വേഷംകൊണ്ടെന്നപോലെ ജൃംഭിച്ചുനില്ക്കുന്നു. “മനസ്യന്യം, വചസ്യന്യം, കർമ്മണ്യന്യം” എന്നുള്ള ശബ്ദത്രയം നരകപ്രണവമായി ഏകീകരണവും മൂർത്തീകരണവും ചെയ്തുള്ള ആ സത്വത്തെക്കണ്ടപ്പോൾ, നിദ്രാരംഭസമയത്തെ ദുശ്ശകുനം എന്തോ കഠോരകൃത്യത്തിൽ പരിണമിച്ചിരിക്കുന്നു എന്നു

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/180&oldid=158450" എന്ന താളിൽനിന്ന് ശേഖരിച്ചത്