പണിയാളവർഗ്ഗങ്ങൾ വ്യത്യസ്തസാഹചര്യങ്ങളിൽ ജീവിക്കുകയും സ്വത്തുടമവർഗ്ഗങ്ങളും ഭരണാധികാരി വർഗ്ഗങ്ങളുമായി വ്യത്യസ്ത ബന്ധങ്ങൾ വച്ചു പുലർത്തുകയും ചെയ്തുവന്നു. പ്രാചീനകാലത്ത് പണിയാളർ തങ്ങളുടെ ഉടമകളുടെ അടിമകളായിരുന്നു. പല പിന്നോക്കരാജ്യങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്കൻ ഭാഗത്തുപോലും അവർ ഇന്നും അങ്ങനെയാണ്. മദ്ധ്യയുഗങ്ങളിൽ അവർ ഭൂവുടമകളായ പ്രഭുവർഗ്ഗത്തിന്റെ അടിയാളന്മാരായിരുന്നു. ഹംഗറിയിലും പോളണ്ടിലും റഷ്യയിലും അവർ ഇന്നും അങ്ങിനെയാണു. മദ്ധ്യയുഗങ്ങളിലും വ്യാവസായികവിപ്ലവം നടക്കുന്നതുവരെയും പട്ടണങ്ങളിൽ പെറ്റി ബൂർഷ്വാ യജമാനന്മാരുടെ കീഴിൽ പണിയെടുക്കുന്ന കൈവേലക്കാരുണ്ടായിരുന്നു. നിർമ്മാണത്തൊഴിൽ വളർന്നുവന്നതോടെ നിർമ്മാണത്തൊഴിലാളികൾ ക്രമേണ രംഗത്തു വന്നു. ഏറെക്കുറെ വലിയ മുതലാളിമാരാണ് ഇപ്പോൾ അവരെ പണിക്കു വെച്ചിരിക്കുന്നത്.
ചോദ്യം 7: തൊഴിലാളി അടിമയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് ഏത് വിധത്തിലാണ് ?
ഉത്തരം: അടിമ എക്കാലത്തേക്കുമായി വിൽക്കപ്പെടുന്നു. തൊഴിലാളിക്ക് ദിവസം തോറും സ്വയം വിൽക്കേണ്ടി വരുന്നു. ഒരു നിശ്ചിത യജമാനന്റെ സ്വത്തായ ഓരോ പ്രത്യേകം പ്രത്യേകം അടിമയ്ക്കും യജമാനന്റെ താല്പര്യത്തിനു വേണ്ടി മാത്രമാണെങ്കിലും എത്ര തന്നെ മോശപ്പെട്ടതാണെങ്കിലും ഉപജീവനത്തിന് ഉറപ്പുണ്ട്. ഓരോ പ്രത്യേകം പ്രത്യേകം തൊഴിലാളിയും ബൂർഷ്വാവർഗത്തിന്റെയാകെ സ്വത്താണെന്ന് പറയാം. ആർക്കെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമേ അവന്റെ അദ്ധ്വാനത്തെ വാങ്ങുന്നുള്ളൂ. ആ നിലയ്ക്ക് അവന്റെ ഉപജീവനത്തിന് ഉറപ്പില്ല. തൊഴിലാളി വർഗത്തിന് മൊത്തത്തിൽ മാത്രമെ ഈ ഉപജീവനത്തിന് ഉറപ്പുള്ളൂ. അടിമ നില്ക്കുന്നത് മൽസരത്തിന് വെളിയിലാണ്. തൊഴിലാളി നിൽക്കുന്നത് അതിനകത്തും. അതിന്റെ എല്ലാ ചാഞ്ചാട്ടങ്ങളും അവന് അനുഭവപ്പെടുന്നു. അടിമയെ കണക്കാക്കുന്നത് ഒരു സാധനമായിട്ടാണ്, സിവിൽ സമൂഹത്തിലെ അംഗമായിട്ടല്ല. തൊഴിലാളിയെ വീക്ഷിക്കുന്നത് ഒരു വ്യക്തിയെന്ന നിലയിലാണ്, സിവിൽ സമൂഹത്തിലെ അംഗമെന്ന നിലയ്ക്കാണ്. അങ്ങനെ അടിമ തൊഴിലാളിയേക്കാൾ ഭേദപ്പെട്ട ജീവിതം നയിച്ചെന്നു വരാം. എങ്കിലും തൊഴി