ഇതു നടത്തുന്നതു്. മററുള്ളവരുടെ അദ്ധ്വാനത്തെ സ്വന്തം വരുതിയിൽ കൊണ്ടുവരാൻ യാതൊരു മിച്ചവും അതിൽനിന്നു് അവശേഷിക്കുന്നില്ല. തൊഴിലാളി മൂലധനം വർദ്ധിപ്പിക്കാൻവേണ്ടി മാത്രം ജീവിക്കുകയും ഭരന്നാധികാരിവർഗ്ഗത്തിൻെറ താല്പര്യം ആവശ്യപ്പെടുന്ന കാലത്തോളം മാത്രം അവനെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുന്ന ഈ സ്വായത്തമാക്കലിൻെറ ദയനീയസ്വഭാവം ഇല്ലാതാക്കണമെന്നേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു.
ബൂർഷ്വാസമൂഹത്തിൽ, സചേതനമായ അദ്ധ്വാനം സഞ്ചിതമായ അദ്ധ്വാനത്തെ വർദ്ധിപ്പിക്കാനുള്ള ഒരു ഉപാധി മാത്രമാണു്. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ, സഞ്ചിതമായ അദ്ധ്വാനം തൊഴിലാളിയുടെ ജീവിതത്തെ വിശാലമാക്കാനും സംപുഷ്ടമാക്കാനും വികസിപ്പിക്കാനുമുള്ള ഒരുപാധിയാണു്.
അതുകൊണ്ടു് ബൂർഷ്വാ സമൂഹത്തിൽ ഭൂതകാലം വർത്തമാനകാലത്തെ ഭരിക്കുന്നു. കമ്മ്യൂണിസ്റ്റ് സമൂഹത്തിലാകട്ടെ വർത്തമാനകാലം ഭൂതകാലത്തെ ഭരിക്കുന്നു. ബൂർഷ്വാ സമൂഹത്തിൽ മൂലധനം സ്വതന്ത്രമാണു്. അതിനു വ്യക്തിത്വമുണ്ടു്, അതേസമയം ജീവിക്കുന്ന മനുഷ്യൻ പരാശ്രയനാണു്, അവനു് യാതൊരു വ്യക്തിത്വവുമില്ല.
ഈ സ്ഥിതിവിശേഷത്തെ നിർമ്മാർജ്ജനം ചെയ്യുന്നതു് വ്യക്തിത്വത്തെ നശിപ്പിക്കലാണെന്നും സ്വാതന്ത്ര്യത്തെ നശിപ്പിക്കലാണെന്നും പറഞ്ഞു് ബൂർഷ്വാസി അധിക്ഷേപിക്കുന്നു! അതു ശരിയാണു്. ബൂർഷ്വാവ്യക്തിത്വവും ബൂർഷ്വാ സ്വാതന്ത്ര്യവും ബൂർഷ്വാസ്വാശ്രയത്വവും നശിപ്പിക്കുകതന്നെയാണു് ലക്ഷ്യം.
നിലവിലുള്ള ബൂർഷ്വാ ഉല്പാദനബന്ധങ്ങളിൽ സ്വാതന്ത്ര്യത്തിൻെറ അർത്ഥം സ്വതന്ത്രവ്യാപാരമെന്നാണു്, സ്വതന്ത്രമായ ക്രയവിക്രയമെന്നാണു്.
എന്നാൽ ക്രയവിക്രയം തിരോഭവിക്കുമ്പോൾ, സ്വതന്ത്രമായ ക്രയവിക്രയവും തിരോധാനം ചെയ്യുന്നു, സ്വതന്ത്രമായ ക്രയവിക്രയത്തെക്കുറിച്ചുള്ള ഈ പറച്ചിലിനും പൊതുവിൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള നമ്മുടെ ബൂർഷ്വാസിയുടെ മറെറല്ലാ ‘വീമ്പുകൾ’ക്കും വല്ല അർത്ഥവുമുണ്ടെങ്കിൽ അതു് മദ്ധ്യകാലത്തെ കൂച്ചുവിലങ്ങിട്ട വ്യാപാരികളുടേയും കടിഞ്ഞാണിട്ടുപിടിച്ച ക്രയവിക്രയത്തിൻേറയും സ്ഥിതിയുമായി തട്ടിച്ചുനോക്കുമ്പോൾ മാത്രമാണു്. എന്നാൽ ക്രയവിക്രയത്തിൻേറയും ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാസിയുടെ തന്നെയും കമ്മ്യൂണിസ്റ്റ് നിർമ്മാർജ്ജനവുമായി താരതമ്യപ്പെടുത്തുമ്പോൾ, അവയ്ക്കു് യാതൊരു അർത്ഥവുമില്ല.
സ്വകാര്യസ്വത്തു് ഇല്ലാതാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു എന്നു