താൾ:Changanasseri 1932.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അദ്ധ്യായം

അങ്ങിനെ, അന്നു പതിനൊന്നു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പാച്ചു ഏതാണ്ടു് അരശ്ശതാബ്ദത്തിനു മുൻപു തന്റെ മാതാപിതാക്കന്മാരൊന്നിച്ചു് ആദ്യമായി തിരുവനന്തപുരത്തു വന്നുചേർന്നു. ഏറ്റുമാനൂരും ചങ്ങനാശേരിയിലുമുള്ള കുഗ്രാമജീവിതം മാത്രം കണ്ടു പരിശീലിച്ചിരുന്ന ആ ബാലന്റെ ഹൃദയത്തിൽ, രാജധാനിയിലെ ആഡംബരപൂർവമായ കാഴ്ചകൾ പല വികാരങ്ങളും അങ്കുരിപ്പിച്ചു. ഏതെങ്കിലും ഒരു വസ്തുവിന്റെയോ ആശയത്തിന്റെയോ നിശ്ചിതരൂപം വന്നു ഗാഢമായി പതിഞ്ഞാൽ, അതൊരിക്കലും മാഞ്ഞുപോകാത്ത ഒരു ഹൃദയമാണു പാച്ചുവിനുണ്ടായിരുന്നതു്. ഉയർന്ന ഉദ്യോഗസ്ഥന്മാരുടേയും, ധനാഢ്യന്മാരുടേയും, പൊതുക്കാര്യ്യപ്രസക്തന്മാരുടേയും, സമുദായത്തിന്റെ ഉപരിതലത്തിൽ ജീവിക്കുന്ന മറ്റു പ്രഭുക്കന്മാരുടേയും, അധിവാസസങ്കേതമായിരുന്ന രാജധാനിയിൽ കണ്ട ജീവിതമത്സരങ്ങളും വിപുലമായ പൊതുക്കാര്യ്യപ്രവർത്തനങ്ങളും, ഗുണദോഷവിവേചനം ചെയ്യുവാൻ വേണ്ട വളർച്ചയോ ലോകപരിചയമോ സിദ്ധിച്ചിട്ടില്ലാതിരുന്ന പാച്ചുവിന്റെ അപക്വമായ ബാലഹൃദയത്തിൽ അനിശ്ചിതങ്ങളായ ചില ആശാസൗധങ്ങൾ പടുത്തുകെട്ടി. പിതാവിന്റെ ഗുണവിശേഷങ്ങളിലൊന്നായിരുന്ന ഉൽക്കർഷേച്ഛ പുത്രനിലേയ്ക്കു പകർന്നിരുന്ന ലക്ഷണങ്ങളും ഇക്കാലത്തുതന്നെയാണു കണ്ടുതുടങ്ങിയതു്. തിരുവനന്തപുരത്തെ ഉന്നതമായ സമുദായജീവിതത്തിലോ മറ്റു പ്രവർത്തനരംഗങ്ങളിലോ കേവലം ഒരു സമ്പ്രതിപ്പിള്ളയുടെ പുത്രൻ മാത്രമായിരുന്ന പാച്ചുവിനു പറയത്തക്ക സ്ഥാനമെന്തെങ്കിലും ലഭിക്കുകയെന്നുള്ളതു തുലോം അസ്വാഭാവികമായിരുന്നു. പാച്ചു അക്കാലത്തു്

അവയൊന്നും ആശിച്ചതുമില്ല. എങ്കിലും സമുദായജീവിതത്തിൽ ഉന്നമിക്കണമെന്നും, ജീവിതമത്സരത്തിൽ വിജയം നേടണമെന്നും, കിന്നരിത്തലപ്പാവുകളോടും നീളമുള്ള കോട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/21&oldid=216705" എന്ന താളിൽനിന്ന് ശേഖരിച്ചത്