താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളങ്ങി. ഇങ്ങനെ രാമൻ അവിടെ വസിക്കുന്ന കാലത്ത് ഒരു രാക്ഷസി ആകസ്മികമായി അവിടെ വന്നുചേർന്നു അവൾ രാക്ഷസേശ്വരനായ രാവണന്റെ ഭഗിനിയും ശൂർപ്പണഖയെന്ന പേരോടുകൂടിയവളുമായിരുന്നു. ദേവതുല്യനായ രാമചന്ദ്രനെക്കണ്ട് അവൾ ആ മഹാനുഭാവൻറെ അരികെ ചെന്നു. സിംഹസ്കന്ധനും മഹാരഥനും പത്മപത്രാക്ഷനും ആജാനുബാഹുവും അതുലതേജസ്വിയും പ്രിയദർശനനും ഗജേന്ദ്രഗാമിയും ജടാമകുടം ധരിച്ചവനും സുകുമാരശരീരനും മഹാബലനും രാജലക്ഷണങ്ങൾ സമ്പൂർണ്ണമായിശ്ശോഭിക്കുന്നവനും ഇന്ദീവരംപോലെ ശ്യാമളവർണ്ണത്തോടുകൂടിയവനും, കന്ദർപ്പകോമളനും, ദേവതുല്യനുമായ രാമനെക്കണ്ട് ആ രാക്ഷസി കാമമോഹിതയായി. സുമുഖനും, കൃശോദരനും, വിശാലാക്ഷനും, സുകേശനും, സുന്ദരനും, മധുരഭാഷിയും, യൌവനയുക്തനും, നിപുണനും, ഋജുവാദിയും, ന്യായവൃത്തനും, പ്രിയദർശനനും, ശാന്തനുമായ രാമനോട് ദുർമ്മുഖിയും, മഹോദരിയും, വിത്രപനേത്രയും, താമ്രകേശിനിയും, ഭയങ്കരിയും, ഘോരനിസ്വനയും, വൃദ്ധയും, അകുശവയും, വക്രവാദിനിയും, വൃത്തിഹീനയും, ഉഗ്രരൂപയും, അതികഠിനയുമായ ആ രാക്ഷസി ദുസ്സഹമായ മന്മഥപീഡയോടെ ഇങ്ങിനെ വചിച്ചു. “ഭവാൻ താപസനെപ്പോലെ ജട ധരിച്ച് ചാപബാണങ്ങളോടും ഭാര്യയോടുംകൂടെ രാക്ഷസനിലയമായ ഈ പ്രദേശത്തു വന്നതെന്തിന്നു്? പരമാത്ഥം പറയുക.” ശൂർപ്പണഖയുടെ ഈ വാക്കുകൾ കേട്ടു പരന്തപനായ രാമൻ ഋജു ബുദ്ധിയാൽ സർവ്വവും തുറന്നുപറവാൻ ആരംഭിച്ചു. അനൃതം വചിക്കയെന്നതു രാമന്നു തിരേ ഇഷ്ടമല്ല. വിശേഷിച്ചും ഇപ്പോൾ ആശ്രമവാസിയുമാണല്ലൊ. എന്നുതന്നെയല്ല ഒരു സ്ത്രീയോടാണ് പറയുന്നതും. “ദേവതുല്യപരാക്രമനായി ദശരഥൻ എന്നൊരു രാജാവു വാണിരുന്നു. ഞാൻ അദ്ദേഹത്തിൻറ ജേഷ്ഠപുത്രനാണ്.രാമനെന്നാണ് എന്റെ പേര്. എന്റെ ഒരുമിച്ചു പോന്നീട്ടുള്ള ഇവൻ എന്റെ അനുജനാണ്. ഇവനെ ലക്ഷ്മണൻ എന്നു വിളിക്കുന്നു. ഈ സ്ത്രീ എൻറ ഭാര്യയായ വിദേഹപുത്രിയാണ്. സീത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/52&oldid=212892" എന്ന താളിൽനിന്ന് ശേഖരിച്ചത്