താൾ:Adhyathmavicharam Pana.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വിശ്വസൃഷ്ടിക്കു കാരണമാം ബ്രഹ്മം
വിശ്വമുള്ളപ്പോഴില്ലെന്നിരിക്കുമോ
വിശ്വനാശം വരുമ്പഴുമുണ്ടതു
ശാശ്വതമെന്നു ചിന്തിച്ചുറയ്ക്കണം.


കാരണമൊന്നും കൂടാതെയില്ലല്ലോ
കാര്യമൊന്നുമൊരേടത്തുമോർക്കുമ്പോൾ
അതുകൊണ്ടു ജഗത്തിനു കാരണം
പരമാത്മസ്വരൂപമായീടുന്നു.


അതുതന്നെയിക്കാണുന്നതൊക്കെയും
ഇതു നിശ്ചയം വന്നാൽ മതിയല്ലോ
കാരണം തന്നെ കാര്യമായീടുന്നു
നാമരൂപങ്ങൾ കൊണ്ടെന്നറിഞ്ഞാലും.


കാണുന്നീലയോ മൃത്സുവർണ്ണാദികൾ
ഘടകുണ്ഡലരൂപമാകുന്നതും
മുത്തുകൊണ്ടു ചമച്ച ഘടാദികൾ
മുത്തു കൂടാതെ സത്യമായെന്തുള്ളു?


സത്യമിങ്ങനെ കാണുന്നതൊക്കെയും
സച്ചിദാനന്ദമല്ലാതെയില്ലെടോ
ഘടമെന്നുള്ള നാമവും രൂപവും
ഘടികാർദ്ധംകൊണ്ടങ്ങു നശിക്കുമ്പോൾ


മുത്തു ശേഷിക്കും സത്യസ്വരൂപമാ-
മപ്രകാരം പ്രപഞ്ചവും ബ്രഹ്മമാം
നാമരൂപങ്ങൾ തോന്നുവാനെന്തെന്നാൽ
മായകൊണ്ടതു തോന്നിയാലെന്തഹോ.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/8&oldid=155768" എന്ന താളിൽനിന്ന് ശേഖരിച്ചത്