താൾ:Adhyathmavicharam Pana.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഭേദവാദിക്കസത്യമായ്ത്തോന്നീടും
ഭേദമില്ലതിനേതുമറിഞ്ഞാലും.
വിശ്വാസമിതിലൊന്നിലുമില്ലാഞ്ഞാ-
ലാശ്വസിപ്പതിനില്ല വഴി പിന്നെ.
ആത്മാനാത്മവിവേകം വരാഞ്ഞാല-
ങ്ങാത്മജ്ഞാനം വരികയില്ലാർക്കുമേ
ആത്മാവല്ലാത്തതൊക്കെയനാത്മാവാം
ആത്മാവേതെന്നറിഞ്ഞാൽ മതിയല്ലോ.
ഇദം ബുദ്ധി വിഷയമനാത്മാവു-
മഹംബുദ്ധി വിഷയമാമാത്മാവും
ഇതുതന്നെയുണർന്നു നോക്കുന്നേരം
മതിസാക്ഷിയിൽ ചേർന്നു സുഖം വരും.
ദേഹമാത്മാവാമെങ്കിലിതെന്നുടെ
ദേഹമെന്നും പറയുന്നതെങ്ങനെ.
ഇന്ദ്രിയങ്ങളും പ്രാണാദികളഞ്ചും
ബുദ്ധിയും മനസ്സെന്നിവയൊന്നുമേ
സത്യമാകിയൊരാത്മാവല്ലോർക്കുമ്പോൾ
മമതാവിഷയത്വമുണ്ടാകയാൽ
ഇതിനുള്ളൊരു കാരണമജ്ഞാന-
മതുമാത്മാവായീടുകയില്ലല്ലോ.
ജാഗ്രത്സ്വപ്നസുഷുപ്തിയിലൊക്കെയും
സാക്ഷിയായിട്ടിരിക്കുന്ന ചൈതന്യം
സാക്ഷാദാത്മസ്വരൂപമതെന്നല്ലോ
മോക്ഷശാസ്ത്രങ്ങളൊക്കവേ ചൊല്ലുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/15&oldid=155727" എന്ന താളിൽനിന്ന് ശേഖരിച്ചത്