താൾ:Aalmarattam.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
13
ഈജയിനെ തുക്കിപ്പാനായിട്ടു
രാജാവിന്റെ എഴുന്നെള്ളത്തു

രാജാവു - നമുക്കു ഈ വൃദ്ധന്റെ പേരിൽ എത്രയും കരുണ തോന്നുകയാൽ ഈയാളെ വീണ്ടുകൊൾവാൻ വല്ലവരും ഉണ്ടോയെന്നു ഒരിക്കൽകൂടെ പ്രസിദ്ധപ്പെടുത്തുവിൻ. (എന്നു പറഞ്ഞ ഉടനെ അഡ്രിയാനാ ചെന്നു കാല്ക്കൽ വീണുകൊണ്ടു) പൊന്നു സ്വാമീ സങ്കടം തീർത്തു രക്ഷിപ്പാറാകണമേ - ഈ ആശ്രമത്തലവി എന്നോടു അന്യായം ചെയ്തിരിക്കുന്നു. (എന്നു നിലവിളിച്ചുപറഞ്ഞു)

രാജാവു - ആശ്രമത്തിലെ അഗ്രഗണ്യയായവരൊ? അവർ വളരെ സുകൃതവും മാനമര്യാദയും ഉള്ള ഒരു സ്ത്രീ ആകകൊണ്ടു അവർ ഒരുത്തരോടും അന്യായം ചെയ്യുന്നതല്ല.

അഡ്രി - പൊന്നു തിരുമേനി അവിടത്തേ കല്പനപ്രകാരം ഭർത്താവായി വരിച്ചിട്ടുള്ള അന്റിപ്പോലസ്സിനു അഞ്ചാറു ദിവസമായിട്ടു തലെക്കു നല്ല സ്ഥിരമല്ലാതെ ആയി. ഇന്നു അതു ഏറ്റവും കർശനം ആകകൊണ്ടു അയാളും അയാളെപ്പോലെതന്നെ പിച്ചനായ വേലക്കാരനുംകൂടെ കമ്പോളംതോറും നടന്നു പട്ടണവാസികളെ ഉപദ്രവിക്കയും അവരുടെ വീടുകളിൽ കേറി മോതിരം മുതലായ ആഭരണങ്ങൾ കൊള്ള ചെയ്കയും ചെയ്തപ്രകാരം കേട്ടു ഞാൻ ആളുവിളിച്ചു കൂട്ടിക്കൊണ്ടുചെന്നു. ഒരിക്കൽ അവരെ ഇരുപേരെയും ബന്ധിപ്പിച്ചു വീട്ടിലേക്കു കൊണ്ടുപോകുന്നതിനു പറഞ്ഞു വെച്ചു അവർ വരുത്തിയിരിക്കുന്ന അഴിമതികൾ നോക്കിക്കണ്ടു പ്രതികാരം ചെയ്യുന്നതിനു പുറപ്പെട്ടു. ഏതു വിധേനയോ അവർ കെട്ടുപൊട്ടിച്ചു വാൾ ഊരിപ്പിടിച്ചുങ്കൊണ്ടു പിന്നെയും ഞങ്ങളുടെ പുറകേ വന്നശേഷം രണ്ടാമതും ഞാൻ ആളുവിളിച്ചുകൂട്ടി അവരെ വീണ്ടും ബന്ധിപ്പിപ്പാൻ ഭാവിച്ചാറെ അവർ ഈ ആശ്രമത്തിൽ ഓടിക്കേറിക്കളഞ്ഞു. അവരെക്കെട്ടിച്ചു വീട്ടിൽ കൊണ്ടുപോയി ഇട്ടു ചികിത്സിപ്പിക്കുന്നതിനായിട്ടു ഞങ്ങൾ ചെന്നശേഷം അവിടെയിരിക്കുന്ന “പുണ്യസ്ത്രീ" അവരെ അകത്തിട്ടു വാതിൽ അടച്ചുംകൊണ്ടു ഞങ്ങളെ ആട്ടി ഓടിച്ചിരിക്കുന്നു. തിരുമനസ്സിലെ കൃപയുണ്ടായിട്ടു അവരെ അവിടെ നിന്നിറക്കിത്തരുവിപ്പാറാകെണം.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/53&oldid=155469" എന്ന താളിൽനിന്ന് ശേഖരിച്ചത്