താൾ:Aalmarattam.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജാവു - നമ്മുടെ ആഗ്രഹപ്രകാരം നിങ്ങൾ അയാളെ ഭർത്താവായി കൈക്കൊണ്ടിട്ടുള്ളതുകൊണ്ടും അയാൾ വളരെ നാൾ നമ്മേ സേവിച്ചു. ഇവിടെയുണ്ടായിട്ടുള്ള യുദ്ധങ്ങളിൽ ഒക്കയും കൂടെച്ചേർന്നു നമ്മെപ്രതി വളരെ കഷ്ടപ്പെട്ടിട്ടുള്ളതുകൊണ്ടും നമ്മാൽ കഴിയുന്ന സഹായങ്ങൾ ഒക്കയും നിങ്ങൾക്കു ചെയ്തുതരാതെയിരിക്കയില്ല. എടാ വല്ലവരും അങ്ങോട്ടു ചെന്നു ആ സ്ത്രീയെ ഇവിടെ വിളിച്ചു കൊണ്ടുവരുവിൻ. ഈ കാര്യം തീർന്നിട്ടു മാത്രമെ നാം ഇവിടെനിന്നു പൊകുവാൻ ഭാവിച്ചിട്ടുള്ളൂ.

അഡ്രിയാനായുടെ ഒരു വേലക്കാരൻ - കൊച്ചമ്മേ കൊച്ചമ്മേ വേഗം വല്ലിടവും ഓടിപ്പൊയ്ക്കൊള്ളുക! യജമാനനും ഡ്രോമിയൊയും കെട്ടു പൊട്ടിച്ചുംവെച്ചു അവിടെയുണ്ടായിരുന്ന വേലക്കാരികളെ ഒക്കയും ആളാംപ്രതി എടുത്തിട്ടുതല്ലി. വൈദ്യനെപ്പിടിച്ചുകെട്ടി അങ്ങെരുടെ മീശെക്കു തീവെച്ചു. അതു കെടുത്തുവാനായിട്ടു ചേറും മറ്റും വാരി മുഖത്തു എറിഞ്ഞു. അങ്ങേരെ ഇട്ടുങ്കൊണ്ടു പണിതീർക്കുന്നു. വേഗം വല്ലവരും സഹായത്തിന്നു ചെല്ലുന്നില്ലെങ്കിൽ താമസിയാതെ കൊലപാതകം ഉണ്ടായിപ്പോകും.

അഡ്രി - പോടാ വിഡ്ഢി. യജമാനനും ഡ്രോമിയൊയും ഇവിടെ ഇരിക്കുമ്പോൾ നീ പറഞ്ഞതു പരമാർത്ഥമായ്‌വരുന്നതെങ്ങിനെ?

വേലക്കാരൻ - ഞാൻ പറഞ്ഞിട്ടുള്ളതത്രയും പരമാർത്ഥം തന്നെ. വൈദ്യനെ തല്ലുന്നതിനു ഇടയിൽ കൊച്ചമ്മ എവിടെയെന്നു അന്വെഷിക്കയും കയ്യിൽ കിട്ടിയാൽ തീ കൊണ്ടു പൊള്ളിച്ചു മുഖം വിരൂപമാക്കേണമെന്നു പറകയും ചെയ്യുന്നതു കേട്ടു. അല്ലല്ല ആ വരുന്നതാരെന്നു നോക്കു! ഓടിക്കോ ഓടിക്കോ!

രാജാവു - നിങ്ങൾ ഒട്ടും ഭ്രമിക്കേണ്ട. പട്ടാളക്കാർ അവരുടെ ചുറ്റും വളഞ്ഞുനില്പിൻ.

അഡ്രി - ആ വരുന്നതു എന്റെ ഭർത്താവുതന്നെ. അവർ ഇരുപെരും ഇപ്പോൾ ഈ ആശ്രമത്തിലേക്കു ഓടിക്കേറുന്നതു നാം എല്ലാവരും കണ്ടില്ലയോ? ഇതിനിടയിൽ ഇവർ വീട്ടിൽ ചെന്നു ഈ ധ്യതിയൊക്കെയും ഉണ്ടാക്കിയുംവെച്ചു വരുന്നതെന്തൊരു വിസ്മയം എന്നറിഞ്ഞുകൂടാ.

(എന്നു പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ എഫേസൂസിലെ

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/54&oldid=155470" എന്ന താളിൽനിന്ന് ശേഖരിച്ചത്