താൾ:ശരണോപഹാരം.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വരികെൻ വെള്ളിമാമലയിലേക്കെന്നു
ഹരനെതിരിൽനിന്നരുൾചെയ്കേ,
വരികെന്നുണ്ണി! പാൽക്കടലിലേക്കെന്നു
ഹരി വിളിക്കുന്നു... ഭഗവാനേ!        27        (ശരണമയ്യപ്പാ)

മതി! പിതാക്കളേ ! മതി ഞാൻ കേരള-
ക്ഷിതിയിതിങ്കൽത്താൻ നിവസിപ്പൻ;
പതിതസേവനംവ്രതമെനിക്കെന്നു
സദയനങ്ങോതി-ഭഗവാനേ!        28        (ശരണമയ്യപ്പാ)

"അതിനുതാനുണ്ണിയവതിരിച്ച, ത-
ക്കഥ സുതപ്രേമലഹരിയിൽ
മതിയിലോർത്തീ" ലെന്നരുളി മാറിനാർ
വിധുവുമീശനും- ഭഗവാനേ!        29        (ശരണമയ്യപ്പാ)

ഹരിയെയും പശുപതിയെയും ലോക-
രിരുവരാണെന്നു കരുതയ്‌വാൻ
ഇരുവർക്കും കൂടിത്തനയനായ്ത്തീർന്നു
നിരുപമൻ ഭവാൻ - ഭഗവാനെ!        30        (ശരണമയ്യപ്പാ)

അരിയ കർമ്മവുമറിവും ലോകത്തി-
ലൊരുമിച്ചേ ഫലമുളവാക്കു ;
പരമിത്തത്വം താനവിടത്തേജ്ജന്മ-
ചരിതത്തിൻ പൊരുൾ - ഭഗവാനേ!        31        (ശരണമയ്യപ്പാ)

അവിടെക്കാട്ടിലൊരരുമക്കൈക്കുഞ്ഞായ്
വിവശപൂണ്ടുകരയവേ,
നൃവരൻ പാണ്ഡ്യൻതൻ മിഴികളിൽപ്പെട്ടു
ഭവികദൻ ഭവാൻ - ഭഗവാനേ!        32        (ശരണമയ്യപ്പാ)

ഹരിഹയനീലമണിശിലപോലെ-
യരുളുവോരങ്ങേത്തിരുമേനി
കരൾകുളിർപ്പിക്കും മൃഗമദച്ചാറെ-
ന്നരചനുതോന്നി - ഭഗവാനേ!        33        (ശരണമയ്യപ്പാ)

അനപത്യൻ നൃപനനുരക്തൻ ഭവാൻ
തനയനായ്ത്തീർന്ന നിമിഷത്തിൽ
തനതു ജന്മത്തെസ്സഫലമെന്നോർത്താ
വനതലംവിട്ടാൻ - ഭഗവാനേ!        34        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/8&oldid=174412" എന്ന താളിൽനിന്ന് ശേഖരിച്ചത്