താൾ:ശതമുഖരാമായണം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


9
രണ്ടാംപാദം

തേരുരുൾനാദവും ജ്യാനാദഘോഷവും
ഭേരീമൃദംഗാദിവാദ്യഘോഷങ്ങളും
എന്നിവറേറക്കൊണ്ടു മാറ്റൊലികൊൾകയാൽ
നന്നായ്‌വിറച്ചു തുടങ്ങി ജഗത്‌ത്രയം.
അന്യോന്യമേറ്റു പൊരുതുമരിച്ചിത-
ത്യുന്നതന്മാരായ വീരർ ബഹുവിധം.
 ഇങ്ങനേ രണ്ടുമാസം പൊരുതോരള-
വങ്ങറിഞ്ഞു ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറുതലയുമിരുനൂറുകൈയുമായ്
തന്നുടേ സേനാപതികളും സേനയും
സന്നമായ്‌വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധനായ്‌പുറപ്പെട്ടുരണത്തിനായ്
സൈന്യസമേതമപേതഭയാകുലം.
ശങ്കരധ്യാനവും കൈവിട്ടു രോഷേണ
ശങ്കാവിഹീനം പൊരുതടുത്തീടിനാൻ.
ഉജ്ജ്വലിച്ചുള്ള ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചു
വിജ്വരാത്മാ ചെന്നടുക്കും ദശാന്തരേ
വിസ്മിതനാകിയ രാഘവൻതന്നോടു
സസ്മിതം വായുതനയനും ചൊല്ലിനാൻ
"ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ
ചിന്തയാകുന്നതു കാൎയ്യവിനാശിനി
കിന്തയാ ചിന്തയാ യത്ത്വയാ ഹന്തവ്യ-
ന്നന്തരമില്ല ശതാനനൻ ഭൂപതേ!"
ഇത്ഥംപറഞ്ഞു നിജരൂപവും ധരി-
ച്ചസ്തഭീത്യാ രുഷാ സഞ്ചരിച്ചീടിനാൻ.
മധ്യാഹ്നമാൎത്താണ്ഡമണ്ഡലതുല്യമാം
വക്ത്രവും മേരുസമാനശരീരവും
കൈക്കൊണ്ടു ശോഭിച്ചു കാണായിതന്നേര-
മൎക്കാത്മജപ്രിയമൎക്കശിഷ്യോത്തമം.
 ഇത്ഥം പറഞ്ഞടങ്ങീ കിളിപ്പൈതലും;
ചിത്തമാനന്ദിച്ചിരുന്നിതു ഞങ്ങളും.




"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/9&oldid=174393" എന്ന താളിൽനിന്ന് ശേഖരിച്ചത്