താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പത്രത്തിന്റെ അഭ്യുദയത്തെക്കൂടി നോക്കിവേണം തന്റെ പ്രവൃത്തി നടത്താൻ. പൊതുജനങ്ങളുടെ ഹിതത്തെയും അഭിപ്രായത്തെയും അനുഗമിക്കുന്നതോടുകൂടി, അവരുടെ അഭിപ്രായത്തെ വരുങ്കാലത്തേക്കു യോജിക്കത്തക്കവണ്ണം സ്വരൂപിപ്പാനും പത്രാധിപർക്കു കഴിയണം; അയാൾ ഏകദേശം ഒരു ദീർഘദർശിയെന്നോണം വേണം പൊതുജനകാര്യങ്ങളിൽ ജനങ്ങളെ ഉപദേശിക്കുവാൻ. ഈ സ്ഥിതിക്ക് പത്രാധിപർ ഒരിക്കലും ഉടമസ്ഥരുടെ ആജ്ഞാകരനായിരിക്കരുത്. ഇങ്ങനെ ആജ്ഞാപിക്കുവാൻതന്നെയും ഉടമസ്ഥൻമാർക്ക് യോഗ്യത എന്തുള്ളൂ? കുറെ പണം കൈക്കലിരുന്നത് പത്രം നടത്താനായി മുടക്കിയിട്ടു എന്നോ, അച്ചുകൂടം തന്റെ വകയായി നടത്തുന്നു എന്നോ, മറ്റോ സംഗതികളെ ആധാരമാക്കിക്കൊണ്ട് പത്രത്തിന്റെ ഉടമസ്ഥനെന്നു ഞെളിയുന്നവരുണ്ട്; ഇത്തരക്കാർക്ക് എങ്ങനെയും പണമുണ്ടാക്കണമെന്ന് മോഹമായിരിക്കുമ്പോൾ, പത്രങ്ങൾക്ക് സ്വാതന്ത്ര്യം എവിടെയുണ്ടാകാൻപോകുന്നു. പത്രനടത്തിപ്പുകാരൻ സ്വതന്ത്രനായിതന്നെ കഴിഞ്ഞുകൂടുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, താപസനായിരിക്കേണ്ടിവരും; എന്നിരുന്നോട്ടെ. എങ്കിലും പത്രങ്കൊണ്ട് സമുദായത്തിലും, രാജ്യകാര്യങ്ങളിലും, സ്വാർത്ഥങ്ങൾ നേടിക്കൊള്ളാം എന്നു കരുതുന്നവരെ അതിലേക്ക് അനുവദിക്കേണമോ? സർക്കാർ കാര്യങ്ങളിൽ ഉദ്യോഗക്കയറ്റം മുതലായ പ്രസാദങ്ങൾ ലഭിപ്പാനായി ശ്രമിക്കുന്നവർക്കും സാഹിത്യകാര്യങ്ങളിൽ താൻ കേമനെന്നും തന്റെ കൃതികൾ നിർദ്ദോഷങ്ങളെന്നും കൊട്ടിഘോഷിപ്പാൻ ആഗ്രഹിക്കുന്നവർക്കും, ഇപ്രകാരം മറ്റു പലേ കൃത്രിമക്കാർക്കും പത്രം സഹായമായിരുന്നാൽ, പൊതുജനഹിതമെവിടെ നിൽക്കും! ഉടമസ്ഥൻ എന്റെ ഇഷ്ടനാണ്, ഞാൻ അപേക്ഷിക്കുമ്പോലെ പത്രത്തിൽ പ്രസ്താവിക്കും, - എന്നും മറ്റും അന്യനൊരുവന്ന് വിചാരം ഉണ്ടാവാൻ തക്കവണ്ണം പത്ര ഉടമസ്ഥൻ അന്യൻമാരോട് കൂട്ടുകൂടരുത്; വിശേഷിച്ചും, രാജ്യകാര്യങ്ങളിൽ ഇടപെട്ടിരിക്കുന്നവരുമായി ഇങ്ങനത്തെ സഖ്യമേ യുക്തമല്ല. പത്രക്കാരന്റെ കർത്തവ്യങ്ങളിലൊന്ന് വർത്തമാനങ്ങൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുവാനാണ്; രാജ്യകാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ചിലർക്ക് ചില വാർത്തകൾ പത്രത്തിൽ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉൽക്കണ്ഠയുണ്ടായിരിക്കും; അത് സാധിപ്പാൻ വേണ്ടി