താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓരോ ഉപപത്രാധിപന്മാർ ഉണ്ടായിരിക്കുമാറുണ്ട്. വർത്തമാന കത്തുകൾക്ക് ഒരാൾ; കമ്പി വാർത്തകൾക്ക് ഒരാൾ; നിയമകാര്യങ്ങൾക്ക് ഒരാൾ; ഇങ്ങനെ പല പല വകുപ്പുകളും പ്രത്യേകം ഓരോ ആളുടെ അധീനതയിലായിരിക്കും.

ഇവർക്കെല്ലാവർക്കും മേലാവാണ് പ്രധാന പ്രസാധകൻ. ഒരുപത്രത്തിന്റെ പ്രധാന പ്രസാധകനാവാൻ മുഖ്യമയി വേണ്ടത് പഴമ പരിചയമാണ്. കുട്ടിത്തരം റിപ്പോർട്ടർക്കു കൂടിയും പ്രസധകന്റെ ഗുണങ്ങൾ കുറേശ്ശ ഉണ്ടായിരിക്കേണ്ടത് ആവശ്യമാകയാൽ, ഈ താണതരം പ്രവൃത്തിയിലിരുന്ന് മേൽപ്പടി ഗുണങ്ങൾ അഭിവൃദ്ധിപ്പെടുത്തി ക്രമേണ പത്രാധിപസ്ഥാനത്തെത്തുവാൻ സാധിക്കുന്നതാണ്. ചില പത്രങ്ങൾക്ക് പ്രധാന പത്രാധിപർ തന്നെയാണ് ഉപപത്രാധിപരുടേയും നിവേദകാധ്യക്ഷന്റെയും പണികൾകൂടെ നടത്തിക്കൊള്ളുന്നത്. ചെറുപ്പക്കാരനായ ഒരു പത്രക്കാരന് പത്രാധിപസ്ഥാനം കിട്ടുവാൻ സംഗതി വരുമ്പോൾ, അവൻ ആവശ്യം അറിഞ്ഞിരിക്കേണ്ട ചില മുഖ്യകാര്യങ്ങൾ ഉണ്ട്. ഒന്നാമതായി, വർത്തമാനങ്ങൾ അച്ചുനിരത്തിക്കുന്നതിലും, അവയ്ക്ക് ഉചിതസ്ഥാനം നിശ്ചയിക്കുന്നതിലും ഒരു വ്യവസ്ഥ ശീലിക്കണം. ഇന്നയിന്നതരം അച്ചിൽ വേണം ഇന്നയിന്ന വകകൾ ചേർക്കുവാൻ എന്ന് ഒരു നിശ്ചയം ചെയ്താൽ, ആ വ്യവസ്ഥ കൈവിടാതെയിരിക്കണം. വർത്തമാനക്കത്തുകൾ ഇന്നഭാഗത്ത്, മുഖപ്രസംഗം ഇന്ന പംക്തിയിൽ, പത്രാധിപക്കുറിപ്പുകൾ ഇന്ന പംക്തിയിൽ, നഗരവാർത്തകൾ ഇന്ന ഭാഗത്ത്, 'ലേഖനങ്ങൾ' ഇന്ന പംക്തിയിൽ, അന്യപത്രപ്രസ്താവങ്ങൾ ഇന്നെടത്ത്, പരസ്യങ്ങൾ ഇന്നെടത്ത്, എന്ന് ഒരിക്കൽ നിശ്ചയം ചെയ്തുകൊണ്ടാൽ, പിന്നെ അച്ചുനിരത്തുകരുടെ നിരന്തരമായ ചോദ്യങ്ങൾ ഉണ്ടാവാതെ കഴിക്കാം. രണ്ടാമത്, പത്രാധിപർക്ക് അച്ചടിപ്പണിയിൽ പരിശീലനം ഉണ്ടായിട്ടില്ലെങ്കിൽ, തന്റെ അച്ചുകൂടത്തിലെ അച്ചുനിരത്തുകാർ എത്ര പംക്തികൾ നിരത്തുമെന്ന നിശ്ചയം ഉണ്ടായിരിക്കണം; അവർ എത്രമാത്രം നിരത്തീട്ടുണ്ടെന്നും ഇനി എത്രപംക്തിക്കു 'പകർപ്പു' വേണമെന്നും, നിരത്തിയതു ആവശ്യത്തിൽ കവിഞ്ഞിട്ടുണ്ടെങ്കിൽ എത്രയുണ്ടെന്നും അപ്പൊഴപ്പോൾ അന്വേഷിക്കണം. ഈ രണ്ടു മുൻകരുതലുകളും ഇല്ലായിരുന്നാൽ, പത്രം പ്രസിദ്ധപ്പെടുത്തേണ്ടുന്ന