താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇവയെല്ലാം അതേവിധത്തിൽ അച്ചടിപ്പിക്ക എന്നു വച്ചാൽ, ഒരു തവണയ്ക്കും കഴിഞ്ഞ് ധാരാളം അവശേഷിക്കും. വിഷയഗൗരവവും സന്ദർഭ രസികതയും വഹുജന താൽപര്യവും നോക്കുമ്പോൾ, ഇതുകൾ തള്ളിക്കളവാനോ നീക്കിവെപ്പാനോ പാടില്ലെന്നും ഇരിക്കും. ആ നിലയിൽ ഇതുകളെ സംക്ഷേപിച്ചു കൊടുക്കണം. മൂന്നു പംക്തി നിറയെ വരുന്ന ലേഖനം വെട്ടിക്കുറച്ച് ഒരു പംക്തിയാക്കുക; ഒരു പംക്തി വരുന്നത് ഒരു സ്റ്റിക്കാക്കുക; പലമതിരി കൈയക്ഷരങ്ങളും മനസ്സിലാക്കിത്തിരുത്തുക; ഇടയ്ക്ക് തടഞ്ഞുകളഞ്ഞ ഘട്ടങ്ങൾക്കു പകരം ഔചിത്യം പോലെ ഒന്നുരണ്ടു വരി എഴുതിച്ചേർക്കുക-ഇപ്രകാരം പല പണികളും നടത്തിയാൽ മാത്രം പോരാ; ഈ ലേഖനങ്ങൾകൊണ്ട് പത്രത്തിന്റെ എത്ര ഭാഗം കഴിഞ്ഞു എന്ന് അപ്പോഴപ്പോൾ അന്വേഷിക്കണം. ചില സമയങ്ങളിൽ അച്ചു നിരത്തിയത് അളന്നുനോക്കുമ്പോൾ രണ്ടുമൂന്നു പംക്തി അധികമായിരിക്കും. ഏതു ലേഖനമാണ് നിറുത്തേണ്ടത്, ഏത് ഇനിയും വെട്ടിക്കുറയ്ക്കാവുന്നത്, എന്നൊക്കെ ക്ലേശപ്പെടേണ്ടിവരും. ഇതിനിടയിൽ, വളരെ പ്രക്ഷോഭജനകമായ ഒരു സംഭവത്തെപ്പറ്റി വർത്തമാനം കിട്ടുന്നു എന്നു വിചാരിക്കാം. അതിന്ന് കുറെയെങ്കിലും സ്ഥലം ഉണ്ടാക്കണം; അതു പ്രസ്താവിക്കാതെയിരുന്നു കൂടല്ലോ. ഈ ദുർഗ്ഘട ഘട്ടങ്ങളിൽ ഔചിത്യം പോലെ ഉപായം തോന്നണം. പിന്നെ താൻ സമ്മതിച്ചു വിടുന്ന ലേഖനങ്ങളിൽ അപകീർത്തികരമായി യാതൊന്നും ഉണ്ടായിരിക്കരുതെന്ന് ശ്രദ്ധവെയ്ക്കണം. അപകീർത്തികരമായ സംഗതികൾ ലേഖനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി, ചിലപ്പോൾ തലവാചകം അപകീർത്തികരമായിരുന്നേക്കാം. ഇതിലൊക്കെ ഉപപത്രാധിപരുടെ നോട്ടം എത്തണം. പിന്നെ, അന്യ പത്രങ്ങൾ, മാസികകൾ, മുതലായവ വായിച്ച്, തന്റെ വായനക്കാർക്കു രുചിക്കുന്നതായ ഖണ്ഡങ്ങൾ അവയിൽ നിന്ന് എടുക്കുന്ന പണിയും ഉപപത്രാധിപർക്കു നടത്താനുണ്ടാകും. പ്രധാന പത്രാധിപരുടെ ചുമതലയിൽപ്പെട്ടതായ മുഖപ്രസംഗം കഴിഞ്ഞാൽ, പിന്നെ, പത്രാധിപക്കുറിപ്പായും ഉപപ്രസംഗമായും ലേഖനങ്ങൾ എഴുതുന്നതും, ഉപപത്രാധിപരുടെ പ്രവൃത്തിയിൽ ഉൾപ്പെട്ടിരിക്കും. വലിയ നിലയിൽ നടത്തുന്ന പ്രതിദിനപത്രങ്ങൾക്ക്, ഓരോ വിഷയത്തിന് ചുമതലക്കാരായി