താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വർണിപ്പാൻ സാധിക്കൂ. ഈ യോഗ്യത ഇല്ലാത്തവർ എത്രതന്നെ കോലാഹലം കൂട്ടിയെഴുതിയാലും, അതു യഥാർത്ഥമായ സംഗീതനിരൂപണമാകയില്ല. നിരൂപണകർത്താവു പാട്ടു കേട്ടിരിക്കുമ്പോൾ 'ബലേ' വിളിച്ചതുകൊണ്ടോ, 'തലകുലുക്കി'യതുകൊണ്ടോ മാത്രം പാട്ടു മെച്ചമായി എന്നു നിർണ്ണയിപ്പാൻ പാടില്ല. ഗാനകർത്താവിന്റെ ആശയമെന്തെന്നറിവാനും, അറിഞ്ഞാൽകൂടി സാധാരണ ഭാഷയിൽ പറഞ്ഞറിയിപ്പാനും, എപ്പോഴും സാധ്യമല്ല. സംഗീതമോ, മനുഷ്യഹൃദയവികാരങ്ങളെ പുറമെ അറിയിക്കുന്ന സമ്പ്രദായം ആകുന്നു എന്നു നാം അറിയണം. സാധാരണ ഭാഷയിലുള്ള വാക്കുകൾ കേട്ടാൽ ഇളകാത്ത എത്രയോ ചിത്തം സംഗീതധ്വനിയുടെ ശ്രവണത്താൽ അലിഞ്ഞുപോകുമാറുണ്ട്. ഹേരയവികാരങ്ങളെ പറഞ്ഞറിയിക്കുന്നതിനു വാക്കുകൾ ഉപയോഗപ്പെടുത്തുന്നതിനു പകരം സംഗീതത്തെ ഉപയോഗപ്പെടുത്തുന്ന ഒരു കാലം ഉണ്ടാകും എന്നുകൂടെ ചില മാനസശാസ്ത്രജ്ഞന്മാർക്കു അഭിപ്രായമായിരിക്കുന്നു. എത്ര മഹത്തായ സംഗീതത്തെ നിരൂപണം ചെയ്യാൻ പുറപ്പെടുന്നവർ പാട്ടിലെ പദങ്ങളെയോ, മാതൃകാമട്ടിനെയോ, മറ്റോ കണ്ടു മാത്രം കോലാഹലം കൂട്ടിയെഴുതുന്നതുകൊണ്ടു കാര്യമാകയില്ല; സന്ദർഭൗചിത്യത്തെയും, ശ്രോതാക്കളുടെ ഹൃദയത്തെ ഇളക്കി മറിപ്പാനുള്ള ശക്തിയെയും, അനിർവാച്യമായും സർവ്വോപരിഷ്ഠമായുമുള്ള ഒരാനന്ദമനുഭവിപ്പിക്കുന്നതിനുള്ള ചൈതന്യത്തെയും ആ പാട്ടിൽ കാണ്മാൻ കഴിയണം. ഇത്തരം പാട്ടിനെ ശരിയായും വിശദമായും വർണ്ണിച്ചുകാണിച്ചാൽ പിന്നെ രണ്ടാമത്തെ ഉദ്ദേശ്യം, ലേഖകന് അതിനെപ്പറ്റി തോന്നിയിട്ടുള്ള അഭിപ്രായം പറകയാണ് എന്നു പറഞ്ഞുവല്ലോ. ഇതിൽ രണ്ടു പക്ഷക്കാരുണ്ട്: ഒരുകൂട്ടർ, സംഗീതം ബുദ്ധിക്കു പരിഷ്കാരം വരുത്തുന്നുണ്ടോ എന്നു നോക്കുന്നവരും. മറുകൂട്ടർ, സംഗീതം ഹൃദയവികാരജനകമായിരിക്കുന്നുണ്ടോ എന്നു അന്വേഷിക്കുന്നവരും ആണ്. ഇവരിൽ ഏതു പക്ഷമാണോ ലേഖകനു ഹിതമായുള്ളത്, അതു നോക്കി അതിന്നു തക്കതായ അഭിപ്രായമെഴുതുന്നതിൽ വിരോധമൊന്നുമില്ല. എന്നാൽ മറുപക്ഷക്കാരെ വൃഥാ വാക്കുകൾ കൊണ്ടു ശകാരിക്കാതിരിക്കണം. ലേഖകൻ നീതിന്യായാധിപന്റെ നിലയിൽ നിൽക്കുകയല്ലാതെ വക്കീലിന്റെ നിലയിൽ നിന്നു വാദിക്കരുതെന്നു പ്രത്യേകം ഓർമ്മവെയ്ക്കയുംവേണം.