താൾ:വൃത്താന്തപത്രപ്രവർത്തനം.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഘക്കാരുടെയോ പ്രയോഗം എങ്ങനെയായിരുന്നു എന്നു വായനക്കാരെ അറിയിക്കയാണ് വേണ്ടത്. ഇതിലേക്ക്, ലേഖകന് അവരുടെ സ്വകാര്യമായ അഭിനയങ്ങൾ മുൻകൂട്ടിക്കാണ്മാൻ കഴിഞ്ഞിരുന്നാൽ, അഭിപ്രായം സ്വരൂപിപ്പാൻ കുറെ എളുപ്പമുണ്ടായിരിക്കും. ലേഖകൻ അക്കൂട്ടരിൽ പ്രമാണികളെപ്പറ്റി ചില വിവരങ്ങൾ റിപ്പോർട്ടിൽ ചേർക്കുന്നത് അനുചിതമാകയില്ല. പാട്ടുകളുടെ കർത്താവ് ഇന്ന മട്ടുകാരനാണ്, ദേശികമട്ടോ, സോപാനമട്ടോ, ത്യാഗരാജശിഷ്യനോ, ദീക്ഷിതശിഷ്യനോ, പാഴ്സിനാടകമട്ടുകാരനോ, തമിഴ്മട്ടുകാരനോ എന്നൊക്കെ വായനക്കാരെ ഗ്രഹിപ്പിക്കണം. പാട്ടുകാർക്കും വൈണികന്മാർക്കും ഫിഡിൽകാരർക്കും മറ്റു കൂട്ടർക്കും വല്ല പ്രത്യേക ഗോഷ്ഠികളുമുണ്ടോ എന്നറിയുന്നത് അവരുടെ ഗാനപ്രയോഗവിശേഷത്തിന്റെ കാരണങ്ങളെ അറിവാൻ ഉപകരിക്കും. നാടകത്തിലാണെങ്കിൽ, പാട്ടുകൾ സന്ദർഭോചിതങ്ങളായിരിക്കുന്നുണ്ടോ, ആവശ്യത്തിൽ കവിഞ്ഞ് ദീർഘമായിട്ടുണ്ടോ, സ്തോഭം ശരിയായി പുറപ്പെടുവിക്കുന്നുണ്ടോ, നടന്റെ അഭിനയത്തിനു പാട്ടു നിമിത്തം ക്ലേശം തട്ടുന്നുണ്ടോ, എന്നെല്ലാം, സൂക്ഷിച്ചറിഞ്ഞു പറയണം. സംഗീത നിരൂപകൻ അവശ്യം ശ്രദ്ധിക്കേണ്ടിയ കാര്യങ്ങൾ: (1) സംഗീതത്തെപ്പറ്റി വിമർശനം ചെയ്യേണ്ടതിന്റെ ഉദ്ദേശ്യമെന്ത് എന്ന് വ്യക്തമായി ധരിച്ചിരിക്കുക. (2) സംഗീതകല സംബന്ധിച്ചുള്ള ഓരോ പ്രമേയങ്ങളിൽ തനിക്കു പ്രത്യേകമായുള്ള മനോഗതിയും ശീലവും എന്താണെന്നു തിരിച്ചറിഞ്ഞിരിക്കുക-ഈ രണ്ടുമാണ്. ഇവയിൽ ഒന്നാമത്തെതായ സംഗീതവിമർശനത്തിന് ഉദ്ദേശ്യം മുഖ്യമായി രണ്ടുണ്ട്: ഒന്ന്, തന്റെ ലേഖനം വായിപ്പാനിടയാകുന്നവർക്കു സംഗീതശാലയിൽ എത്തിയിരുന്നുവെങ്കിൽ ഇന്നയിന്നവിധം രസിക്കാമായിരുന്നു എന്നു ഒരു അഭിപ്രായം തോന്നത്തക്കവണ്ണം ആ സംഗീതപ്രകടനത്തെപ്പറ്റി ശരിയായും വിശദമായുമുള്ള ഒരു വിവരണം കൊടുക്കുക; രണ്ടാമത്, ആ സംഗീതപ്രകടനത്തെപ്പറ്റി പൊതുജനങ്ങൾ അഭിനന്ദിക്കയോ നിന്ദിക്കയോ ചെയ്യേണ്ടതെന്ന് തനിക്കു തോന്നുന്ന അഭിപ്രായത്തെ പറക. ഇവയിൽ ഒന്നാമത്തെതിന്, സംഗീതകലയിൽ പരിജ്ഞാനവും, പാട്ടിന്റെ ഗുണാഗുണങ്ങളെ ഉടനുടൻ തിരിച്ചറിവാൻ തക്കവണ്ണം ശ്രവണേന്ദ്രിയത്തിനു പരിശീലനവും സിദ്ധിച്ചിരിക്കണം. ഇതുണ്ടായാലേ സംഗീതപ്രകടനത്തെപ്പറ്റി ശരിയായും വിശദമായും