താൾ:മയൂഖമാല.djvu/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകാശഗംഗയിലെ
ജലതലത്തിനുമീതെ
പൊന്തിനില്ക്കുന്ന പച്ചപ്പുൽപ്പടർപ്പുകൾ,
ആട്ടംകാലത്തിലെ ആലോലവായുവിൽ
മന്ദമന്ദം ഇളകിത്തുടങ്ങുമ്പോൾ,
ഞാൻ സ്വയം വിചാരിക്കുകയാണ്:
"ഞങ്ങളുടെ സന്ദർശനഘട്ടം
സമീപിച്ചുപൊയെന്നു തോന്നുന്നു"...
എന്റെ ഹൃദയനായകനെ കാണുവാൻ
പെട്ടെന്നൊരഭിലാഷം
എന്റെ ഹൃദയത്തിലങ്കുരിക്കുമ്പോൾ,
ഉടൻതന്നെ,
ആകാശഗംഗയിൽ,
രാത്രിയിലെ തോണിതുഴച്ചിലും കേൾക്കാറാകുന്നു;
പങ്കായത്തിന്റെ 'ഝളഝള' ശബ്ദം
മാറ്റൊലിക്കൊള്ളുന്നു!-

ഇപ്പോൾ വിദൂരത്തിലിരിക്കുന്നവളായ
എന്റെ കണ്മണിയോടൊന്നിച്ച,
രത്നോപധാനത്തിൽ തല ചായ്ച്ചുകിടന്ന്,
രാത്രിയിൽ ഞാൻ വിശ്രമിക്കുമ്പോൾ,
പുലർകാലം സമാഗതമായാലും
പൂങ്കോഴി കൂകാതിരിക്കട്ടെ!...
അനേകയുഗങ്ങളങ്ങനെ ,
അനുസ്യൂതമായി,
മുഖത്തോടുമുഖം നോക്കി,
പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട്,
ഞങ്ങൾ നിലകൊണ്ടാലും,
ഞങ്ങളുടെ,
പരിപാവനമായ പരസ്പരപ്രേമത്തിന്
ഒരിക്കലും,
ഒരറുതിയുണ്ടാവുന്നതല്ല;-
കഷ്ടം!
പിന്നെന്തിനാണ്,
സ്വർഗ്ഗം,
ഞങ്ങളെ ഈവിധത്തിൽ,
വേർതിരിച്ചുനിർത്തുന്നത്?...

ടനബാറ്റ,
അവളുടെ,
മനോഹരമായ മാറോടടുപ്പിച്ചുപിടിച്ചിട്ടുള്ള;-
എനിക്കു ചാർത്തുവാനായി,

"https://ml.wikisource.org/w/index.php?title=താൾ:മയൂഖമാല.djvu/29&oldid=174120" എന്ന താളിൽനിന്ന് ശേഖരിച്ചത്